Breaking News

യുഡിഎഫിനൊപ്പം നിന്നാല്‍ കൂടുതല്‍ നേട്ടമെന്ന് എന്‍സിപി; ദേശീയ നേതൃത്വം കാപ്പനൊപ്പം..!! നിർണായക നീക്കം..

 


നിലവിലെ രാഷ്ട്രീയ സാഹചര്യം തുടര്‍ന്നാല്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് ഏകദേശം ഉറപ്പായി. പാലാ മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ എന്‍സിപി എല്‍ഡിഎഫിലുണ്ടാകില്ല. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി മാണി സി കാപ്പന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ ആകെ തുക ഇങ്ങനെയാണ്.


അതേസമയം, ജോസ് കെ മാണിക്ക് പാലാ മണ്ഡലം വിട്ടുകൊടുക്കുന്നതാണ് നേട്ടമാകുക എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കോഴിക്കോട് കോര്‍പറേഷനില്‍ സിപിഎം സ്വീകരിച്ച നിലപാടും പവാറുമായുള്ള ചര്‍ച്ചയില്‍ വിഷയമായി. വിശദാംശങ്ങള്‍ ഇങ്ങനെ...


പാലാ മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കരുത് എന്നാണ് കേരളത്തില്‍ നിന്നുള്ള എന്‍സിപി പ്രതിനിധികള്‍ ശരദ് പവാറിനോട് ആവശ്യപ്പെട്ടത്. ശരദ് പവാര്‍ ഇത് ശരിവച്ചു. പാലാ വിട്ടുകൊടുത്തുള്ള നീക്കുപോക്കുകള്‍ക്ക് വഴങ്ങേണ്ട എന്ന് പവാര്‍ നിര്‍ദേശം നല്‍കി. സിപിഎം നിലപാടുകള്‍ പലപ്പോഴും എന്‍സിപിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു എന്ന് കേരള പ്രതിനിധികള്‍ പവാറിനെ അറിയിച്ചു.


എല്‍ഡിഎഫില്‍ തുടര്‍ച്ചയായി അവഗണന നേരിടുന്നു എന്നാണ് കേരള പ്രതിനിധികള്‍ പറഞ്ഞത്. പാലാ ഏറെ കാലത്തെ ശ്രമത്തിന് ഒടുവില്‍ ലഭിച്ചതാണ്. അത് വിട്ടുകൊടുക്കാനാകില്ല. പാലാ വിട്ടുകൊടുത്ത് പകരം ലഭിക്കുന്ന ഓഫറുകള്‍ സ്വീകരിക്കേണ്ട എന്നാണ് നിലപാട് എന്നും പ്രതിനിധികള്‍ അറിയിച്ചു.


പാലാക്ക് പകരം മൂന്നിടങ്ങളില്‍ ഏതെങ്കിലും ഒരു സീറ്റ് നല്‍കാമെന്ന വാഗ്ദാനം സിപിഎം മുന്നോട്ട് വച്ചേക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു പൂഞ്ഞാര്‍, പേരാമ്പ്ര, ഇരിക്കൂര്‍ എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലെങ്കില്‍ എന്‍സിപിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യും. ഇതൊന്നും സ്വീകരിക്കേണ്ട എന്നാണ് പവാറുമായുള്ള ചര്‍ച്ചയിലെ ധാരണ.


കോഴിക്കോട് കോര്‍പറേഷനില്‍ എന്‍സിപിയോട് ചോദിക്കാതെ രണ്ടു സീറ്റുകള്‍ സിപിഎം ഏറ്റെടുത്തു എന്നും കേരള പ്രതിനിധികള്‍ പവാറിനെ അറിയിച്ചു. കേരളത്തില്‍ എന്‍സിപിക്ക് വളര്‍ച്ചയില്ലാതിരിക്കാന്‍ പ്രധാന കാരണം സിപിഎമ്മിന്റെ നിലപാടാണ് എന്നും പവാറിനെ നേതാക്കള്‍ അറിയിച്ചു എന്നാണ് വിവരം.


യുഡിഎഫിലെത്തിയാല്‍ ഒരുപക്ഷേ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കാന്‍ സാധിച്ചേക്കും. എല്‍ഡിഎഫില്‍ നിന്നാല്‍ മൂന്ന് സീറ്റുകളേ ലഭിക്കൂ. പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുന്നതും ആലോചിക്കാനും ധാരണയായി. യുഡിഎഫിലെത്തിയാല്‍ മൂന്നിലധികം സീറ്റുകള്‍ ആവശ്യപ്പെടാമെന്നും നേതാക്കള്‍ പവാറിനെ അറിയിച്ചു.


പാലാ എംഎല്‍എ മാണി സി കാപ്പന്‍, സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍, ദേശീയ സെക്രട്ടറി കെജെ ജോസ്‌മോന്‍, സംസ്ഥാന സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടി എന്നിവരാണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയത്. അതേസമയം, മന്ത്രി എകെ ശശീന്ദ്രന്‍ സംഘത്തിലുണ്ടായിരുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്.


എന്‍സിപി യുഡിഎഫിലേക്ക് പോകുന്ന സാഹചര്യമുണ്ടായാല്‍ ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ എന്‍സിപി പിളരും. കാപ്പന്റെ നിലപാടിനൊപ്പമാണ് എന്‍സിപിയിലെ പ്രബല വിഭാഗം നില്‍ക്കുന്നത്. ഈ അനിശ്ചിതത്വം എന്‍സിപി പ്രവര്‍ത്തകര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചുവാങ്ങുന്നതിന് തടസമായിട്ടുണ്ട്.

No comments