Breaking News

കോഴിക്കോട് 3 സീറ്റുകള്‍ അധികം; ഒന്ന് ആര്‍എംപിക്ക്, രണ്ടെണ്ണം എടുക്കാന്‍ കോണ്‍ഗ്രസ്, ലീഗിനും വേണം..! കോൺഗ്രസിന്റെ നാണക്കേട് മാറ്റണം..!! കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്..


 കോഴിക്കോട്: യുഡിഎഫില്‍ കഴിഞ്ഞ 20 വര്‍ഷമായി കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത ജില്ലയാണ് കോഴിക്കോട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 13 സീറ്റില്‍ 11 ഇടത്തായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. കോഴിക്കോട് സൗത്തിലും കുറ്റ്യാടിയിലും വിജയിച്ച് യുഡിഎഫിന്‍റെ മാനം രക്ഷിച്ചത് മുസ്ലിം ലീഗായിരുന്നു. ഇത്തരത്തില്‍ ജില്ലയിലെ ഈ സന്തോഷകരമല്ലാത്ത ചരിത്രത്തില്‍ ഇത്തവണ മാറ്റം ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഉള്ളിലും മുന്നണിക്ക് ഉള്ളിലും ഇതിനോടകം തന്നെ തുടക്കമായിട്ടുണ്ട്.


സീറ്റുകള്‍ വെച്ച് മാറുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. ജില്ലയില്‍ 3 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. എൽജെ‍ഡി മത്സരിച്ച വടകര, എലത്തൂർ സീറ്റുകളും കേരള കോൺഗ്രസ് (എം) മത്സരിച്ച പേരാമ്പ്ര സീറ്റുമാണ് ഒഴിവുള്ളത്. ഈ സീറ്റുകള്‍ക്കായി മുസ്ലീം ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ ഇതിനോടകം ആവശ്യം ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.


കഴിഞ്ഞ തവണ എല്‍ജെഡി മത്സരിച്ച് തോറ്റ വടകരയില്‍ കെകെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞടുപ്പില്‍ വടകര മേഖലയില്‍ ആര്‍എംപിയുമായി ചേര്‍ന്ന് ജനകീയ മുന്നണി രൂപീകരിച്ചായിരുന്നു യുഡിഎഫിന്‍റെ മത്സരം. മേഖലയില്‍ മോശമല്ലാത്ത പ്രകടനം നടത്താനും ജനകീയ മുന്നണിക്ക് സാധിച്ചു.


പോരാമ്പ്രയും എലത്തൂരും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമുണ്ട്. എന്നാല്‍ പേരാമ്പ്രയ്ക്കായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ലീഗും അവകാശവാദം ഉന്നയിക്കുന്നു. പേരാമ്പ്രയില്ലെങ്കില്‍ പകരം തിരുവമ്പാടി സീറ്റ് വിട്ടു നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ വെച്ചുമാറ്റമില്ലാതെ തന്നെ സീറ്റ് തങ്ങള്‍ക്ക് തരണമെന്നാണ് ലീഗിന്‍റെ നിലപാട്.


കഴിഞ്ഞ തവണ മുസ്ലിം ലീഗ് തോറ്റ തിരുവമ്പാടി സീറ്റ് ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആഗ്രഹം. ക്രിസ്ത്യൻ സഭകളുമായുള്ള അകൽച്ച പരിഹരിക്കാൻ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്നാണ് ലീഗിന്‍റെയും വിലയിരുത്തല്‍. ഇതിനിടയിലാണ് പേരാമ്പ്രയ്ക്ക് പകരമായി തിരുവമ്പാടി തങ്ങള്‍ക്ക് തരണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് ജോസഫ് രംഗത്ത് എത്തിയത്.


