Breaking News

'യുഡിഎഫിലേക്ക് പോകാന്‍ നേരത്തേ ധാരണ ആയിട്ടുണ്ട്' ; ജോസഫ് പറയേണ്ടതില്ലെന്ന് പിസി ജോർജ്, പക്ഷേ.. 'ഒരാൾ മാത്രം പോകില്ല'..!!

 


കോട്ടയം: ജോസ് കെ മാണി ഇടതുപക്ഷത്ത് എത്തിയതോടെ മാറി മറിഞ്ഞ മുന്നണി സമവാക്യങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും മാറാനാണ് സാധ്യത. ഇടതുപക്ഷത്തുളള എന്‍സിപിയുടെ മാണി സി കാപ്പന്‍ പാലാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നാണ് പിജെ ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്.


കാപ്പനും കൂട്ടരും എല്‍ഡിഎഫ് വിടും എന്നുളള അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണിത്. പിജെ ജോസഫിന്റെ അവകാശവാദത്തോട് പ്രതികരിച്ച് ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ് രംഗത്ത് എത്തിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ


ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് എത്തും എന്നുളള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തന്നെ പാലാ സീറ്റ് സംബന്ധിച്ചുളള നിലപാട് എന്‍സിപിയും മാണി സി കാപ്പനും പരസ്യമായി വ്യക്തമാക്കിയിട്ടുളളതാണ്. ജോസ് കെ മാണി മുന്നണിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ പാലാ സീറ്റ് വിട്ട് കൊടുക്കാന്‍ സാധിക്കില്ലെന്നുമാണ് മാണി സി കാപ്പന്‍ തുറന്ന് പറഞ്ഞത്.


കേരള കോണ്‍ഗ്രസ് എം കാലാകാലങ്ങളായി കയ്യില്‍ വെച്ചിരുന്ന പാലാ സീറ്റ് ജോസ് കെ മാണിയെ സംബന്ധിച്ച് ഒരു വൈകാരിക വിഷയം കൂടിയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പാലാ ജോസ് കെ മാണിക്ക് നല്‍കേണ്ടി വരും എന്നതില്‍ സംശയമില്ല. മാണി സി കാപ്പന്‍ ഉടക്കിയാലും പുറത്ത് പോയാലും കുഴപ്പമില്ലെന്നാണ് ഇടത് മുന്നണിയിലെ ഒരു വിഭാഗം കരുതുന്നത്


പാലാ സീറ്റ് പോയാല്‍ എന്‍സിപി പിളര്‍ത്തി മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്നാണ് കരുതുന്നത്. പാലാ സീറ്റ് മാണി സി കാപ്പന് നല്‍കാന്‍ യുഡിഎഫ് തയ്യാറാണ്. മാണി സി കാപ്പനെ മുന്നണിയില്‍ എത്തിക്കാനുളള ശക്തമായ ശ്രമങ്ങള്‍ യുഡിഎഫ് നേതൃത്വം നടത്തുന്നുണ്ട് എന്ന് അടിവരയിടുന്നതാണ് പിജെ ജോസഫ് നടത്തിയ പ്രസ്താവന.


എന്നാല്‍ ഈ കാര്യം പിജെ ജോസഫ് പറയേണ്ട ആവശ്യം ഇല്ലെന്നും ഇത്തരം കാര്യങ്ങളില്‍ നേരത്തെ തന്നെ തീരുമാനമായിട്ടുളളതാണ് എന്നുമാണ് പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരിക്കുന്നത്. എല്‍ഡിഎഫ് ബന്ധം ഉപേക്ഷിക്കാന്‍ എന്‍സിപി ഒരു മാസം മുന്‍പ് തന്നെ തീരുമാനം എടുത്തിട്ടുളളതാണ് എന്നും ജനപക്ഷം നേതാവ് വ്യക്തമാക്കി.


