Breaking News

സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ ഈ മുന്നണിക്ക്..!! 10 ലക്ഷം അംഗങ്ങള്‍..!! സമദൂരം വിട്ട് വ്യാപാരികള്‍.. നിലപാട്..


 കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അല്‍പ്പം ആശങ്കയിലാണ്. കാരണം മറ്റൊന്നുമല്ല, തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി തന്നെ. ഒട്ടേറെ വിവാദങ്ങളും അഴിമതികളും ഉയര്‍ന്നിട്ടും ഇടതുപക്ഷത്തിന് തിരിച്ചടി നല്‍കാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സാധിച്ചില്ല. മുന്നണിയില്‍ കനത്ത തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസ് ആണ്. ഘടക കക്ഷികള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോള്‍ വന്‍തോതിലുള്ള സീറ്റ് തകര്‍ച്ചയാണ് കോണ്‍ഗ്രസിനുണ്ടായത്. എന്നാല്‍ മുന്നണിക്ക് അല്‍പ്പം ആശ്വാസകരമായ വാര്‍ത്തയാണിപ്പോള്‍ വന്നിരിക്കുന്നത്. വിശദീകരിക്കാം....


നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചു. യുഡിഎഫിനാണ് തങ്ങളുടെ പിന്തുണ എന്ന് വ്യാപാരി വ്യവസായി ഏകോപന സമതി അറിയിച്ചു. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു.


യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്ന് പിന്നാക്കം പോകുന്നില്ല. പാര്‍ട്ടി രൂപീകരിക്കും. അതില്‍ മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. ഈ മാസം അവസാനം പുതിയ പാര്‍ട്ടി നിലവില്‍ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.


നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. എല്‍ഡിഎഫിനോടും യുഡിഎഫിനോയും എന്‍ഡിഎയോടും സമദൂര നിലപാട് സ്വീകരിക്കുമെന്നും ആരോടും പ്രത്യേക മമതയില്ലെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് മാറ്റിയിരിക്കുകയാണിപ്പോള്‍.


പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാം ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി ടിഎം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒട്ടേറെ വാഗ്ദാനങ്ങളാണ് ബജറ്റിലുണ്ട്. എന്നാല്‍ വ്യാപാരികള്‍ക്ക് കാര്യമായി ഒന്നും നീക്കിവച്ചില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആക്ഷേപം. അതാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാന്‍ കാരണം.


ഇടതുപക്ഷ സര്‍ക്കാര്‍ വ്യാപാരികളെ അവഗണിച്ചു എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറയുന്നത്. എന്നാല്‍ പ്രത്യക്ഷമായി ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് സംഘടനയില്‍ ഭിന്നതയ്ക്ക് കാരണമായേക്കുമെന്ന് കരുതുന്നു. വിവിധ പാര്‍ട്ടിയുമായി ആഭിമുഖ്യമുള്ളവര്‍ സംഘടനയിലുണ്ട് എന്നത് തന്നെ അതിന് കാരണം.


വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ 10 ലക്ഷം അംഗങ്ങളുണ്ട് എന്നാണ് സംഘടന പറയുന്നത്. അവരുടെ കുടുംബാംഗങ്ങള്‍ കൂടി ചേരുമ്പോള്‍ വലിയ വോട്ട് ബാങ്കായി മാറും. ഓരോ മണ്ഡലത്തിലും നേരിയ വോട്ടുകള്‍ക്കാണ് സ്ഥാനാര്‍ഥികള്‍ ജയിച്ചുവരുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ നിര്‍ണായക ശക്തിയാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു.


വ്യാപാരികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നവരെ പിന്തുണയ്ക്കും. പാര്‍ട്ടി നോക്കിയല്ല, വ്യക്തികളെ നോക്കിയാണ് പിന്തുണ. 2011ല്‍ യുഡിഎഫ് നല്‍കിയ കരാര്‍ പാലിക്കപ്പെട്ടില്ല. ബിജെപിയുമായി അയിത്തമില്ല. സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഒരിക്കലും പിന്തുണയ്്ക്കില്ല- ഇതായിരുന്നു 2016ല്‍ ടി നസറുദ്ദീനും ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്തും തൊടുപുഴയില്‍ പറഞ്ഞത്.

No comments