Breaking News

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ പൂട്ടാനുറച്ച് കോൺഗ്രസ്; പൊന്നാനി സീറ്റ് ലീഗുമായി വെച്ച് മാറും..!! നിർണായക നീക്കം..

 


മലപ്പുറം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറിയും ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. ജില്ലയില്‍ ആകെയുള്ള 94 പഞ്ചായത്തുകളില്‍ 67 ഇടങ്ങളിലും യുഡിഎഫ് ഭരണം പിടിച്ചപ്പോൾ വെറും 20 പഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫിന് ഭരണം ലഭിച്ചത്.


ലീഗിന്റെ മികച്ച പ്രകടനം തന്നെയാണ് യുഡിഎഫിന് ജില്ലയിൽ കരുത്ത് പകർന്നത്. ഇതോടെ മലപ്പുറത്ത് ഒരു സീറ്റ് കൂടി അധികം നൽകി തിരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് നേതൃത്വം ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്



കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് തന്നെയായിരുന്നു ജില്ലയിലെ 16 ൽ 12 മണ്ഡലങ്ങളും യുഡിഎഫിന് വേണ്ടി തൂത്തുവാരിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണയും ലീഗിന് തന്നെയാണ് ജില്ലയിൽ മുൻതൂക്കം. ഇതോടെയാണ് ജില്ലയിലെ ഒരു സീറ്റ് കൂടി ലീഗിന് നൽകാൻ കോൺഗ്രസ് ആലോചിക്കുന്നത്.


സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മണ്ഡലമായ പൊന്നാനിയാണ് അധികമായി ലീഗിന് നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നത്. പൊന്നാനി നല്‍കി ഗുരുവായൂര്‍ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് താല്‍പര്യം അറിയിച്ചിരിക്കുന്നത്. പൊന്നാനിയില്‍ ലീഗും ഗുരുവായൂരില്‍ കോണ്‍ഗ്രസും മത്സരിച്ചാല്‍ ഇരുമണ്ഡലങ്ങളിലും വിജയം ഉറപ്പാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.


പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പൊന്നാനി.2006 മുതൽ എൽഡിഎഫ് ആണ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറുന്നത്. 2006 ൽ പാലോളി മുഹമ്മദ് കുട്ടിയായിരുന്നു മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ.


2011 ലാണ് നിലവിലെ എംഎൽഎയും സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻ മണ്ഡലത്തിൽ നിന്നും വിജയിക്കുന്നത്. കോൺഗ്രസിന്റെ പിടി അജയ് മോഹനെ പരാജയപ്പെടുത്തി കൊണ്ടായരുന്നു പി ശ്രീരാമകൃഷ്ണന്റെ വിജയം. 4101 വോട്ടുകൾക്കായിരുന്നു അജയ് മോഹനെ പരാജയപ്പെടുത്തിയത്.


2016 ൽ രണ്ടാം അങ്കത്തിലും ശ്രീരാമകൃഷ്ണനോട് എതിരട്ടത് യുഡിഎഫിന്റെ അജയ് മോഹൻ തന്നെയായിരുന്നു. അന്ന് 69332 വോട്ടുകൾ നേടിയായിരുന്നു ശ്രീരാമകൃഷ്ണന്റെ വിജയം. ഇക്കുറിയും സിപിഎം ഇദ്ദേഹത്തെ തന്നെയാകും മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കുകയെന്നാണ് റിപ്പോർട്ടുകൾ.


അതേസമയം പിശ്രീരാമകൃഷ്ണന്‍ തന്നെ മത്സരിക്കുകയാണെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ലീഗിന് സാധിക്കുമെന്നാണ് കോൺഗ്രസ് നിലപാട്. പകരം ഗുരുവായൂർ സീറ്റിൽ വിജയ സാധ്യത ഉള്ള സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു.


പൊന്നാനിയില്‍ മത്സരിച്ച് പരാജയപ്പെട്ട അജയമോഹനെയാണ് ഗുരുവായൂര്‍ സീറ്റിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് തന്റെ കുടുംബമെന്നതാണ് അജയ് മോഹന്റെ സാധ്യത വർധിപ്പിക്കുന്നത്.


2006 മുതൽ ഗുരുവായൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സിപിഎമ്മിന്റെ കെവി അബ്ദുൾ ഖാദറാണ്.2016 ൽ 15098 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അബ്ദുള്‍ഖാദറിന്റെ വിജയം. ലീഗ് സ്ഥാനാർത്ഥി പിഎം സാദിഖ് അലിക്ക് ലഭിച്ചതാകട്ടെ 50990 വോട്ടുകളും. ഇത്തവണ കോൺഗ്രസ് മണ്ഡലത്തിൽ മത്സരിക്കുന്നതോടെ അട്ടിമറി ഇവിടെ ഉണ്ടാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.


അതേസമയം സീറ്റ് മാറ്റം നടന്നില്ലെങ്കില്‍ രണ്ട് തവണ പരാജയപ്പെട്ടതിനാൽ പൊന്നാനിയില്‍ വീണ്ടും മത്സരിക്കാന്‍ അജയമോഹന് കഴിയില്ല. അങ്ങനെയെങ്കിൽ യുവാക്കളെ രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.എം റോഹിത്ത്,അഭിലാഷ് ഭാസി, സിദ്ധിഖ് പന്താവൂര്‍ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടുന്നുണ്ട്.

No comments