Breaking News

കര്‍ണാടക തിരഞ്ഞെടുപ്പ്: ആദ്യം കുതിച്ച് ബിജെപി, പിന്നാലെ ഒപ്പത്തിനൊപ്പം പിടിച്ച് കോണ്‍ഗ്രസ്.. ഒടുവിലെ കണക്ക് ഇങ്ങനെ..


 ബെംഗളൂരു: കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ ബിജെപിക്ക് വലിയ മുന്നേറ്റമായിരുന്നു ഉണ്ടാക്കാന്‍ സാധിച്ചത്. ആദ്യ മണിക്കൂറിലെ ലീഡ് നിലയില്‍ കോണ്‍ഗ്രസിനേയും ജെഡിഎസിനേയും ബഹുദൂരം പിന്നിലാക്കിയായിരുന്നു ബിജെപിയുടെ മുന്നേറ്റം. ബിജെപി 12795 , കോൺഗ്രസ് 9545 , ജെഡിഎസ് 4301 , മറ്റുള്ളവർ 3777 , എന്നിങ്ങനെയായിരുന്നു ഒരു ഘട്ടത്തിലെ ലീഡ് നില. എന്നാല്‍ പുതിയ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ബിജെപിയുടെ ലീഡ് വലിയ തോതില്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.


ഏറ്റവും അവസാനമായി പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം 29478 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. തൊടുപിറകില്‍ 24560 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസും ശക്തമായ പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ജെഡിഎസ് 15731 വാര്‍ഡുകളിലും മറ്റുള്ളവര്‍ 8062 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. മറ്റുളവരുടെ കണക്കില്‍ പാര്‍ട്ടികളുടെ പിന്തുണയോടെ മത്സരിച്ച് വിജയിച്ചവരുമുണ്ട്. ഇരുന്നൂറിലേറെ സീറ്റുകളില്‍ വിജയിച്ചതായി എസ് ഡി പി ഐ നേതൃത്വവും അവകാശപ്പെട്ടു. ഏതാനും സീറ്റുകളില്‍ ഇടത് പാര്‍ട്ടികളും വിജയിച്ചു.


അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം അവകാശപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ തങ്ങളുടെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ വിജയിക്കുകയാണെന്നാണ് ബിജെപിയും കോൺഗ്രസും അവകാശപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുമെന്നായിരുന്നു ബിജെപി നേതാവ് ബിഎല്‍ സന്തോഷ് ട്വീറ്റ് ചെയ്തത്. സമാനമായ ഒരു ട്വീറ്റുമായി ബിജെപി എംപി ശോഭ കരന്തലജയും രംഗത്ത് എത്തി.


എന്നാല്‍ സ്വതന്ത്രര്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികൾ പലയിടത്തും മികച്ച വിജയം സ്വന്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ ട്വിറ്ററിലൂടെ അവകാശപ്പെട്ട്. ബിജെപിയുടെ നയങ്ങളില്‍ ഗ്രാമീണ ഇന്ത്യ നിരാശരാണ്. ജനം കര്‍ഷകവിരുദ്ധര്‍ക്കെതിരായി വിധിയെഴുതുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


തെരഞ്ഞെടുപ്പ് വേളയിൽ ബിദാർ ഒഴികെയുള്ള എല്ലാ ജില്ലകളിലും ബാലറ്റ് പേപ്പറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനാല്‍ തന്നെ വോട്ടെണ്ണലും നീട്ട് പോവുകയാണ്. നാളെ ഉച്ചയോടെ വരെ വോട്ടെണ്ണല്‍ നീണ്ടുപോയേക്കും. കൊവിഡ് സുരക്ഷ പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 1,100 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ബി ബസവരാജു അറിയിച്ചു.


സംസ്ഥാനത്തെ 226 താലൂക്കുകളിലെ 5,728 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള 82,616 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ 22, 27 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായിട്ടായിയിരുന്നു വോട്ടെടുപ്പ് നടത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി 78.58 ശതമാനം വോട്ടിംഗ് രോഖപ്പെടുത്തി. ആകെ 2,22,814 സ്ഥാനാർത്ഥികൾ മത്സരിച്ച തിരഞ്ഞെടുപ്പില്‍ 8,074 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

No comments