തിരുവമ്പാടി സീറ്റ് ഏറ്റെടുത്ത് അവിടെ മകന്‍ അപു ജോണ്‍ ജോസഫിനെ മത്സരിപ്പിക്കാനായിരുന്നു ജോസഫിന്‍റെ നീക്കം. എന്നാല്‍ ഉടന്‍ തന്നെ സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്ന പ്രഖ്യാപനവുമായി ലീഗ് രംഗത്ത് എത്തിയത്. പിജെ ജോസഫിനെ തിരുവമ്പാടിയില്‍ നിന്നും അകറ്റാന്‍ ലീഗിന് മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് കളിച്ചെന്ന സൂചനയുണ്ട്. ജോസഫിനോടല്ല, കോണ്‍ഗ്രസുമായി സീറ്റ് വെച്ചുമാറാനാണ് ലീഗിന് താല്‍പര്യം.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും പരസ്പരം വച്ചു മാറിയ മണ്ഡലങ്ങളായിരുന്നു ബാലുശ്ശേരിയും കുന്നമംഗലവും. രണ്ടിടത്തും മുന്നണി സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുകയും ചെയ്തു. ബാലുശ്ശേരിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായ യുസി കുഞ്ഞിരാമനും കുന്നമംഗലത്ത് കോണ്‍ഗ്രസിലെ ടി സിദ്ധീഖുമായിരുന്നു പരാജയപ്പെട്ടത്.


പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരി ഇക്കുറി കോൺഗ്രസ് ഏറ്റെടുത്ത് മറ്റേതെങ്കിലും മണ്ഡലം നൽകണമെന്നാണ് ലീഗിന്റെ ആവശ്യം. കഴിഞ്ഞ തവണ നൽകിയ കുന്നമംഗലം മടക്കിനൽകിയാലും മതിയെന്നാണ് ലീഗിന്റെ നിലപാട്. എന്നാല്‍ ബാലുശ്ശേരിയേക്കാള്‍ കൂടുതല്‍ വിജയ സാധ്യത കുന്നമംഗലത്ത് ആയതിനാല്‍ ഈ വെച്ചു മാറ്റത്തിന് കോണ്‍ഗ്രസ് തയ്യാറാകുമോയെന്നും കണ്ടറിയേണം.


ഘടകകഷികളൊന്നും അവകാശ വാദം ഉന്നയിക്കാത്തതിനാല്‍ എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്തേക്കും. ഇടത് ശക്തി കേന്ദ്രമായ എലത്തൂര്‍ ഏറ്റെടുത്ത് വിജയ സാധ്യതയുള്ള മറ്റ് സീറ്റുകള്‍ ഏറ്റെടുക്കാനുള്ള അവസരം നഷ്ടമാക്കരുതെന്ന അഭിപ്രായവും ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ശക്തമാണ്. സീറ്റ് വെച്ച് മാറല്‍ സംബന്ധിച്ച് സഖ്യത്തിനിടയില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിക്കുന്നു.


മത്സരിക്കാവുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കൊയിലാണ്ടിയില്‍ നിന്നും മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. 2001 ല്‍ കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലം തിരികെ പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണെന്നാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച എന്‍ സുബ്രഹ്മണ്യനും മണ്ഡലത്തില്‍ സജീവമാണ്.


പേരാമ്പ്ര സീറ്റ് ഏറ്റെടുക്കുകയാണെങ്കില്‍ ടി സിദ്ധീഖ്, കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് എന്നിവരുടെ പേരാണ് പരിഗണനയില്‍. പ്രാദേശിക നേതാക്കളില്‍ ചിലരും മത്സരിത്തിനായി രംഗത്തുണ്ട്. പേരാമ്പ്രയില്ലെങ്കില്‍ കുന്നംഗലത്ത് ടി സിദ്ധീഖിന് ഒരു അവസരം കൂടി ലഭിച്ചേക്കും. നദാപുരത്ത് പ്രവീണ്‍ കുമാര്‍ തന്നെയാവും സ്ഥാനാര്‍ത്ഥി.

No comments