ജനപക്ഷം എൽഡിഎഫിനൊപ്പം; കാരണം വ്യക്തമാക്കി ഷോൺ ജോർജ്..
കോട്ടയം; പിസി ജോർജ്ജിന്റെ ജനപക്ഷത്തിന്റെ പിന്തുണയോടെ പൂഞ്ഞാർ മണ്ഡലത്തിലെ തെക്കേക്കര പഞ്ചായത്തിൽ ഭരണം പിടിച്ച് എൽഡിഎഫ്. ഇവിടെ ആർക്കും കേവല ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ജനപക്ഷത്തിന്റെ നിലപാട് നിർണായകമായത്. രണ്ട് ജനപക്ഷം അംഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫ് അധികാരത്തിലേറിയത്. പുതിയ വിവരങ്ങളിലേക്ക്
14 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ അഞ്ച് വീതം അംഗങ്ങളെയാണ് എല്‍ഡിഎഫിനും യുഡിഎഫിനും വിജയിപ്പിക്കാന്‍ കഴിഞ്ഞത്. ഇതോടെയാണ് ജനപക്ഷത്തിന്‍റെ തീരുമാനം പഞ്ചായത്തിൽ നിര്‍ണ്ണായകമായത്. നാല് വാര്‍ഡുകളിലായിരുന്ന ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
ഇതോടെ ജനപക്ഷത്തിന്റെ പിന്തുണ യുഡിഎഫിന് തന്നെയാകുമെന്നായിരുന്നു ഏറെ കുറെ വിലയിരുത്തപ്പെട്ടത്. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവേ യുഡിഎഫിലേക്ക് ചേക്കേറാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് ജോർജ്ജ്. മാത്രമല്ല ചില കോൺഗ്രസ് നേതാക്കളും ജോർജ്ജിനായി ചരടുവലി നീക്കുന്നുമഅട്.
നേരത്തെ ഇതേ പഞ്ചായത്തില്‍ ജനപക്ഷം യുഡിഎഫിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിസി ജോർജ്ജിന്റെ പാർട്ടിയുടെ യാതൊരു പിന്തുണയും വേണ്ടെന്ന നിലപാടായിപുന്നു പ്രാദേശിക യുഡിഎഫ് നേതൃത്വം സ്വീകരിച്ചത്.
ജനപക്ഷവുമായി ഐക്യ ജനാധിപത്യ മുന്നണിക്ക് യാതൊരു വിധ സഖ്യമോ സഹകരണോ വേണ്ടെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റി നേതൃയോഗം തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ജനപക്ഷം അംഗങ്ങൾ എൽഡിഎഫിനെ പിന്തുണച്ചിരിക്കുന്നത്.
തെക്കേകരയിൽ ജനപക്ഷത്തിന്റെ യാതൊരു പിന്തുണയും ആവശ്യമില്ലെന്ന് യുഡിഎഫ് പറഞ്ഞിരുന്നുവെന്നും അതിനാലാണ് എൽഡിഎഫിനെ പിന്തുണയ്ക്കാൻ തിരുമാനിച്ചതെന്നും പിസി ജോർജ്ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്ജ് പറഞ്ഞു.
ബാർ കോഴയുമായി ബന്ധപ്പെട്ടും കേരള കോൺഗ്രസ് എമ്മുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നുമാണ് ജനപക്ഷം യുഡിഎഫ് വിട്ടത്. മുന്നണിയിൽ ഇപ്പോൾ കേരള കോൺഗ്രസ് എം ഇല്ല.അന്ന് ജനപക്ഷം ഉയർത്തിയ വിമർശനങ്ങൾ ഇപ്പോൾ യുഡിഎഫും ശരിവെയ്ക്കുന്നു.എന്നിട്ടും രാഷ്ട്രീയത്തിന് ഒത്ത് ഉയരാൻ നേതാക്കൾ തയ്യാറാവുന്നില്ല.
വ്യക്തികളോടുള്ള വൈരാഗ്യമാണ് യുഡിഎഫ് പ്രാധാന്യം കൊടുക്കുന്നത്.അത് തന്നെയാണ് യുഡിഎഫിന്റെ പ്രധാന കുഴപ്പമെന്നും ഷോൺ പറഞ്ഞു. തോൽവികളിലും പാഠം പാഠിക്കുന്നില്ല. കോൺഗ്രസിലെ ചിലർ ഇപ്പോഴും വിരോധത്തോടെയാണ് ഇടപെടുന്നതെന്നും ഷോൺ പറഞ്ഞു.
ഒരു ഉപാധികളും ഇല്ലാതെയാണ് എൽഡിഎഫിനെ പിന്തുണച്ചതെന്നും ഷോൺ പറഞ്ഞു.അതേസമയം വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്നിരിക്കെ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് അപഹാസ്യമാണെന്ന് നേരത്തേ പിസി ജോർജ്ജും വിമർശനം ഉയർത്തിയിരുന്നു.

No comments