Breaking News

വട്ടിയൂര്‍ക്കാവില്‍ കളിമാറ്റി കോണ്‍ഗ്രസ്; മേയര്‍ ബ്രോയെ നേരിടാന്‍ ജ്യോതി വിജയകുമാർ..?? മറ്റു ചില പേരുകളും..


 തിരുവനന്തപുരം: മേയര്‍ ബ്രോയുടെ വ്യക്തി പ്രഭാവമാണ് വട്ടൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ പ്രകടമായത്. ശക്തരായ എതിര്‍സ്ഥാനാര്‍ഥികളല്ലാത്തതും അന്ന് എല്‍ഡിഎഫിന് നേട്ടമായി. എന്നാല്‍ 2011ല്‍ രൂപീകരിച്ച ശേഷം രണ്ടുതവണ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം കെ മുരളീധരന്‍ വടകരയിലേക്ക് മാറിയതോടെയാണ് നഷ്ടമായത്.


തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും എല്‍ഡിഎഫിന് പ്രതീക്ഷ ഇരട്ടിയാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയും വോട്ട് കൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് എങ്ങനെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസ് നോക്കുന്നത്. സ്ഥാനര്‍ഥികളായി പരിഗണിക്കുന്ന പ്രധാനികള്‍ ഇവരാണ്...



തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമാണുണ്ടായത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന വാര്‍ഡുകളില്‍ പകുതിയിലധികവും എല്‍ഡിഎഫിനൊപ്പം തന്നെ. ബിജെപിയും മുന്നേറി. മൂന്നാംസ്ഥാനത്താണ് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.


2011ലും 2016ലും കെ മുരളീധരനിലൂടെ വട്ടിയൂര്‍ക്കാവിലെ ആദ്യ രണ്ട് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വട്ടിയൂര്‍ക്കാവ് വിട്ട് വടകരയിലെത്തി മുരളി. അതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നതും മേയര്‍ വികെ പ്രശാന്ത് വിജയിച്ച് എംഎല്‍എ ആയതും.


ഇത്തവണയും വികെ പ്രശാന്ത് തന്നെയാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കുക. എംഎല്‍എ ആയ ശേഷമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി അദ്ദേഹം പ്രത്യേക പരിപാടികള്‍ നടത്തുകയാണ് മണ്ഡലത്തില്‍. ബിജെപി സ്ഥാനാര്‍ഥിയായി വിവി രാജേഷ് എത്തുമെന്നാണ് സൂചനകള്‍.


ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ആരെ മല്‍സരിപ്പിക്കുമെന്ന ചര്‍ച്ച ചൂടുപിടിച്ചത്. അരുവിക്കര എംഎല്‍എ ശബരീനാഥിനെ മല്‍സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ എത്തുമെന്നും വാര്‍ത്ത വന്നു. നായര്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്.


എല്ലാ ജാതി സമവാക്യങ്ങളും അട്ടിമറിച്ചാണ് ഉപതിരഞ്ഞെടുപ്പില്‍ വികെ പ്രശാന്ത് ജയിച്ചത്. കോണ്‍ഗ്രസിന് മാത്രമല്ല, ബിജെപിക്കും വോട്ടുകള്‍ കുറഞ്ഞിരുന്നു അന്ന്. ഇരുഭാഗത്തും വോട്ട് ചോര്‍ച്ചയുണ്ടായത് മേയര്‍ ബ്രോയുടെ വ്യക്തി പ്രഭാവം കാരണമാണ് എന്നാണ് വിലയിരുത്തിയത്. മാത്രമല്ല കോണ്‍ഗ്രസും ബിജെപിയും മണ്ഡലമറിഞ്ഞുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തിയതുമില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.


മേയര്‍ ബ്രോയില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ ആണ് കോണ്‍ഗ്രസ് തേടുന്നത്. കെ മുരളീധരന്‍ വരില്ലെന്ന് വ്യക്തമാക്കി. ഇനി യുവനേതാക്കളെ ഇറക്കാനാണ് ആലോചന. ശബരിനാഥന്‍, ജിജി തോംസണ്‍ എന്നിവരെ പരിഗണച്ചിരുന്നു. ജ്യോതി വിജയകുമാറിന്റെ പേരാണ് യുവനേതാക്കളില്‍ ആദ്യം പരിഗണിക്കുന്നത് എന്നാണ് പുതിയ വിവരം. വീണ നായര്‍, ആര്‍വി രാജേഷ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.

No comments