Breaking News

നിതീഷ് ലക്ഷ്യമിടുന്നത് ബിജെപിയുടെ ആ പവര്‍, രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് മാത്രം..!!

 


നിതീഷ് കുമാര്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും ബിജെപിയെ കൈവിടാത്തതിന് പിന്നില്‍ ഒറ്റ കാര്യം മാത്രം. ബീഹാറില്‍ ബിജെപിക്ക് വര്‍ധിച്ച് വരുന്ന വോട്ട് ശതമാനമാണ് അവരെ കൂടെ നിര്‍ത്താന്‍ നിതീഷിനെ പ്രേരിപ്പിക്കുന്നത്. ഏതെങ്കിലും സഖ്യത്തിന്റെ കൂടെയല്ലാതെ മത്സരിച്ചാല്‍ ജെഡിയുവും നിതീഷും തകര്‍ന്ന് തരിപ്പണമാകും. ബീഹാറില്‍ ജെഡിയുവിന്റെ അടിത്തറ വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയാണെന്ന് ആര്‍ജെഡിക്കും ബിജെപിക്കുമറിയാം. എന്നിട്ടും ബിജെപി നിതീഷിനൊപ്പം നില്‍ക്കുന്നത് ലാലുവിനെ തീര്‍ക്കാന്‍ വേണ്ടി മാത്രമാണ്.


കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി ബിജെപിയുടെ വോട്ടുശതമാനം വലിയ തോതില്‍ വര്‍ധിച്ച് വരുന്നുണ്ട്. കഴിഞ്ഞ തവണ പോലും അവരുടെ വോട്ടുശതമാനത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പ്രമുഖ നേതാക്കളൊന്നും ഇല്ലാതെ തന്നെ ഇത് സാധ്യമായത് നരേന്ദ്ര മോദിയുടെ മികവിലാണ്. അതേസമയം മറ്റ് ദേശീയ പാര്‍ട്ടികളും ഇതോടൊപ്പം വോട്ടുശതമാനം ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ ബിജെപിയും കോണ്‍ഗ്രസും മാത്രമാണ് കാര്യമായിട്ടുള്ള വളര്‍ച്ച ഈ കാലത്തിനിടെ നേടിയത്.


നിതീഷ് ബിജെപിയുടെ ഈ കുതിപ്പിനെ മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് അതിന് കാരണം. ബിജെപിയുടെ മികവില്‍ ഇഞ്ചോടിഞ്ചുള്ള പല മണ്ഡലങ്ങളും നേടാനാവുമെന്ന് നിതീഷിന് അറിയാം. ഒറ്റയ്ക്ക് മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ള മണ്ഡലമാണിത്. നിതീഷ് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെടാതിരിക്കാനാണ് ഇപ്പോള്‍ ബിജെപിയെ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് പൗരത്വ പ്രക്ഷോഭവും കേന്ദ്രത്തിനെതിരെയുള്ള പ്രശ്‌നങ്ങളും വന്നിട്ടും നിതീഷ് ബിജെപിയെ കൈവിടാതിരിക്കുന്നത്.


നിതീഷിനെ വല്ലാതെ പിന്തുണയ്ക്കുന്നുണ്ട് അമിത് ഷാ. സ്വന്തം പാര്‍ട്ടിക്കാരെ തഴഞ്ഞു കൊണ്ടാണ് ഈ നീക്കം. എന്നാല്‍ അമിത് ഷാ നിതീഷിനെ ഉപയോഗിച്ച് ലാലു പ്രസാദ് യാദവിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ വരുന്നതില്‍ നിന്ന് തടയുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. ലാലുവും ആര്‍ജെഡിയും ഇപ്പോഴും കരുത്തുറ്റ പാര്‍ട്ടിയാണ് ബീഹാറില്‍. ഇവര്‍ ഇത്തവണ കൂടി അധികാരം നേടുന്നതില്‍ പരാജയപ്പെട്ടാല്‍, ആ പാര്‍ട്ടിക്ക് നിലനില്‍പ്പുണ്ടാവില്ല. ലാലുവിനെ ഇല്ലാതാക്കി കഴിഞ്ഞാല്‍, നിതീഷിനെയും ജെഡിയുവിനെയും പൊളിക്കുക ബിജെപിക്ക് എളുപ്പമാണ്. അമിത് ഷാ അതിനാണ് കാത്തിരിക്കുന്നത്.


