Breaking News

ഇത് ഓപ്പറേഷന്‍ കോണ്‍ഗ്രസ്..!! എംഎല്‍എമാരെ കോണ്‍ഗ്രസ് ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സഖ്യകക്ഷി..!!

ജൂണ്‍ 19 ന് നടക്കാനിരിക്കുന്നു രാജ്യസഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി വലിയ തോതിലുള്ള രാഷ്ട്രീയ നീക്കങ്ങളാണ് രാജസ്ഥനില്‍ നടക്കുന്നത്.
അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വീഴ്ത്തി സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഇതേ തുടര്‍ന്ന് തങ്ങളുടേയും സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരടക്കമുള്ള മറ്റ് എംഎല്‍എമാരേയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ഇതിനിടയിലാണ് കോണ്‍ഗ്രസിനെതിരെ പുതിയൊരു ആരോപണവുമായി സംസ്ഥാനത്തെ ബിജെപിയുടെ സംഖ്യകക്ഷി രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് വശീകരിക്കുന്നുവെന്നാണ് ബിജെപി സഖ്യ കക്ഷിയുടെ ആരോപണം.

രാജസ്ഥാനിലെ ബിജെപി സഖ്യ കക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ‌എൽ‌പി) യാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഭരണ സ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ അവരുടെ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്.

നഗൗറിലെ എം​പിയായ ഹനുമാന്‍ ബെനിവാളിന്‍റെ നേതൃത്വത്തിലുള്ള പ്രാദേശിക പാര്‍ട്ടിയാണ് ആര്‍എല്‍പി. പാര്‍ട്ടിക്ക് സംസ്ഥാന നിയമസഭയില്‍ ബെനിവാളിന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് എം‌എൽ‌എമാരുണ്ട്.
കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുതല്‍ ബിജെപി സഖ്യത്തിന്‍റെ ഭാഗമായാണ് ആര്‍എല്‍പി മത്സരിക്കുന്നത്.

വലിയ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളുടെ എംഎല്‍എമാരെ വശത്താക്കാന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ശ്രമിച്ചെന്നാണ് ആർ‌എൽ‌പി സംസ്ഥാന പ്രസിഡന്റ് പുഖ്‌രാജ് ഗാർഗ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടത്.
എന്നാല്‍ കോണ്‍ഗ്രസിന്‍റെ വാഗ്ദാനങ്ങള്‍ മുന്നില്‍ വീഴാന്‍ തങ്ങളുടെ നേതാക്കള്‍ തയ്യാറായില്ല. എങ്കിലും അവര്‍ ശ്രമം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

6 ബിഎസ്പി അംഗങ്ങളെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചത് പോലെ
കോണ്‍ഗ്രസിനോടൊപ്പം സംസ്ഥാനത്തെ ഏത് പാര്‍ട്ടിയേയും ലയിപ്പിക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിനും കോണ്‍ഗ്രസിനുമുണ്ട്.
എന്നാല്‍ കോണ്‍ഗ്രസിന്‍റെ കെണിയില്‍ വീഴാന്‍ തങ്ങള്‍ തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബഹുജൻ സമാജ് പാർട്ടിയുടെ ആറ് എം‌എൽ‌എമാരും ഏതാനും മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ ചേർന്നിരുന്നു.
തങ്ങളുടെ ഫോണുകൾ ചോര്‍ത്തപ്പെടുന്നുണ്ടെന്നും ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ല സൂചനയല്ലെന്നും പാർട്ടി കൺവീനറും നാഗർ എംപിയുമായ ഹനുമാൻ ബെനിവാളും അഭിപ്രായപ്പെട്ടു.

അതേസമയം, ആര്‍എല്‍പി നേതൃത്വത്തിന്‍റെ ആരോപണം തങ്ങളുടെ എംഎല്‍എമാരില്‍ ചിലര്‍ പാര്‍ട്ടി വിട്ട് പോവുമോയെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണെന്നാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് വ‍ൃത്തങ്ങള്‍ പ്രതികരിക്കുന്നത്. 
ബെനിവാളിന്‍റെ സഹോദരന്‍ ഒഴികേയുള്ള രണ്ട് എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് സമീപിച്ചതെന്നാണ് സൂചന.

ഈ എംഎല്‍എമാരുമായി കോണ്‍ഗ്രസ് രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍എല്‍പി നേതൃത്വം കോണ്‍ഗ്രസിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്.
മൂന്നില്‍ രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസിലേക്ക് പോയാല്‍ അവര്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ പോലും സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയില്ല.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ ബിഎസ്പിയുടെ മുഴുവന്‍ അംഗങ്ങളേയും കോണ്‍ഗ്രസിനോടൊപ്പം ചേര്‍ക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് സാധിച്ചിരുന്നു.
ആകെയുള്ള 6 എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ബിഎസ്പി നേതൃത്വത്തിന് അംഗങ്ങള്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ പോലും സ്വീകരിക്കാന്‍ കഴിയാതെ വന്നത്.

അതേസമയം, സംസ്ഥാനത്ത് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ 2 അംഗങ്ങള്‍ക്കും വിജയിക്കാന്‍ കഴിയുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.
എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയുമാണ് രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

ഒരു അംഗത്തെ ജയിപ്പിക്കാന്‍ 51 വോട്ടുകളാണ് വേണ്ടത്. രാജസ്ഥാന്‍ നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് കോണ്‍ഗ്രസിന് തനിച്ച് തന്നെ രണ്ട് സീറ്റിലും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിക്കും.
200 അംഗനിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. 12 സ്വതന്തരുടേയും പിന്തുണ കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ട്.

സിപിഎം-2, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി-2, ആര്‍എല്‍ഡി-1, എന്നിവരും ബിജെപിക്കെതിരായ നിലപാട് സ്വീകരിച്ച് സര്‍ക്കാറിനൊപ്പം നിലകൊള്ളുന്നു.
ഇവരുടെ പിന്തുണ കൂടി കണക്കാക്കുയാണെങ്കില്‍ 200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനുണ്ട്. അതേസമയം പ്രതിപക്ഷത്ത് 76 പേര്‍ മാത്രമാണ് ഉള്ളത്.

ബിജെപിയും രണ്ട് സ്ഥാനാര്‍ത്ഥികളെ രാജ്യസഭയിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രാജേന്ദ്ര ഗെലോട്ടിനെയും ഓംകാർ സിങ് ലെഖാവത്തിനെയുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്.
രണ്ടമാത്തെ സീറ്റില്‍ ബിജെപിക്ക് വിജയിക്കണമെങ്കില്‍ 27 അംഗങ്ങളുടെ കൂടെ പിന്തുണ വേണം. നിലവിലെ സാഹചര്യത്തില്‍ ഇത് നടക്കില്ലെന്നതാണ് സ്ഥിതി.

No comments