Breaking News

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ 15 മിനിറ്റിൽ അത് സംഭവിക്കും; രണ്ടും കൽപ്പിച്ച് രാഹുൽ, മുന്നറിയിപ്പ്..

 


കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്. പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാഹുലിന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് പഞ്ചാബ് സാക്ഷ്യം വഹിച്ചത്.


പഞ്ചാബിന് പിന്നാലെ ഹരിയാനയിലും രാഹുല്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഗ്രാമങ്ങളിലൂടെ ട്രാക്ടറില്‍ സഞ്ചരിച്ച അദ്ദേഹത്തിന്റെ യാത്ര ഇന്നലെ രാത്രിയോടെയാണ് കുരുക്ഷേത്രയില്‍ അവസാനിപ്പിച്ചത്. പരിപാടിക്കിടെ രാഹുല്‍ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചു. വിശദാംശങ്ങളിലേക്ക്...


കര്‍ഷക നിയമത്തിന് എതിരെ സംസാരിക്കുന്നതിനൊപ്പം ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ കുറിച്ചും രാഹുല്‍ പ്രതിപാദിച്ചു. ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ 15 മിനിറ്റിനുള്ളില്‍ ചൈനയെ നമ്മുടെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഖേദി ബച്ചാവോ യാത്രയ്ക്കിടെ അനജ് മണ്ഡിയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചത്.


നമ്മുടെ ഭീരുവായ പ്രധാനമന്ത്രി പറയുന്നത് നമ്മുടെ ഒരു തുണ്ട് ഭൂമി ആരും കയ്യേറിയിട്ടില്ലെന്നാണ്. ഒരു രാജ്യത്തിന്റെ ഭൂമി മറ്റൊരു രാജ്യം കൈവശം വച്ചിരിക്കുന്ന ഒരേ ഒരു രാഷ്ട്രമേ ഇന്ന് ലോകത്തുള്ളൂ. മറ്റൊരു രാജ്യം വന്ന് 1200 ചതുരശ്ര കിലോമീറ്റര്‍ കയ്യേറിയ ഏക രാജ്യം ഇന്ത്യയാണ്. ഇങ്ങനെയൊക്കെ നടക്കുമ്പോഴും നമ്മുടെ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹം ഒരു ദേശഭക്തനാണെന്നാണ്.


ചൈനീസ് സൈന്യം നമ്മുടെ ഇന്ത്യയുടെ അതിര്‍ത്തി കടന്നെത്തി എന്ന കാര്യം രാജ്യത്തിന് മുഴുവന്‍ അറിയാം. പ്രധാനമന്ത്രി ഏത് തരത്തിലുള്ള രാജ്യസ്‌നേഹിയാണ്. ഞങ്ങള്‍ അധികാരത്തിലിരുന്നെങ്കില്‍ 15 മിനിറ്റിനുള്ളില്‍ ചൈനയെ പുറത്താക്കുമായിരുന്നു- രാഹുല്‍ ഗാന്ധി റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.


ഞങ്ങളുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ ചൈനയെ നമ്മുടെ രാജ്യത്തേക്ക് ഒരു കാല് എടുത്ത് വയ്ക്കാന്‍ പോലും അധികാരം നല്‍കില്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. ഭൂമി മുഴുവനും പിടിച്ചെടുക്കപ്പെട്ട ഒരേ ഒരു രാഷ്ട്രമേ ലോകത്തുള്ളൂ. അത് ഇന്ത്യയാണ്. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ പറയുന്നത് അവര്‍ രാജ്യസ്‌നേഹികളാണെന്ന്- രാഹുല്‍ വ്യക്തമാക്കി.


അതേസമയം റാലിക്കിടെ പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് പുറപ്പെട്ട രാഹുലിനെ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ബിജെപി സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. പഞ്ചാബില്‍ നിന്ന് തുടങ്ങിയ റാലി് ഉച്ചയ്ക്ക് ശേഷം ഹരിയാനയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പഞ്ചാബ് കടന്ന് ഹരിനായിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഹരിയാന പോലീസ് തടഞ്ഞത്.


എന്നാല്‍ താന്‍ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 5000 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നാലും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അല്‍പ്പനേരത്തിന് ശേഷം രാഹുല്‍ ഗാന്ധിക്ക് ഹരിയാനയിലേക്ക് പ്രവേശിക്കാമെന്ന് പോലീസ് അറിയിച്ചു. കര്‍ഷകര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.

No comments