ബിജെപി, ബിഎസ്പി, സിപിഐ, സിപിഎം, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുടെ മൊത്തം വോട്ടുശതമാനം 23.57 ശതമാനമായിരുന്നു മുമ്പ്. 2015ല്‍ അത് 35.6 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ബിജെപിയാണ് ഏറ്റവും നേട്ടമുണ്ടാക്കിയ പാര്‍ട്ടി. 2005ല്‍ 10.97 വോട്ടുശതമാനമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അത് 2015ല്‍ 24.42 ശതമാനമായി മാറി. 157 സീറ്റില്‍ ബിജെപി മത്സരിക്കാനുള്ള കാരണവും അത് തന്നെയായിരുന്നു. നേരത്തെ 102 സീറ്റുകളില്‍ പരമാവധി മത്സരിക്കാനായിരുന്നു ധാരണ. എന്നാല്‍ കോണ്‍ഗ്രസ് ഒഴിച്ച് ബാക്കിയുള്ള പാര്‍ട്ടികള്‍ക്കെല്ലാം വോട്ടുശതമാനം കുറയുകയാണ് ചെയ്തത്. ഇവിടെയാണ് ബിജെപിക്ക് കരുത്ത് വര്‍ധിക്കുന്നത്.


സംസ്ഥാന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഫാക്ടറാവാറില്ല. പക്ഷേ മോദി പോപ്പുലര്‍ നേതാവാണ് ബീഹാറില്‍. ദേശീയ വികാരം ശക്തമായി വരുന്ന ബീഹാറില്‍ മോദിയുടെ പോപ്പുലാരിറ്റി വര്‍ധിച്ച് വരികയാണ്. സുശീല്‍ കുമാര്‍ മോദിയും ഗിരിരാജ് സിംഗുമല്ലാതെ അമിത് ഷാ ലെവലിലുള്ള ഒരു നേതാവും ബീഹാറില്‍ ബിജെപിക്കില്ല. എന്നിട്ടും വോട്ടുശതമാനം വര്‍ധിക്കുന്നത് മോദിയുടെ കരുത്ത് തന്നെയാണ്. അതാണ് നിതീഷ് തന്റെ വിജയത്തിനായി ഉപയോഗിക്കുന്നത്. ഇവിടെ ആ പോപ്പുലാരിറ്റിയെ ഇല്ലാതാക്കാന്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് മാത്രമേ സാധിക്കൂ. കാരണം ലാലു മോദിയേക്കാള്‍ ജനപ്രിയ നേതാവാണ് ബീഹാറില്‍.


കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കുമായി 70 സീറ്റ് വിട്ടുനല്‍കാന്‍ ആര്‍ജെഡി തീരുമാനിച്ചതും വോട്ടുശതമാനത്തിലെ വര്‍ധന കാരണമാണ്. 2005ല്‍ അഞ്ച് ശതമാനവും, 2010ല്‍ 8.37 ശതമാനം വോട്ടുമാണ് കോണ്‍ഗ്രസിന് വര്‍ധിച്ചത്. 2015ല്‍ 41 സീറ്റില്‍ മത്സരിച്ച് 27ലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. അതേസമയം ജെഡിയുവിന്റെയും ആര്‍ജെഡിയുടെയും വോട്ടുശതമാനത്തില്‍ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും ഇടിവുണ്ടായിരുന്നു. കഴിഞ്ഞ തവണ ആര്‍ജെഡിക്ക് വോട്ടുശതമാനം കുറഞ്ഞത് സഖ്യത്തില്‍ നിന്ന് മത്സരിച്ചത് കൊണ്ടാണ്.


ബിജെപി ഇത്രയൊക്കെ നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ അവര്‍ ജെഡിയുവിന്റെ വിജയത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. കാരണം ശക്തമായ രണ്ട് പാര്‍ട്ടികള്‍ ഇപ്പോഴും ബീഹാറിലുണ്ട്. ജെഡിയുവിന്റെ വോട്ടുബാങ്കാണ് ബിജെപി ഇപ്പോള്‍ കൊണ്ടുപോകുന്നത്. അതുകൊണ്ട് ആര്‍ജെഡിക്കോ കോണ്‍ഗ്രസിനോ ഭയപ്പെടേണ്ടതില്ല. പക്ഷേ ദളിത് ഫോര്‍മുലയിലേക്ക് കടക്കാനുള്ള വഴിയാണ് ജെഡിയു ബിജെപിക്ക് നല്‍കുന്നത്. ഇത് ചിലപ്പോള്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനും നേട്ടമായി മാറിയേക്കും.

No comments