Breaking News

ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു..!! നീക്കം കെ സുധാകരന്‍ തയ്യാറെടുക്കവെ...

 


കൊച്ചി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണ്. കോഴിക്കോട്ടെ കൊയിലാണ്ടി മണ്ഡലത്തിലോ വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലത്തിലോ അദ്ദേഹം മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകളും വന്നു. മുല്ലപ്പള്ളി മല്‍സര രംഗത്തിറങ്ങുമ്പോള്‍ ആരാകും കെപിസിസി അധ്യക്ഷന്‍ എന്ന ചോദ്യം സജീവമായിട്ടുണ്ട്. കെ സുധാകരന്റെ പേരാണ് കൂടുതലായി പരിഗണിക്കുന്നത്.


തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കെപിസിസി അധ്യക്ഷനാകാന്‍ യോഗ്യര്‍ ഇവരാണ് എന്ന പേരില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് രണ്ടു നേതാക്കളുടെ ചിത്രവുമായിട്ടാണ്. അതിലൊന്നാണ് കെ സുധാകരന്‍. മറ്റൊന്ന് കെ മുരളീധരനായിരുന്നു. എന്നാല്‍ ശശി തരൂരിനെ കെപിസിസി അധ്യക്ഷനാക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....


മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് നടത്തിയ പ്രസ്താവനകള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ആര്‍എംപിയുമായും ബന്ധപ്പെട്ട് മുല്ലപ്പള്ളി നടത്തിയ പ്രസ്താവനകള്‍ തിരിച്ചടിച്ചു. സിപിഎം ഇത് ആയുധമാക്കുകയും പരമാവധി വിവാദം കത്തിക്കുകയും ചെയ്തു.


തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് മുമ്പില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രന് പകരം ഉയര്‍ന്നുകേട്ട രണ്ടു പേരുകള്‍ സുധാകരന്റെയും മുരളീധരന്റെയുമായിരുന്നു. ഇവരെ ചുമതല ഏല്‍പ്പിച്ച് കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു ബോര്‍ഡുകള്‍.


ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ കേരളത്തിലെത്തി കോണ്‍ഗ്രസ് നേതൃത്വവുമായും യുഡിഎഫ് ഘടക കക്ഷികളുമായും ചര്‍ച്ച നടത്തി. മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ തൃപ്തരല്ല എന്ന് ബോധ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി സജീവമാകണം എന്ന അഭിപ്രായം കോണ്‍ഗ്രസിലെയും യുഡിഎഫിലേയും നേതാക്കള്‍ ഒരുപോലെ ആവശ്യപ്പെടുകയും ചെയ്തു.


ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പുതിയ തിരഞ്ഞെടുപ്പ് സമിതിയെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. സമിതിയില്‍ പത്ത് പേരാണുള്ളത്. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ മുരളീധരന്‍, വിഎം സുധീരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരാണ് അംഗങ്ങള്‍.


ഉമ്മന്‍ ചാണ്ടി സജീവമായതോടെ യുഡിഎഫില്‍ ആവേശമുണ്ടായിട്ടുണ്ട്. മുസ്ലിം ലീഗും ആര്‍എസ്പിയും സ്വാഗതം ചെയ്തു കഴിഞ്ഞു. ഇനി കെപിസിസി അധ്യക്ഷനെ മാറ്റുമെന്നാണ് വിവരം. കെ സുധാകരന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. സിപിഎം രാഷ്ട്രീയത്തെ നേരിടാന്‍ കെ സുധാകരന്‍ ശക്തനാണ് എന്ന് അഭിപ്രായമുള്ള ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുണ്ട്.


സാഹിത്യകാരന്‍ എന്‍എസ് മാധവന്‍ പറയുന്നു ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണമെന്ന്. തരൂര്‍ അധ്യക്ഷനായാല്‍ കോണ്‍ഗ്രസിന് ഉണര്‍വുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മാത്രമല്ല, ഗ്രൂപ്പുകള്‍ക്ക് അതീതനായ തരൂരിന് യുവജനങ്ങളുടെ പിന്തുണ കൂടി ലഭിക്കുമെന്നും എന്‍എസ് മാധവന്‍ സൂചിപ്പിക്കുന്നു.


എക്കാലത്തും ഗ്രൂപ്പ് വീതം വയ്പ് നടക്കുന്ന കോണ്‍ഗ്രസില്‍ ശശി തരൂരിനെ കെപിസിസി അധ്യക്ഷനാക്കുന്നതിന് പിന്തുണ ലഭിക്കുമോ എന്ന ചോദ്യം ബാക്കിയാണ്. ഗ്രൂപ്പ് പോര് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഐക്യത്തോടെ നിന്ന് തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും മുഖ്യമന്ത്രി പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നുമാണ് ഹൈക്കമാന്റ് നിര്‍ദേശം.

No comments