Breaking News

എം സ്വരാജിനെതിരെ ആശാ സനൽ..!! ഏറ്റുമാനൂരില്‍ ലതിക സുഭാഷ്..!! 14 സീറ്റിലെ പട്ടികയുമായി മഹിള കോണ്‍ഗ്രസ്..

 


കോഴിക്കോട്: സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും ഇക്കുറി ഗ്രൂപ്പ് നോക്കാതെ പരിഗണന നല്‍കുമെന്ന എഐസിസി തീരുമാനത്തില്‍ വലിയ പ്രതീക്ഷയാണ് സംസ്ഥാനത്തെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളത്. മുമ്പും എഐസിസി ഇത്തരം നിലപാട് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം എല്ലാം അട്ടിമറിക്കപ്പെടുകയും പഴയ രീതിയില്‍ തന്നെ ഗ്രൂപ്പ് വീതം വെപ്പിലേക്ക് മാറുകയുമാണ് ചെയ്യാറുള്ളത്. ഇത്തവണയും ഇത്തരം അട്ടിമറികള്‍ ഉണ്ടാവുമോയെന്ന ആശങ്ക മഹിള കോണ്‍ഗ്രസിനുണ്ട്.


ഒരു ജില്ലയില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി എന്നതാണ് എഐസിസി നയം. ഇത് നടപ്പിലാക്കിയാല്‍ തന്നെ മഹിള കോണ്‍ഗ്രസ് രംഗത്തെ പ്രമുഖര്‍ക്കെല്ലാം സീറ്റ് ലഭിക്കും. എന്നാല്‍ പൊതുസ്വതന്ത്രരായി ചില വനിതകളെ മത്സരിപ്പിച്ച് ഈ കണക്കില്‍ പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ തവണ മാനന്തവാടി ഒഴികെ വിജയ സാധ്യതയുള്ള സീറ്റുകള്‍ ഒന്നും മഹിളാ കോണ്‍ഗ്രസിനായി നല്‍കിയിരുന്നില്ല.


മാനന്തവാടി ഉള്‍പ്പടെ മത്സരിച്ച എല്ലാ സീറ്റിലും വനിതകള്‍ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസിന് വനിതാ അംഗങ്ങള്‍ ഇല്ലാത്ത സഭയായി പതിനാലാമത് സഭ മാറി. മറ്റ് ഘടകക്ഷികളില്‍ നിന്നും പ്രതിപക്ഷ നിരയില്‍ ഒരു വനിത പ്രതിനിധി ഉണ്ടായിരുന്നില്ല. പിന്നീട് അരൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ ഷാനി മോള്‍ ഉസ്മാന്‍ വിജയിച്ച് സഭയില്‍ എത്തുന്നതോടെയാണ് പ്രതിപക്ഷത്തിന് വനിതാ പ്രാതിനിധ്യമുണ്ടാവുന്നത്.


ഇത്തവണ പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് മൂന്ന് വിഭാഗമായി തിരിച്ച് 35 പേരുടെ പട്ടിക മഹിള കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക ഉടന്‍ തന്നെ കെപിസിസിക്ക് കൈമാറും. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് എല്ലാം തന്നെ നിര്‍ബന്ധമായും മത്സരിക്കേണ്ടവരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജില്ലയില്‍ ഒരാളെന്ന തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.


ജയസാധ്യതയില്ലാത്ത സീറ്റുകളിലേക്ക് പരിഗണിക്കുന്നതിന് പകരമായി വിജയം ഉറപ്പുള്ള സീറ്റുകള്‍ വേണമമെന്നും മഹിള നേതാക്കള്‍ വ്യക്തമാക്കുന്നു. ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാവും. ഉപതിരഞ്ഞെടുപ്പില്‍ ഇടത് സീറ്റ് പിടിച്ചെടുത്ത ഷാനിമോള്‍ ഉസ്മാന് സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും എതിര്‍പ്പൊന്നും ഇല്ല.


കൊല്ലം ഡിസിസി പ്രസിഡന്‍റായ ബിന്ദു കൃഷ്ണ മത്സരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമില്ല. എന്നാല്‍ ഏത് സീറ്റ് എന്ന കാര്യത്തിലാണ് സംശയം. കൊല്ലം സീറ്റാണ് ബിന്ദു കൃഷ്ണ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇതേ സീറ്റിന് വേണ്ടി ആര്‍എസ്പിയും മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരനും രംഗത്തുണ്ട്. കൊല്ലം സീറ്റില്‍ മത്സരിക്കാനുള്ള താല്‍പര്യം ബിന്ദുകൃഷ്ണ ഇതിനകം തന്നെ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.


നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി പ്രസിഡന്‍റ് സ്ഥാനം ബിന്ദു കൃഷ്ണ ഒഴിഞ്ഞേക്കും. എന്നാല്‍ ശുരനാട് രാജശേഖരന്‍ സീറ്റിനായി ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. രണ്ട് പേരും ഐ ഗ്രൂപ്പില്‍ നിന്നുള്ള നേതാക്കളായതിനാല്‍ അന്തിമ തീരുമാനം രമേശ് ചെന്നിത്തലയുടേത് ആയിരിക്കും. ചാത്തന്നൂരിലേക്കും ബിന്ദുകൃഷ്ണയുടെ പേര് പരിഗണിക്കുന്നുണ്ട്.


ചങ്ങനാശ്ശേരി അല്ലെങ്കില്‍ ഏറ്റുമാനൂര്‍ സീറ്റിന് വേണ്ടിയാണ് ലതിക സുഭാഷിന്‍റെ ശ്രമം. ചങ്ങനാശ്ശേരി സീറ്റിനായി കെസി ജോസഫും രംഗത്തുണ്ട്. കഴിഞ്ഞതവണ സിപിഎം വിജയിച്ച സീറ്റാണ് ഏറ്റുമാനൂര്‍. കേരള കോണ്‍ഗ്രസ് മുന്നണി മാറിയത് തിരിച്ചടിയാണെങ്കിലും ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തന്നത്. കേരള കോണ്‍ഗ്രസ് പോയിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞതും യുഡിഎഫിനെ സംബന്ധിച്ച് ആശ്വാസകരമാണ്.


തൃശൂരില്‍ പത്മജ വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടുണ്ട്. കഴിഞ്ഞ തവണയും പത്മജ വേണുഗോപാല്‍ ആയിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. അന്ന് സിപിഐയിലെ വിഎസ് സുനില്‍ കുമാര്‍ 6987 വോട്ടുകള്‍ക്കായിരുന്നു പത്മജയെ പരാജയപ്പെടുത്തിയത്.


കെസി റോസക്കുട്ടിക്ക് വേണ്ടി ചോദിക്കുന്നത് യുഡിഎഫ് ഉറച്ച സീറ്റായി കണക്കാക്കുന്ന കല്‍പറ്റയാണ്. എന്നാല്‍ മാനന്തവാടിയില്‍ പികെ ജയലക്ഷ്മി സീറ്റുറപ്പിക്കുന്നതിനാല്‍ കെസി റോസക്കുട്ടിയുടെ സാധ്യത വളരെ കുറവാണ്. കെസി.ജോസഫ് മത്സരത്തിനില്ലെന്ന് പറഞ്ഞ ഇരിക്കൂറില്‍ ശ്രീകണ്ഠാപുരം നഗരസഭാ അധ്യക്ഷകൂടിയാ ഡോ കെവി ഫിലോമിനയെ പരിഗണിക്കണമെന്നാണ് ആവശ്യം.


സംവരണ സീറ്റായ കോങ്ങാട് കെ എ തുളസി, എറണാകുളത്ത് ലാലി വിന്‍സന്‍റ്, പത്തനംതിട്ടയില്‍ സുധാ കൂര്യന്‍, കരുനാഗപള്ളിയില്‍ ബിന്ദു ജയന്‍, കോഴിക്കോട് നോര്‍ത്തില്‍ ഉഷാ ദേവി, നിലമ്പൂരില്‍ പത്മിനി ഗോപിനാഥ്, തരൂരില്‍ കെഎ ഷീബ, വൈക്കത്ത് പിആര്‍ സോന, ചെങ്ങന്നൂരില്‍ കുഞ്ഞുമോള്‍ രാജു എന്നിവരുടെ പേരുകളാണ് കെപിസിസിക്ക് കൈമാറിയത്.


ത‍ൃപ്പൂണിത്തുറയില്‍ എം സ്വരാജിനെതിരെ ആശാ സനലിനെയാണ് പ്രതികരിക്കുന്നത്. മുന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു ആശാ സനല്‍. എ ഗ്രൂപ്പിന്‍റെ സീറ്റായ തൃപ്പൂണിത്തുറയില്‍ മുന്‍ മന്ത്രിയും കഴിഞ്ഞ തവണ പരാജയപ്പെടുകയും ചെയ്ത കെ ബാബുവിനെ തന്നെ വീണ്ടും പരിഗണിക്കണെമെന്ന ആവശ്യവും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ ആശാ സനലിനാണ് വിജയ സാധ്യതയെന്നാണ് മഹിള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

No comments