Breaking News

രണ്ടില പിളരുമോ..!! അണ്ണാ ഡിഎംകെ പിളര്‍പ്പിലേക്ക്..!! മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പോര് ശക്തം, ഒറ്റപ്പെട്ട് പനീ‍ർസെൽവം.. ശശികലയും രംഗത്ത്..

 


മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയില്‍ വിഭാഗീയത ശക്തമാവുന്നു. ഒക്ടോബര് 7 ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതോടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി-ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം എന്നിവര്‍ നീക്കങ്ങള്‍ ശക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തഴയപ്പെടുമെന്ന സൂചന ലഭിച്ച പനീര്‍ സെല്‍വം പുതിയ ചില കൂട്ട് കെട്ടിന് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


രണ്ടാം ധര്‍മ്മയുദ്ധമെന്ന് പ്രഖ്യാപിച്ചാണ് അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗത്തേയും ഒപ്പം കൂട്ടി ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം നീക്കങ്ങള്‍ തുടങ്ങിയത്. അണ്ണാ ഡിഎംകെയിലെ ഗ്രൂപ്പ് പോരില്‍ ബിജെപി ഇടപെട്ടാണ് പലപ്പോഴും അനുനയന ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പനീര്‍സെല്‍വത്തിന് വേണ്ടിയുള്ള ബിജെപിയുടെ നീക്കത്തിന് എടപ്പാടി വിഭാഗം തയ്യാറാവുന്നില്ലെന്നാണ് സൂചന.


അണ്ണാ ഡിഎംകെയില്‍ ബിജെപിയോട് അടുത്ത് നില്‍ക്കുന്ന വിഭാഗം ഒ പനീര്‍സെല്‍വത്തിന്‍റേതാണ്. അതിനാല്‍ തന്നെ പനീര്‍സെല്‍വത്തിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇതിനായി ബിജെപി നേതാക്കള്‍ പലഘട്ടത്തില്‍ അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പളനിസ്വാമിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലാണ് ഇപിഎസ് പക്ഷം.


പരമാവധി എംഎല്‍എമാരെ തന്‍റെ ഒപ്പം നിര്‍ത്താനാണ് പനീര്‍ സെല്‍വം ശ്രമിക്കുന്നത്. മുഴുവന്‍ എംഎല്‍എമാരോടും നാളെ ചെന്നൈയിലെത്തണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലും സര്‍ക്കാറിലും പനീര്‍ സെല്‍വത്തിന് പഴയ ശക്തിയില്ലെന്നതാണ് വസ്തുത. നേരത്തെ വിമത നീക്കം നടത്തിയപ്പോള്‍ 11 എംഎല്‍എമാരുടെ പിന്തുണ പളനിസ്വാമിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത് അഞ്ച് പേര്‍ മാത്രമാണ്.


പാര്‍ട്ടിയിലും സര്‍ക്കാറിലും വിവിധ സ്ഥാനമാനങ്ങള്‍ നല്‍കിയ പനീര്‍ സെല്‍വത്തിന്‍റെ അനുയായികളെ എടപ്പാടി തന്‍റെ ചേരിയില്‍ എത്തിക്കുകയാരുന്നു. പനീര്‍സെവത്തെ അപേക്ഷിച്ച് ശക്തനായി മാറിയ എടപ്പാടിക്ക് വേണ്ടിയാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും നിലകൊള്ളുന്നത്. ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ എടപ്പാടി തന്നെ വീണ്ടും അണ്ണാ ഡിഎംകെ നയിക്കുമെന്നും അദ്ദേഹത്തിന്‍റെ അനുയായികള്‍ അഭിപ്രായ്പപെടുന്നു


കഴിഞ്ഞയാഴ്ച ചേര്‍ന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തില്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കിയത് ജയലളിതയും പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് ശശികലയും ആണെന്ന് പനീര്‍ സെല്‍വം യോഗത്തിന് മുമ്പാകെ പറപ്പോള്‍ എല്ലാവരേയും മുഖ്യമന്ത്രിയാക്കിയത് ശശികല ആണെന്നായിരുന്നു എടപ്പാടിയുടെ മറുപടി.


പാര്‍ട്ടിയില്‍ കുടംബാധിപത്യം നടപ്പാക്കാനാണ് പനീര്‍ സെല്‍വം ശ്രമിക്കുന്നത്. ഉന്നതാധികാര സമിതിയിലും ഭൂരിപക്ഷവും എടപ്പാടി തന്നെ വീണ്ടും പാര്‍ട്ടിയെ നയിക്കട്ടേയെന്നാണ് അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെ ശശികല വിഭാഗവുമായുള്ള സഖ്യത്തിനുള്ള ശ്രമത്തിലാണ് പനീര്‍സെല്‍വം.


രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ ശശികല ജയിലില്‍ നിന്ന് പുറത്തുവരും. അപ്പോള്‍ അവരുമായി ചേര്‍ന്ന് പാര്‍ട്ടിയില്‍ ശക്തനായി മാറാമെന്നാണ് പനീര്‍ സെല്‍വത്തിന്‍റെ പ്രതീക്ഷ. അമ്മാ മക്കള്‍ കക്ഷി നേതാവ് ടിടിവി ദിനകരനുമായി കൂടിക്കാഴ്ചയ്ക്കും പനീര്‍സെല്‍വം ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഒപിഎസ്സുമായി അടുക്കേണ്ടെന്നാണ് ഇപ്പേള്‍ ശശികല ദിനകരന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ...


ബിജെപി കേന്ദ്ര നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള ചില നീക്കങ്ങലും പനീര്‍ സെല്‍വം നടത്തിയെങ്കിലും അതും വിജയം കണ്ടിട്ടില്ല. പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും പ്രഖ്യാപനം ബുധനാഴ്ചയ്ക്ക് ശേഷമുണ്ടാകുമെന്നും ഒപിഎസ് പ്രസ്താവനയിറക്കുന്നത്.


അണ്ണാ ഡിഎംകെയില്‍ പഴയ പ്രതാപം ഇല്ലെങ്കിലും തമിഴ്നാട്ടിലെ നിര്‍ണായക വോട്ട്ബാങ്കായ തേവര്‍ സമുദായത്തിലെ പ്രിയപ്പെട്ട നേതാവാണ് ഒപിഎസ്. അദ്ദേഹത്തെ പിണക്കിയാല്‍ വോട്ടു ചോര്‍ച്ചയുണ്ടാകുമെന്ന് ബിജെപിയും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിര്‍ദേശവും അവര്‍ മുന്നോട്ട് വെക്കുന്നു.

No comments