Breaking News

കുഞ്ഞാലിക്കുട്ടിയുടെ ആദ്യ നീക്കം വിജയം; ബിഡിജെഎസ് പിളര്‍ന്നു..!! 82 മണ്ഡലങ്ങള്‍ ശക്തി.., യുഡിഎഫിനൊപ്പം..

 


കൊച്ചി: എന്‍ഡിഎയില്‍ ഘടകകക്ഷിയായ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് പിളര്‍ന്നു. ഭാരതീയ ജനസേന (ബിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ബിജെപി വഞ്ചിച്ചുവെന്നും അവരുമായി ഇനി ഒത്തുപോകാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. പുതിയ പാര്‍ട്ടി മറ്റൊരു സംഘടനകള്‍ക്കും എതിരല്ലെന്നും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവരുമായി യാതൊരു വിയോജിപ്പുമില്ലെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കും. പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും നേതാക്കള്‍ വ്യക്തമാക്കി...


ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ഒരു വിഭാഗം ബിഡിജെഎസ് നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എന്‍ഡിഎ വിടണമെന്ന് ഇവര്‍ ഏറെ കാലമായി തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ സമ്മതിച്ചില്ല. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പിലും അവഗണിക്കപ്പെട്ടതിനാലാണ് ഇനിയും തുടരാനില്ല എന്ന് തീരുമാനിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.


യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട് ബിഡിജെഎസിന്റെ എല്ലാ ജില്ലാ ഘടകങ്ങളും പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി അംഗീകരിച്ചില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടിപ്പില്‍ നേതൃത്വം നല്‍കുന്നതില്‍ നിന്ന് ഞങ്ങള്‍ വിട്ടുനിന്നു. പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രചാരണം നടത്തി. എന്നാല്‍ എല്ലാ പ്രവര്‍ത്തകരെയും വിമതരെ നിര്‍ത്തി ബിജെപി തോല്‍പ്പിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാനും അനുവദിച്ചില്ല.


ബിജെപി ബന്ധം ബിഡിജെഎസ് ഒഴിവാക്കാത്തതിനാല്‍ ഞങ്ങള്‍ പാര്‍ട്ടി വിട്ടു. മൂന്ന് ജനറല്‍ സെക്രട്ടറിമാരും 11 ജില്ലാ കമ്മിറ്റികളും ഒരുമിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. ബൂത്ത് തലം വരെയുള്ള കമ്മിറ്റികളുടെ പിന്തുണയോടെയാണ് പുതിയ പാര്‍ട്ടി. ഭാരതീയ ജനസേന (ബിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് എന്നും നേതാക്കള്‍ പറഞ്ഞു.


ശബരിമല വിഷയത്തില്‍ ഒട്ടേറെ സമരം നടത്തി ഞങ്ങള്‍. എല്ലാവരുടെ പേരിലും കേസുണ്ട്. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വെല്ലുവിളിച്ച ഇടതുപക്ഷത്തെ വീണ്ടും ജയിപ്പിക്കാനുള്ള കുതന്ത്രമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്. യുഡിഎഫ് വരാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് മുക്ത കേരളം ലക്ഷ്യമിടുന്ന ഇവര്‍ക്കൊപ്പം ഇനിയും തുടരാന്‍ ഞങ്ങളില്ലെന്നും നേതാക്കള്‍ പറഞ്ഞു.


എല്ലാ മത വിഭാഗങ്ങളുടെയും വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫിന് മാത്രമേ സാധിക്കൂ. ഞങ്ങള്‍ക്കും അവരെ വിശ്വാസമുണ്ട്. അതുകൊണ്ടാണ് പിന്തുണയ്ക്കുന്നത്. സ്വര്‍ണക്കടത്ത് വിഷയം ബിജെപി ഇപ്പോള്‍ മിണ്ടുന്നേയില്ല. യുഡിഎഫിനെ തകര്‍ക്കാനാണ് അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത്. അതിന് കൂട്ടുനില്‍ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.


12 മത സംഘടനകള്‍ ഞങ്ങളോടൊപ്പമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. യുഡിഎഫിനെ വിവരം അറിയിച്ചു. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. സാദിഖലി ശിഹാബ് തങ്ങള്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാചന്ദ്രന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി എന്നും നേതാക്കള്‍ അറിയിച്ചു.


കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയാണ് ഞങ്ങള്‍ യുഡിഎഫിലേക്ക് എത്താന്‍ കാരണം. കെപിഎംഎസ് നേതാവ് എന്‍കെ നീലകണ്ഠന്‍ മാസ്റ്റര്‍ ആണ് പുതിയ പാര്‍ട്ടിയുടെ അധ്യക്ഷന്‍. ഗോപകുമാര്‍, കെകെ ബിനു എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാണ്. എസ് ബൈജു ട്രഷററാകും. കെഎസ് വിജയനാണ് ജനറല്‍ സെക്രട്ടറി. 50 അംഗ എക്‌സിക്യുട്ടീവ് സമിതി രൂപീകരിച്ചു. 15 അംഗ കൗണ്‍സിലും ചുമതലയേറ്റു. ആഴ്ചകള്‍ക്കകടം എല്ലാ മണ്ഡലത്തിലും കമ്മിറ്റികള്‍ രൂപീകരിക്കും.


ബിജെപി ഒട്ടേറെ വാഗ്ദാനങ്ങള്‍ തന്നിരുന്നുവെങ്കിലും ഒന്നും പാലിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു. പദവികള്‍ നല്‍കുമെന്നും ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും സ്മാരകം പണിയും എന്നെല്ലാം നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. ആറ് വര്‍ഷം കഴിഞ്ഞിട്ടും ഒന്നും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ഞങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.


ബിജെപിക്ക് കേരളത്തില്‍ വളര്‍ച്ചയുണ്ടായത് ഞങ്ങളുടെ പിന്തുണയോടെയാണ്. 82 മണ്ഡലങ്ങളില്‍ 10000ത്തിലധികം വോട്ടുകള്‍ ഞങ്ങള്‍ക്കുണ്ട്. ഇനി ഞങ്ങള്‍ ബിജെപിയുടെ പരാജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. പഴയ അവസ്ഥയിലേക്ക് ബിജെപിയെ മാറ്റും. അവര്‍ക്ക് കെട്ടിവച്ച കാശ് പോലും കിട്ടാത്ത അവസ്ഥയിലെത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

No comments