Breaking News

മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍..!! താര പൊലിമയിൽ കോൺഗ്രസ്..

 


തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സംസ്ഥാനം മൊത്തം രാഷ്ട്രീയ ചര്‍ച്ചയാണ്. മറ്റു തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് തദ്ദേശ തിരഞ്ഞെടുപ്പ്. നാട്ടില്‍ കാണുന്ന പതിവ് മുഖങ്ങള്‍ സ്ഥാനാര്‍ഥികളാകുമ്പോള്‍ ഉല്‍സവ പ്രതീതിയാണ്. നാട്ടിന്‍പുറങ്ങളിലെ മുക്കുമൂലകളും ചായക്കടകളും വരെ രാഷ്ട്രീയ ചര്‍ച്ചയില്‍ മുങ്ങും. ഈ വേളയില്‍ രാഷ്ട്രീയ ഭാവി പരീക്ഷിക്കുന്ന പ്രമുഖരും കുറവല്ല.


നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കുപ്പായം തുന്നിയിരിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ പലരുമുണ്ട്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം മധുരരാജയുടെ നിര്‍മാതാവ് നെല്‍സണ്‍. വിശദാംശങ്ങള്‍ ഇങ്ങനെ....


സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ചയായി എത്തിയ മധുരരാജയും ജനപ്രീതി നേടിയിരുന്നു. മധുരരാജയുടെ നിര്‍മാതാവാണ് നെല്‍സണ്‍ ഐപ്പ്. സിനിമാ കഥ പോലെ തന്നെ ട്വിസ്റ്റ് നിറഞ്ഞ ജീവിതത്തിന് ഉടമയാണ് നെല്‍സണ്‍. കഠിനാധ്വാനത്തിലൂടെ പിന്നിട്ട ഒത്തിരി ജീവിത കഥകള്‍ പറയാനുള്ള നെല്‍സേട്ടന്‍.



തൃശൂര്‍ കുന്നംകുളം നഗരസഭയിലേക്കാണ് നെല്‍സണ്‍ ഐപ്പ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വൈശേരി വാര്‍ഡില്‍ ജനവിധി തേടുന്ന അദ്ദേഹത്തിന് എതിരാളിയായി എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് സിപിഎം ഏരിയാ കമ്മിറ്റി അംഗം പിഎം സുരേഷിനെയാണ്. നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ് സുരേഷ്. എന്‍ഡിഎ സ്ഥാനാര്‍ഥി ലജേഷ് കുമാര്‍ ആണ്.


കൈപ്പത്തി ചിഹ്നത്തിലാണ് നെല്‍സണ്‍ മല്‍സരിക്കുന്നത്. ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍ എന്ന ക്യാപ്ഷനില്‍ കാറിന്റെ ഡ്രൈവര്‍ സീറ്റിലിരിക്കുന്ന ചിത്രം അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മധുരരാജ നിര്‍മാതാവ് എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


മധുരരാജയെ മലയാളികള്‍ സ്വീകരിച്ചു. അതുപോലെ എന്നെയും ജനം സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് നെല്‍സണ്‍ ഐപ്പ്. നാട്ടിലും വിദേശത്തുമായി ഡ്രൈവറായി ജോലി ചെയ്ത നെല്‍സണ്‍ കഠിനാധ്വാനിയാണ്. സിനിമാ കഥ പോലെ ട്വിസ്റ്റ് നിറഞ്ഞ ജീവിതവുമായിട്ടാണ് നെല്‍സണ്‍ രാഷ്ട്രീയത്തിലുമെത്തുന്നത്.


30 വര്‍ഷം മുമ്പാണ് നെല്‍സണ്‍ ഐപ്പ് വിദേശത്ത് പോയത്. ലോറി ഡ്രൈവറായിട്ടാണ് ദീര്‍ഘകാലം ജീവിച്ചത്. ദുബായ് ആസ്ഥാനമായി കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി നെല്‍സണിന്റെ ഉടമസ്ഥതയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ബിസിനസില്‍ ഇപ്പോള്‍ കാര്യമായി ഇടപെടുന്നില്ല. മക്കളെ ഏല്‍പ്പിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായിട്ടുള്ളത്.


25 കോടിയോളം രൂപ മുതല്‍ മുടക്കിയാണ് മധുരരാജ നെല്‍സണ്‍ ഐപ്പ് നിര്‍മിച്ചത്. മലയാളത്തിലെ ചെലവേറിയ സിനിമകളിലൊന്നായിരുന്നു മധുരരാജ. ഈ സിനിമ നിര്‍മിച്ചതോടെ പ്രമുഖ നിര്‍മാതാക്കളുടെ പട്ടികയില്‍ നെല്‍സണെയും ചേര്‍ത്ത് പറയാന്‍ തുടങ്ങി. ചെറുപ്പം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

No comments