Breaking News

പാലയ്ക്ക് പിന്നാലെ ശശീന്ദ്രന്റെ എലത്തൂറും പിടിച്ചെടുക്കാന്‍ സിപിഎം..!! മുഹമ്മദ് റിയാസ് മത്സരിക്കും..!! ശശീന്ദ്രൻ കണ്ണൂരിലേക്ക്..

 


കോഴിക്കോട്: എന്‍സിപി ഇടതുമുന്നണി വിടുമെന്ന് ഏറെ കുറെ ഉറപ്പായ സാഹചര്യത്തില്‍ അവരുടെ മണ്ഡലങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം. മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലം പിടിച്ചെടുക്കാനാണ് സിപിഎം തീരുമാനം. ശശീന്ദ്രന്‍ നിലവില്‍ കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഇവിടെ ഇത്തവണ സിപിഎം തന്നെ മത്സരിക്കും. ഇത് സിപിഎമ്മിന്റെ ഉറച്ച മണ്ഡലം കൂടിയാണ്. എന്‍സിപിയുടെ സിറ്റിംഗ് സീറ്റ് കൂടിയാണ്.മുഹമ്മദ് റിയാസിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരുങ്ങുന്നത്.


ഇനി എന്‍സിപി എല്‍ഡിഎഫ് വിടുകയും, ശശീന്ദ്രന്‍ പക്ഷം കൂടെ നിന്നാലും അവര്‍ക്ക് എലത്തൂര്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടാവില്ല. എന്‍സിപി പോവുകയാണെങ്കില്‍ പോകട്ടെ എന്ന നിലപാടിലാണ് സിപിഎം. അവരെ തടയില്ല. പാലാ സീറ്റ് എന്തായാലും കിട്ടാന്‍ പോകുന്നില്ല എന്ന വ്യക്തമായ സൂചനയും എന്‍സിപിക്ക് സിപിഎം നല്‍കിയിട്ടുണ്ട്. അതേസമയം ശശീന്ദ്രന്‍ കൂടി ഇതോടെ മുന്നണി വിടേണ്ട സാഹചര്യമാണ് ഉള്ളത്. എലത്തൂര്‍ എന്‍സിപിക്ക് ശക്തിയുള്ള മണ്ഡലമാണെന്ന് അവകാശപ്പെടുന്നുണ്ട്.


എലത്തൂര്‍ ഇനി ഘടകകക്ഷികള്‍ നല്‍കാന്‍ പോകുന്നില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റിയും കരുതുന്നു. 2016ല്‍ 29057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശശീന്ദ്രന്‍ എലത്തൂരില്‍ വിജയിച്ചത്. അതേസമയം എന്‍സിപി ഇവിടെ വിജയിക്കുന്നത് സിപിഎമ്മിന്റെ മാത്രം ബലത്തിലാണ്. ശശീന്ദ്രന് കോഴിക്കോട് ജില്ലയില്‍ ഏത് മണ്ഡലത്തില്‍ വിജയിക്കണമെങ്കില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമാണ്. ഇത് ശശീന്ദ്രന് അറിയാം. അതാണ് എല്‍ഡിഎഫ് വിട്ടുപോകാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലാത്തത്. പാലായില്‍ പോലും പാര്‍ട്ടിക്ക് വിജയസാധ്യതയില്ലെന്ന് ശശീന്ദ്രന്‍ പക്ഷം വാദിക്കുന്നു.


മുഹമ്മദ് റിയാസ് മത്സരിച്ചാല്‍ ഭൂരിപക്ഷം കൂടാനും സാധ്യതയുണ്ട്. ജില്ലയിലെ നേതൃത്വത്തില്‍ ആധിപത്യം നേടിയാണ് റിയാസിന്റെ വരവ്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും ഈ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍സിപി മുന്നണി വിടാനുള്ള നീക്കം നടക്കുന്നുണ്ടെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടിയെ പിളര്‍ത്തി മുന്നണിയില്‍ തുടരും. അതേസമയം എലത്തൂരില്‍ തന്നെ മത്സരിക്കാനുള്ള ശ്രമം ശശീന്ദ്രന്‍ നടത്തുന്നുണ്ട്. പകരം സീറ്റ് നല്‍കാമെന്നാണ് സിപിഎം പറയുന്നത്.


കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്ന സിറ്റിംഗ് സീറ്റില്‍ ശശീന്ദ്രന്‍ മത്സരിക്കാനാണ് സാധ്യത. അതല്ലെങ്കില്‍ ബാലുശ്ശേരി നല്‍കിയേക്കും. അതേസമയം കടന്നപ്പള്ളി ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. അതേസമയം ഇത് യുഡിഎഫിന് മുന്‍തൂക്കമുള്ള സീറ്റാണ്. എല്‍ഡിഎഫ് കഴിഞ്ഞ തവണ വിജയിച്ചെങ്കിലും ഇത്തവണ അത് ആവര്‍ത്തിക്കുമോ എന്ന ഭയം ശശീന്ദ്രനുണ്ട്. കോണ്‍ഗ്രസ് എസില്‍ ശശീന്ദ്രന്‍ പക്ഷം ചേരുമെന്ന അഭ്യൂഹവും ശക്തമാണ്. കടന്നപ്പള്ളി ശശീന്ദ്രന്‍ പക്ഷത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

No comments