Breaking News

കുത്തക സീറ്റില്‍ കോണ്‍ഗ്രസിന് അടിപതറുമോ..?? കെവി തോമസ് ഇടത് സ്ഥാനാർഥി ആയേക്കും..!! നിർണായക നീക്കം..

 


കൊച്ചി: യുഡിഎഫിന്റെ കേരളത്തിലെ കുത്തക സീറ്റുകളില്‍ ഒന്നാണ് എറണാകുളം. 1957 മുതലുള്ള ചരിത്രത്തില്‍ രണ്ടേ രണ്ട് തവണ മാത്രമാണ് എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അടിപതറിയിട്ടുള്ളു. ആ രണ്ട് തവണയും പൊതു സമ്മതരായ ഇടതു സ്വതന്ത്രര്‍ ആണ് വിജയിച്ചത്.


പ്രൊഫ കെവി തോമസിനെ പൂര്‍ണമായും അവഗണിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ, എറണാകുളത്ത് ഇടത് പ്രകീക്ഷകള്‍ കൂടിയാണ് മൊട്ടിടുന്നത്. ഹൈബി ഈഡന്‍ എംപിയായതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടമായിരുന്നു ഇടതുമുന്നണി മണ്ഡലത്തില്‍ കാഴ്ചവച്ചത്. വിശദാംശങ്ങള്‍ നോക്കാം...


എറണാകുളം നിയമസഭ മണ്ഡലത്തില്‍ ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ 13 എണ്ണത്തിലും കോണ്‍ഗ്രസിന് മാത്രമായിരുന്നു വിജയം. 1957 ല്‍ എഎല്‍ തോമസ് തുടക്കമിട്ട വിജയം 2019 ല്‍ ടിജെ വിനോദില്‍ വരെ എത്തി നില്‍ക്കുകയാണ്. ആ മണ്ഡലത്തിലാണ് ഇപ്പോള്‍ ഇടതുപക്ഷം കണ്ണുവയ്ക്കുന്നത്.


രണ്ട് തവണ മാത്രമാണ് എറണാകുളം മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടിട്ടുള്ളത്. 1987 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രൊഫ എംകെ സാനു ആയിരുന്നു ആദ്യമായി കോണ്‍ഗ്രസ് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയത്. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എ ആയിരുന്ന എഎല്‍ ജേക്കബിനെ ആയിരുന്നു സാനുമാഷ് അന്ന് പതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചത്.


1996 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വിബി ചെറിയാനെ പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് തോല്‍പിച്ചായിരുന്നു ജോര്‍ജ്ജ് ഈഡന്‍ വിജയിച്ചത്. എന്നാല്‍ ജോര്‍ജ്ജ് ഈഡന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് 1998 ല്‍ മണ്ഡലതതില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. അന്ന് കോണ്‍ഗ്രസിന്റെ ലെനോ ജേക്കബിനെ ഇടത് സ്വതന്ത്രനായി മത്സരിച്ച അഡ്വ സെബാസ്റ്റിയന്‍ പോള്‍ നാലായിരത്തില്‍പരം വോട്ടുകള്‍ക്ക് അട്ടിമറിക്കുകയായിരുന്നു.


2011 മുതല്‍ ഹൈബി ഈഡന്‍ ആയിരുന്നു എറണാകുളത്തെ എംഎല്‍എ. ഒരിക്കല്‍ അട്ടിമറി വിജയം നേടിയ സെബാസ്റ്റിയന്‍ പോളിനെ അന്ന് 32,487 വോട്ടുകള്‍ക്കായിരുന്നു കന്നി അങ്കത്തില്‍ ഹൈബി ഈഡന്‍ തോല്‍പിച്ചത്. 2016 ല്‍ എത്തിയപ്പോള്‍ ഹൈബിയുടെ ഭൂരിപക്ഷം 21,949 ആയി കുറഞ്ഞു.


ഹൈഡി ഈഡന്‍ ലോക്‌സഭ എംപി ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ആണ് മണ്ഡലത്തില്‍ 2019 ല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ടിജെ വിനോദ് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇടത് സ്വതന്ത്രനായി മനു റോയ് മത്സരിച്ചു. ശക്തമായ പോരാട്ടമായിരുന്നു നടന്നത്. വെറും 3,750 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ടിജെ വിനോദ് വിജയിച്ചത്.


തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ ജില്ല ആയിരുന്നു എറണാകുളം. എറണാകുളം മണ്ഡലത്തിലും യുഡിഎഫിന് തന്നെ ആയിരുന്നു ലീഡ്. എന്നാല്‍ 2019 ലെ ഉപതിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം പിന്നേയും കുറഞ്ഞു. 2,199 വോട്ടുകളുടെ ലീഡ് മാത്രമാണിപ്പോഴുള്ളത്.


കോണ്‍ഗ്രസ് ബന്ധം വിച്ഛേദിച്ച് കെവി തോമസ് എത്തുകയാണെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഇടത് സ്വതന്ത്രനാകുമെന്നാണ് സൂചനകള്‍. നിലവിലെ സാഹചര്യത്തില്‍ കെവി തോമസിനെ പോലെ ഒരാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ വിജയം സുനിശ്ചിതമാണെന്നാണ് സിപിഎം വിലയിരുത്തല്‍.


പതിമൂന്ന് വര്‍ഷത്തോളം ഡിസിസി പ്രസിഡന്റ് ആയിരുന്ന ആളാണ് കെവി തോമസ്. അതിലേറെ ശിഷ്യ സമ്പത്തും അദ്ദേഹത്തിനുണ്ട്. ക്രൈസ്തവ സഭാ നേതൃത്വങ്ങളില്‍ ആഴത്തിലുള്ള സ്വാധീനവും ഉണ്ട്. ഇതെല്ലാം എറണാകുളം മണ്ഡലത്തിനപ്പുറത്ത്, ജില്ലയില്‍ തന്നേയും വലിയ നേട്ടമുണ്ടാക്കിത്തരും എന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.


14 നിയമസഭ മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും അപ്രമാദിത്തമാണ് ഇപ്പോഴുള്ളത്. ഒമ്പത് മണ്ഡലങ്ങളിലും യുഡിഎഫ് എംഎല്‍എമാരാണുള്ളത്. കെവി തോമസ് എത്തുകയാണെങ്കില്‍ രണ്ട് മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാമെന്ന പ്രതീക്ഷ എല്‍ഡിഎഫിനുണ്ട്.

No comments