Breaking News

കോണ്‍ഗ്രസിന്‍റെ നീക്കങ്ങളില്‍ പകച്ച്‌ സിന്ധ്യയും ബിജെപിയും..!! എന്തു ചെയ്യും..?? ഉടന്‍ യോഗം ചേര്‍ന്നു.. നീക്കങ്ങൾ ഇങ്ങനെ..

നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ നിലവില്‍ യാതൊരു അറിവുമില്ലെങ്കിലും കോണ്‍ഗ്രസും ബിജെപിയും മധ്യപ്രദേശില്‍ വലിയ തന്ത്രങ്ങളാണ് അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്.
കമല്‍ നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിട്ട് ബിജെപി പാളയത്തിലേക്ക് പോയ 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ 24 സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

സംസ്ഥാനത്ത് ഭരണമാറ്റത്തിന് പോലും സാധ്യയുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്.
എന്തു വില നല്‍കിയും നഷ്ടപ്പെട്ട അധികാരം തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെങ്കില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിക്കുകയെന്നതാണ് ബിജെപി ഉപതിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്..

24 അംഗങ്ങളുടെ അഭാവത്തില്‍ 107 പേരുടെ പിന്തുണയോടെയാണ് ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മധ്യപ്രദേശില്‍ ഇപ്പോള്‍ ഭരണം നടത്തുന്നത്.
24 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിയമസഭ വീണ്ടും അതിന്‍റെ പരമാവധി അംഗബലമായ 230 ല്‍ എത്തും. അപ്പോള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 അംഗങ്ങളുടെ പിന്തുണയാണ്.

ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടേക്കാമെന്നാണ് അവസ്ഥ.
കോണ്‍ഗ്രസിനാവട്ടെ ചാക്കിട്ട് പിടുത്തത്തിലൂടെ ബിജെപി സ്വന്തമാക്കിയ സംസ്ഥാന ഭരണം തിരികെ പിടിക്കാനുള്ള ഏറ്റവും മികച്ചതും ഒരു പക്ഷെ
ഒരേയൊരു അവസരവുമാണ് ഉപതിരഞ്ഞെടുപ്പ്.

ബിഎസ്പി, എസ്പി, സ്വതന്ത്രര്‍ എന്നിവരെ കൂടെ ചേര്‍ക്കുമ്പോള്‍ പ്രതിപക്ഷത്ത് 99 അംഗങ്ങളാണ് ഉള്ളത്.
തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനുള്ള ഏറ്റവും കുറഞ്ഞ അംഗബലം ലഭിക്കും.
അതിനാല്‍ തന്നെ മികച്ച നീക്കങ്ങളാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ നടത്തിക്കൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ ബിജെപിയേക്കാള്‍ ഒരുപടി മുന്നിലാണ് കോണ്‍ഗ്രസ്. വിജയമുറപ്പുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനായി കോൺഗ്രസ് ഇത്തവണ ഒരു പുതിയ ഫോർമുലയും സ്വീകരിക്കുന്നുണ്ട്.
നിയോജകമണ്ഡല അടിസ്ഥാനത്തില്‍ നടത്തുന്ന സർവേ റിപ്പോർട്ടിനെ കൂടി ആശ്രയിച്ചാവും ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുകയെന്നാണ് സംസ്ഥാന നേതൃത്വം സൂചിപ്പിക്കുന്നത് .

നിയോജകമണ്ഡലങ്ങിലെ ജനപ്രീതിയുള്ള നേതാക്കളെ കണ്ടെത്തുന്നതിനായി സർവേ നടത്താൻ മുൻ മുഖ്യമന്ത്രിയും സംസ്ഥാന പ്രസിഡന്റുമായ കമൽ നാഥാണ് തീരുമാനിച്ചിട്ടുള്ളത്.
ഉപതെരഞ്ഞെടുപ്പിന്റെ മുഴുവൻ ഉത്തരവാദിത്തവും ഇത്തവണ കേന്ദ്ര നേതൃത്വം കമല്‍നാഥിനാണ് നല്‍കിയിരിക്കുന്നത്. 