എന്‍സിപിയുടെ പ്രമുഖ നേതാക്കള്‍ ഇടത് മുന്നണി വിട്ട് യുഡിഎഫിലേക്ക് പോകാന്‍ ധാരണ ആയിട്ടുണ്ടെന്നും പിസി ജോര്‍ജ് വെളിപ്പെടുത്തി. എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായ ടിപി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുളളവര്‍ യുഡിഎഫിലേക്ക് പോകും എന്നും പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ വെളിപ്പെടുത്തി.


ദേശീയ തലത്തില്‍ എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ഉള്‍പ്പെടെ ഉളളവര്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാവും. എന്നാല്‍ മാണി സി കാപ്പനും പീതാംബരന്‍ മാസ്റ്ററും അടക്കമുളളവര്‍ യുഡിഎഫില്‍ പോകുമ്പോഴും പാര്‍ട്ടിയിലെ ഒരു വിഭാഗം എല്‍ഡിഎഫിനൊപ്പം തുടരുമെന്നും പിസി ജോര്‍ജ് പറയുന്നു. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അടക്കമുളളവരാണ് ഇടത് മുന്നണിയില്‍ തുടരുകയെന്നും പിസി ജോര്‍ജ് പറയുന്നു.


പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ മത്സരിക്കും എന്ന് പിജെ ജോസഫ് വെളിപ്പെടുത്തിയതോടെയാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂട് പിടിച്ചിരിക്കുന്നത്. പിജെ ജോസഫുമായി മാണി സി കാപ്പന്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പാലാ സീറ്റ് എല്‍ഡിഎഫ് ജോസ് കെ മാണിക്ക് നല്‍കിയാല്‍ ഇടത് മുന്നണി വിടാനാണ് കാപ്പന്റെ നീക്കം,


കാപ്പന്റെ ഈ നീക്കത്തിന് ശരത് പവാറിന്റെ മൗനാനുവാദം ഉളളതായും സൂചനകളുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായി മാണി സി കാപ്പന്‍ അടക്കമുളള നാല് നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം പല സ്ഥലങ്ങളിലും എന്‍സിപിയുടെ കാല് വാരിയെന്നും ജോസ് പക്ഷം എത്തിയതിന് ശേഷമുളള അവഗണനയും നേതാക്കള്‍ ഉന്നയിച്ചു.


തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അടക്കം കടുത്ത അവഗണന നേരിട്ടുവെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. ഇക്കാര്യം മാണി സി കാപ്പന്‍ പരസ്യമായി ഉന്നയിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാനൂറോളം സീറ്റുകളില്‍ എന്‍സിപി മത്സരിച്ചിരുന്നു. ഇത്തവണ അത് 165 സീറ്റായി കുറഞ്ഞു. കോട്ടയത്ത് കഴിഞ്ഞ തവണ 26 ഇടത്ത് മത്സരിച്ച എന്‍സിപിക്ക് ഇക്കുറി എല്‍ഡിഎഫ് നല്‍കിയത് 7 സീറ്റ് മാത്രമായിരുന്നു.


മുന്നണിയില്‍ നേരിടുന്ന ഈ അവഗണനയില്‍ എല്‍ഡിഎഫില്‍ അതൃപ്തി പുകയുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ മന്ത്രി എകെ ശശീന്ദ്രന്‍ അടക്കമുളളവര്‍ക്ക് ഇടത് മുന്നണി വിടുന്നതിനോട് യോജിപ്പില്ല. ശശീന്ദ്രന്റെ മണ്ഡലമായ ഏലത്തൂര്‍ എല്‍ഡിഎഫിന്റെ ഉറച്ച സീറ്റാണ്. യുഡിഎഫിലേക്ക് പോയി ഈ സീറ്റ് നഷ്ടപ്പെടുത്താന്‍ ശശീന്ദ്രന് താല്‍പര്യമില്ല. എന്‍സിപി പിളര്‍ത്തി മാണി സി കാപ്പന്‍ പോയാലും മുന്നണിക്ക് വലിയ നഷ്ടമുണ്ടാകില്ലെന്ന കണക്ക് കൂട്ടലിലാണ് സിപിഎം.

No comments