Breaking News

ഭയന്ന് പിൻമാറില്ലെന്നുറപ്പിച്ച് ചെന്നിത്തല, റിസ്ക് എടുക്കും..!! ആദ്യ പടിയായി നീക്കം , ഒരിക്കലും കൈവിടാത്ത വോട്ടുകൾ..

 


ഹരിപ്പാട്/ആലപ്പുഴ: രമേശ് ചെന്നിത്തല ഇത്തവണ ഹരിപ്പാട് മത്സരിച്ചേക്കില്ലെന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് സുരക്ഷിതമല്ലാത്ത മണ്ഡലമായി ഹരിപ്പാട് മാറിക്കഴിഞ്ഞു എന്നൊരു വിലയിരുത്തല്‍ കോണ്‍ഗ്രസിനുള്ളിലും ഉണ്ട്.


എന്തായാലും താന്‍ ഹരിപ്പാട് വിട്ട് എങ്ങോട്ടുമില്ലെന്ന് ചെന്നിത്തലയ്ക്ക് പറയേണ്ടി വന്നു ഒടുവില്‍. തന്റെ അമ്മയെ പോലെയാണ് ഹരിപ്പാട് മണ്ഡലം എന്ന വൈകാരിക പ്രതികരണവും അദ്ദേഹം നടത്തി. നാല് തവണ ഹരിപ്പാട് നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും ഇത്രനാളും വോട്ട് ചെങ്ങന്നൂര്‍ മണ്ഡലത്തിലായിരുന്നു. ചെന്നിത്തല ഇത്തവണയും ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് എങ്ങനെ ഉറപ്പിക്കാനാകുമെന്ന് നോക്കാം...


ചെന്നിത്തലയുടേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും വോട്ടുകള്‍ ഇത്രനാളും ഹരിപ്പാട് മണ്ഡലത്തില്‍ ആയിരുന്നില്ല. സ്വന്തം നാടായ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ ആയിരുന്നു. ഈ പഞ്ചായത്ത് ഇത്തവണ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്.


എന്തായാലും ഇത്തവണ രമേശ് ചെന്നിത്തലയും കുടുംബവും ഹരിപ്പാട് മണ്ഡലത്തില്‍ തന്നെ വോട്ട് ചെയ്യും. ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ 28-ാം വാര്‍ഡിലേക്ക് ആണ് വോട്ടുകള്‍ മാറ്റുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.


രമേശ് ചെന്നിത്തല ഹരിപ്പാട് വിട്ടുപോകില്ല എന്നതിന്റെ ഉറപ്പായിട്ടാണ് ഇതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്. അതോടെ ഹരിപ്പാട് ഇത്തവണ തിരഞ്ഞെടുപ്പ് പോരട്ടം കനക്കുമെന്നും ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.


ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വെല്ലുവിളിയെ തുടര്‍ന്നും, തദ്ദേശ തിരഞ്ഞെടുപ്പിലെ നഷ്ടത്തെ തുടര്‍ന്നും ആണ് രമേശ് ചെന്നിത്തല സുരക്ഷിത മണ്ഡലം തേടുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. അരുവിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി തുടങ്ങിയവയില്‍ ഏതിലെങ്കിലും ഒന്നിലായിരിക്കും ചെന്നിത്തല മത്സരിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


ഹരിപ്പാട് കഴിഞ്ഞ രണ്ട് തവണയും സിപിഐ ആയിരുന്നു മത്സരിച്ചത്. ഇത്തവണ സിപിഐയില്‍ നിന്ന് മണ്ഡലം ഏറ്റെടുക്കുന്ന കാര്യം സിപിഎമ്മിന്റെ പരിഗണനയില്‍ ഉണ്ട്. പകരം അരൂര്‍ മണ്ഡലം സിപിഐയ്ക്ക് നല്‍കാനാണ് നീക്കം. ഹരിപ്പാട്ടെ മുന്‍ എംഎല്‍എ കൂടിയായ ടികെ ദേവകുമാറിനെ രംഗത്തിറക്കാനും സിപിഎം ആലോചിക്കുന്നുണ്ട്.


തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രകാരം ഹരിപ്പാട് മണ്ഡലം ഇടതുമുന്നണിയ്ക്ക് അനുകൂലമാണ്. ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇത്തവണ ഇടതുഭരണമാണ്. മൊത്തം മണ്ഡലത്തില്‍ 3,383 വോട്ടുകളുടെ ഭൂരുപക്ഷമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകളില്‍ ഇടതുപക്ഷം നേടിയിട്ടുള്ളത്.


എന്നാല്‍ ചരിത്രത്തില്‍ ഹരിപ്പാട് യുഡിഎഫിന് അനുകൂലമാണ്. രമേശ് ചെന്നിത്തല തന്നെ നാല് തവണ ഇവിടെ നിന്ന് വിജയിച്ചുവന്നിട്ടുണ്ട്. 2011 ലും 2016 ലും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട് രമേശ് ചെന്നിത്തല. എന്നാല്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തിലെ ഭൂരിപക്ഷത്തില്‍ അല്‍പം ഇടിവ് സംഭവിച്ചു എന്നത് യാഥാര്‍ത്ഥ്യവും ആണ്.


ഹരിപ്പാട് മണ്ഡലത്തില്‍ വോട്ടെണ്ണുമ്പോള്‍ അറിയാം ആരാണ് തകരാന്‍ പോകുന്നത് എന്നായിരുന്നു ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഭീഷണി. ബിജെപി യാദവ കുലം പോലെ തകര്‍ന്നടിയും എന്ന രമശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനുള്ള മറുപടിയായിരുന്നു ഈ വെല്ലുവിളി. ചെന്നിലയുടെ വിശ്വസ്തയായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഫോണ്‍ വിളി വിവാദത്തെ ഇതിനോട് ചേര്‍ത്ത് വായിച്ചാണ് പിന്നീട് ചര്‍ച്ചകള്‍ തുടങ്ങിയത്.


എന്തായാലും ഹരിപ്പാട് മണ്ഡലത്തില്‍ തന്നെ മത്സരിക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണയ്ക്കുന്നുണ്ട്. മറ്റാരെങ്കിലും മത്സരിക്കാനെത്തിയാല്‍ ഇത്തവണ മണ്ഡലം നിലനിര്‍ത്തുക എളുപ്പമാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ തന്നെ വിലയിരുത്തല്‍.


ആലപ്പുഴ ജില്ല കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കുത്തക ആയിരുന്നു. ആകെയുള്ള ഒമ്പത് മണ്ഡലങ്ങളില്‍ എട്ടെണ്ണത്തിലും എല്‍ഡിഎഫിനായിരുന്നു വിജയം. അതില്‍ ആറിലും സിപിഎമ്മും ആയിരുന്നു വിജയിച്ചത്. എന്നാല്‍ 2019 ല്‍ നടന്ന അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസ് ആണ്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 72 ഗ്രാമപ്പഞ്ചായത്തുകളില്‍ 50 എണ്ണവും എല്‍ഡിഎഫിനൊപ്പമായിരുന്നു. അഞ്ചിടത്ത് സമാസമവും. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍11 ഇടത്തും എല്‍ഡിഎഫ് ആണ് അധികാരത്തില്‍. ആറ് മുനിസിപ്പാലിറ്റികളില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് സമാസമവും ആയിരുന്നു. 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 21 അടത്തും വിജയിച്ചത് എല്‍ഡിഎഫ് തന്നെ.

No comments