Breaking News

ഒറ്റക്കായ ആന്‍റണി രാജുവിന് ഒറ്റ സീറ്റ്; സ്കറിയക്കും കുഞ്ഞുമോനും ഇല്ല; ഇടതിലെ ചെറു കക്ഷികള്‍ക്ക് വന്‍ നഷ്ട സാധ്യത.. ഒപ്പം കൊഴിഞ്ഞ് പോക്കും..


 തിരുവനന്തുപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട മുന്നണിയില്‍ നിന്നും കൂടുതല്‍ ശക്തമായ സംവിധാനവുമായാണ് ഇടതുമുന്നണി വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നത്. കഴിഞ്ഞ തവണ യുഡിഎഫില്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ കക്ഷികള്‍ ഇപ്പോള്‍ ഇടത് പാളയത്തിലെത്തി. കൂടുതല്‍ കക്ഷികള്‍ വന്നത് മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും പുതുതായി വന്നവര്‍ക്ക് മത്സരിക്കാന്‍ സീറ്റുകള്‍ കണ്ടെത്തേണ്ടത് മുന്നണിക്ക് വലിയ പ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ മുന്നണിയിലെ ചെറുകക്ഷികളില്‍ പലരുടേയും സീറ്റുകളുടേയും എ​ണ്ണത്തില്‍ ഇത്തവണ വന്‍ കുറവ് ഉണ്ടായിരിക്കും.


സീറ്റുകളുടെ കാര്യത്തില്‍ എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്ന കാര്യം സിപിഎം എല്ലാ ഘടകക്ഷികളേയും അറിയിച്ചിട്ടുണ്ട്. സിപിഎമ്മും വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവും. സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ അവര്‍ വിട്ടുനല്‍കും. എല്ലാവരില്‍ നിന്നും സീറ്റുകള്‍ ഏറ്റെടുത്ത് കേരള കോണ്‍ഗ്രസിന് എല്‍ജെഡിക്കും മോശമല്ലാത്ത പരിഗണന തന്നെ നല്‍കാനാണ് സിപിഎം നീക്കുപോക്കുകള്‍ നടത്തുന്നത്.


ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഉള്‍പ്പടെ സീറ്റുകള്‍ കുറയുമ്പോള്‍ ദീര്‍ഘകാല സഹകരണത്തിന് ശേഷം മുന്നണിയിലേക്ക് പ്രവേശനം ലഭിച്ച ഐഎന്‍എല്ലിന് സീറ്റുകള്‍ ലഭിക്കും. എന്നാല്‍ അഞ്ചോളം സീറ്റുകള്‍ വേണമെന്ന അവരുടെ ആവശ്യം ഒരിക്കലും അംഗീകരിക്കില്ല. രണ്ട് അല്ലെങ്കില്‍ മൂന്ന് സീറ്റുകള്‍ മാത്രമായിരിക്കും ഐഎന്‍എല്ലിന് വിട്ടു നല്‍കുക. കഴിഞ്ഞ തവണ മൂന്ന് സീറ്റിലായിരുന്നു അവരുടെ മത്സരം.


പത്ത് ഘടകക്ഷികള്‍ ഉള്ളതില്‍ സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്ന നിലയിലായിക്കും പരിഗണന. കൂടുതല്‍ സീറ്റുകളില്‍ സിപിഎം. അതിന് ശേഷമുള്ളവര്‍ക്ക് യഥാക്രമം സീറ്റുകള്‍ കുറഞ്ഞ് വരും. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലായിരുന്നു സിപിഎം മത്സരിച്ചത്, സിപിഐ 27, ജെഡിഎസ് 5, എന്‍സിപി 4, സ്കറിയ തോമസ് 1, കേരള കോണ്‍ഗ്രസ് ബി 1, കോണ്‍ഗ്രസ് എസ് 1, ജനാധിപത്യ കേരള കോണ്‍ഗ്രസ് 4, സിഎംപി അരവിന്ദാക്ഷന്‍ 1, ആര്‍എസ്പി എല്‍ 1, നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് 2 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റ് വിഭജനം.


ഇതില്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം പിന്നീട് സിപിഎമ്മില്‍ ലയിച്ചു. ഇത്തവണ ഏറ്റവും വലിയ നഷ്ടം ഉണ്ടാവാന്‍ പോവുന്നത് ജനാധിപത്യ കേരള കോണ്‍ഗ്രസിനായിരിക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ പിരിഞ്ഞ് വന്നവര്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. അന്ന് നാല് സീറ്റ് നല്‍കിയെങ്കിലും എല്ലായിടത്തും പരാജയപ്പെട്ടു. ഇത്തവണ ആന്‍റണി രാജുവിനെ മാത്രം സീറ്റ് നല്‍കാനാണ് ആലോചന.