അതേസമയം തന്നെ, ബിജെപിയിലെ അസംതൃപ്തരെ അടക്കം സ്ഥാനാര്‍ത്ഥികളാക്കുന്നതിനെ കുറിച്ചും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
സേവറില്‍ സിലാവത്തിനെതിരെ പഴയ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപിയുമായി ബന്ധമുള്ളതുമായ പ്രേംചന്ദ് ഗുഡ്ഡുവിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ദിഗ് വിജയ് സിങും ഗുഡ്ഡുവും തമ്മില്‍ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും തുടര്‍ന്ന് ചാരപ്പണി നടത്തുന്ന സിന്ധ്യ അനുകൂലികളെ കണ്ടെത്തി പുറത്താക്കുന്ന ശുദ്ധീകരണ പ്രക്രിയയും കോണ്‍ഗ്രസ് തുടരുകയാണ്.

ദേവാസ് യൂണിറ്റിലെ ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് ഗീതാ തോറി, വൈസ് പ്രസിഡന്റ് ബൽഖാം തോറി, മുൻ എംഎൽഎ ഗണപത് പട്ടേൽ, എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്.

കോണ്‍ഗ്രസ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമ്പോള്‍ ആശങ്കയേറുന്നത് ബിജെപിയുടേയും ജ്യോതിരാദിത്യ സിന്ധ്യയുടേയും നെഞ്ചിലാണ്.
ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ബിജെപിയേക്കാള്‍ വലിയ ആഘാതമേല്‍പ്പിക്കുക സിന്ധ്യക്കായിരിക്കും.

സിന്ധ്യയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് ഉപതിര‍ഞ്ഞെടുപ്പ് നടക്കുന്ന ബഹൂഭൂരിപക്ഷം സീറ്റുകളും സ്ഥിതിചെയ്യുന്നത്.
വ്യക്തമായി പറഞ്ഞാല്‍ സിന്ധ്യക്ക് തന്‍റെ ശക്തി എത്രത്തോളമാണെന്ന് ബിജെപിക്ക് മുന്നില്‍ കാണിച്ചുകൊടുക്കാനുള്ള അവസരമാണ് ഉപതിരഞ്ഞെടുപ്പ്. 

ഇതോടെയാണ് കോണ്‍ഗ്രസ് നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ യോഗം ബിജെപി വിളിച്ചു ചേര്‍ത്തത്.
സിന്ധ്യയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു യോഗം പെട്ടെന്ന് വിളിച്ചു ചേര്‍ത്തതെന്നാണ് സൂചന. രണ്ടുമാസം മുമ്പ് പാർട്ടിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ ആദ്യമായാണ് ബിജെപി യോഗത്തില്‍ പങ്കെടുക്കുന്നത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ, പാർട്ടി സംസ്ഥാന പ്രസിഡന്റ് വിഷ്ണുദുത് ശർമ, സംസ്ഥാന സംഘാടക ജനറൽ സെക്രട്ടറി സുഹാസ് ഭഗത് എന്നിവർ പങ്കെടുത്തു.
യോഗത്തിൽ സംസ്ഥാനത്തെ 24 സീറ്റുകളിലേക്ക് നടക്കുന്ന് ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്തതെന്നാണ് നേതാക്കളോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസ് സ്വീകരിക്കുന്ന നടപടികളും യോഗത്തില്‍ ചര്‍ച്ചയായെന്നാണ് സൂചന.അതേസമയം യോഗത്തെക്കുറിച്ച് ഓദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇത്തരം മീറ്റിംഗുകളെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നാണ് സംസ്ഥാന ബിജെപി മുഖ്യ വക്താവ് ദീപക് വിജയവർഗിയ പറഞ്ഞത്.

മുതിർന്ന നേതാക്കളുടെ യോഗം ചേർന്നിട്ടുണ്ടെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നവും കർഷകർക്ക് ആശ്വാസവും നൽകുന്നത് ചർച്ച ചെയ്തതാകാമെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ഉടൻ നടക്കില്ല, അതിനാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് തന്നെയാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

No comments