ജോസ് കെ മാണി പണി തുടങ്ങി; കോട്ടയത്ത് എൽഡിഎഫിൽ പുതിയ പോര്..!! കോൺഗ്രസിനും ജോസഫിനും ചിരി..!! ഇത്തവണ..
തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി ഒരു മാസം തികച്ചില്ല. ഡിസംബർ എട്ടിന് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കും.മുന്നണികൾ സ്ഥാനാർത്ഥി ചർച്ചകളിലാണ്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള സെമിഫൈനലായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നതെന്നത് കൊണ്ട് തന്നെ ഭരണതുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫ് വിജയത്തിൽ കുറഞ്ഞൊന്നും തിരഞ്ഞെടുപ്പിൽ സ്വപ്നം കാണുന്നില്ല.
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം)ന്റെ മുന്നണി പ്രവേശം തിരഞ്ഞെടുപ്പിൽ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എന്നാൽ ജോസ് വിഭാഗവുമായുള്ള സീറ്റ് ചർച്ചകൾ തുടക്കം മുതൽ തന്നെ മുന്നണിക്ക് തലവേദനയായിരിക്കുകയാണ്. കോട്ടയത്ത് ജില്ലാ പഞ്ചായത്തിലാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്.
കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്ത് ഇത്തവണ ജോസ് കെ മാണിക്കും എൽഡിഎഫിനും യുഡിഎഫിനും തിരഞ്ഞെടുപ്പ് ഒരു പോലെ പ്രധാനമാണ്. ജോസിന്റെ മുന്നണി മാറ്റത്തിന് കാരണമായ ജില്ലാ പഞ്ചായത്ത് ഭരണം എന്തുവിലകൊടുത്തും നേടിയെടുത്ത് ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ജോസിന്റേയും എൽഡിഎഫിന്റേയും നീക്കം.
എന്നാൽ എൽഡിഎഫിന്റെ നീക്കങ്ങള്‍ക്ക് തുടക്കം മുതലേ കല്ലുകടിയാവുകയാണ് സീറ്റ് വിഭജനം. നിലവിൽ ജില്ലാ പഞ്ചായത്തിൽ യുഡിഎഫിനാണ് ഭരണം. ആകെയുള്ള 22 സീറ്റുകളിൽ എൽഡിഎഫ്-11,യുഡിഎഫ്-10, ജനപക്ഷം അംഗം 1 എന്നിങ്ങനെയാണ് സീറ്റുകൾ.
വരുന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു യുഡിഎഫ് 9 സീറ്റുകളാണ് നൽകിയിരിക്കുന്നത്.ഇതോടെ തങ്ങൾക്കും കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യമാണ് ജോസ് വിഭാഗം എൽഡിഎഫിൽ മുന്നോട്ട് വെച്ചിരിക്കുന്നത്.12 സീറ്റുകളാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം.
യുഡിഎഫിലായിരുന്നപ്പോൾ 11 സീറ്റുകളിലായിരുന്നു കേരള കോൺഗ്രസ് വിഭാഗം മത്സരിച്ചത്. ജോസഫ് വിഭാഗത്തിന് അർഹമായ പരിഗണന യുഡിഎഫ് നൽകിയെന്നിരിക്കെ എൽഡിഎഫിൽ തങ്ങൾക്ക് സീറ്റുകൾ കുറയുന്നത് അംഗീകരിക്കാനാവില്ലെന്ന് ജോസ് വിഭാഗം ജില്ലാ നേൃത്വത്തെ അറിയിച്ചു.
കഴിഞ്ഞ തവണ എൽഡിഎഫിൽ 13 സീറ്റുകളിൽ സിപിഎം ആണ് മത്സരിച്ചത്. സിപിഐ 5, പി.സി. ജോർജിന്റെ കേരള കോൺഗ്രസ് (സെക്കുലർ) 2, എൻസിപി-1. ജനതാദൾ (സെക്കുലർ)-1 എന്നിങ്ങനെയായിരുന്നു കക്ഷി നില. കൂടുതൽ സീറ്റെന്ന ജോസിന്റെ ആവശ്യം പൂർണമായി അംഗീകരിക്കില്ലെന്ന് സിപിഎം വ്യക്തമാക്കി കഴിഞ്ഞു.
9 സീറ്റുകൾ വരെയാണ് സിപിഎം വാഗ്ദാനം .ഇത് അംഗീകരിക്കില്ലെന്നാണ് ജോസ് വിഭാഗം കട്ടായം പറയുന്നത്.അതിനിടെ ജോസിന് കൂടുതൽ സീറ്റുകൾ നൽകുന്നതിനെതിരെ സഖ്യകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ സീറ്റ് നൽകുന്നതിൽ തർക്കമില്ല അത് പക്ഷേ തങ്ങളുടെ അക്കൗണ്ടിൽ നിന്നാവരുതെന്നാണ് ഘടകക്ഷികളുടെ മുന്നറിയിപ്പ്.
സിപിഐയും എൻസിപിയും, ജനതാദളും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ ആവശ്യപ്പെടുന്നുമഅട്. കൂടുതൽ സീറ്റുകളെന്ന ആവശ്യത്തിൽ ജോസ് വിഭാഗം ഉറച്ച് നിന്നാൽ അത് തങ്ങളുടെ സീറ്റിൽ നിന്നാകുമെന്നതാണ് സിപിഎമ്മിനെ കുഴക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ മറ്റ് സീറ്റുകളിലും ജോസ് വിഭാഗത്തിന് മുന്നിൽ വഴങ്ങേണ്ടി വരുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. അതേസമയം നിലവിൽ സീറ്റ് സംബന്ധിച്ചുള്ള ഔദ്യോഗിക ചർച്ചകൾ ആയിട്ടില്ലെന്നും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നുമാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
അതിനിടെ നഗരസഭ സീറ്റുകളിലും കേരള കോൺഗ്രസുമായി സീറ്റ് തർക്കം നിലനിൽക്കുന്നുമഅട്. 42 അംഗ കോട്ടയം നഗരസഭയിൽ 12 സീറ്റുകൾ വേണമെന്നാണ് ജോസിന്റെ ആവശ്യം. എന്നാൽ 6 സീറ്റിൽ കൂടുതൽ നിൽകാനാവിലെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്.
പാലായിൽ 18 സീറ്റുകളാണ് ജോസിന്റെ ആവശ്യം. എന്നാൽ ഇക്കുറി പാലായിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് സിപിഎം ആലോചന. 8ലധികം സീറ്റുകളിൽ തങ്ങൾ മത്സരിക്കുമെന്ന് സിപിഎം ജോസ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട് .ചങ്ങനാശ്ശേരി,വൈക്കം, ഈരാട്ടുപേട്ടഎന്നീ നഗരസഭകളിലും തർക്കം നിലനിൽക്കുന്നുണ്ട്.
അതേസമയം ഏറ്റുമാനൂർ നഗരസഭയിൽ ധാരണ ആയിട്ടുണ്ട്. ആകെയുള്ള 35 സീറ്റുകളിൽ ജോസ് വിഭാഗത്തിന്8 സീറ്റുകളാണ് നൽകുക. അതേസമയം ഈ സീറ്റുകൾ കൂടാതെ 2 പട്ടിക ജാതി, പട്ടികവർഗ സംവരണ സീറ്റുകൾ കൂടി ജോസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

No comments