അടുത്തിടെ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ചതോടെ പാര്‍ട്ടിയുടെ ശക്തിയുടെ കുറഞ്ഞു. നേരത്തെ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കുക എന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിരുന്നതായി സൂചനയുണ്ടായിരുന്നെങ്കില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇത് തള്ളുകയാണുണ്ടായത്.


ഇത്തവണ ഒരു സീറ്റ് മാത്രമാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് ലഭിക്കുകയെന്നാണ് സൂചന. അത് ആന്‍റണി രാജുവിനായിരിക്കും. എന്നാല്‍ സീറ്റുകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ വ്യക്തമാക്കുന്നത്. നാല് സീറ്റുകളും ഇത്തവണ ചോദിക്കും. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും പോയെങ്കിലും പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്നാണ് നേതാക്കളുടെ വാദം.


തിരുവനന്തപുരം, ചങ്ങനശ്ശേരി, പൂഞ്ഞാര്‍, ഇടുക്കി സീറ്റുകള്‍ ആവശ്യപ്പെടുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് മത്സരിച്ച മണ്ഡലമാണ് ചങ്ങനാശേരി. ഇടുക്കിക്ക് പകരം ഇരിക്കൂര്‍ നല്‍കണമെന്നും ചങ്ങനാശേരി നല്‍കിയില്ലെങ്കില്‍ കുട്ടനാട് ആവശ്യപ്പെടുമെന്നുമാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ജനാധിപത്യ കേരള കോണ്‍ഗ്രസിന് പകരം ഈ സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കാനുള്ള സാധ്യത ശക്തമായതോടെയാണ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയത്.


സ്കറിയ തോമസിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന് ഇക്കുറി സീറ്റ് കിട്ടുമോയെന്ന കാര്യം സംശയമാണ്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മത്സരിക്കാന്‍ ഇല്ലെങ്കില്‍ കോണ്‍ഗ്രസ് എസിനും സീറ്റുണ്ടാവില്ല. കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച എന്‍സിപിക്ക് പാലാ ഇതിനോടകം നഷ്ടമായി കഴിഞ്ഞു. മലപ്പുറത്തെ കോട്ടക്കലിന്‍റെ കാര്യത്തില്‍ ഉറപ്പില്ല. എലത്തൂരും കുട്ടനാടും മാത്രമാണ് ഉറപ്പിച്ചിരിക്കുന്നത്.


കുന്ദമംഗലത്ത് പിടിഎ റഹീം വീണ്ടും ജനവിധി തേടും. കോവൂര്‍ കുഞ്ഞുമോന്‍ സീറ്റിനായി ശക്തമായ സമ്മര്‍ദ്ദം നടത്തുന്നുണ്ടെങ്കിലും അവരുടെ പാര്‍ട്ടിയില്‍ തന്നെ തര്‍ക്കം രൂക്ഷമായതിനാല്‍ സീറ്റ് നല്‍കാന്‍ സാധ്യതയില്ല. കുഞ്ഞുമോന്‍റെ കുന്നത്തൂര്‍ സീറ്റ് സിപിഐ അല്ലെങ്കില്‍ സിപിഎം ഏറ്റെടുത്തേക്കും. കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും വിട്ടുനല്‍കാന്‍ സിപിഐയും തയ്യാറായിട്ടുണ്ട്.


കേരള കോണ്‍ഗ്രസിന് പത്ത് സീറ്റുകള്‍ നല്‍കാനാണ് നീക്കം. എല്‍ജെഡിക്കും ജെഡിഎസിനും കൂടി ഏഴ് അല്ലെങ്കില്‍ എട്ട് സീറ്റാണ് നല്‍കുക. മുമ്പ് ഇരുപാര്‍ട്ടികളും ഒന്നിച്ചായിരുന്നപ്പോള്‍ എല്‍ഡിഎഫ് എട്ട് സീറ്റുകളായിരുന്നു നല്‍കിയിരുന്നത്. ഇത്തവണ എല്‍ജെഡി ഏഴും ജെഡിഎസ് നാല് സീറ്റുകളുമാണ് ചോദിക്കുന്നത്. എന്നാല്‍ ഇരു പാര്‍ട്ടികളും ഇപ്പോള്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.


ഗണേഷ് കുമാറിന് വേണ്ടി ഒരു സീറ്റ് വിട്ട് നല്‍കും. എന്നാല്‍ പത്തനാപുരത്ത് നിന്ന് അദ്ദേഹത്തെ കൊട്ടാരക്കരയ്ക്ക് മാറ്റാനാണ് സാധ്യത. കക്ഷികളില്‍ നിന്നും സീറ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനും സിപിഎം അതീവ ശ്രദ്ധ പുലര്‍ത്തുന്നു. തങ്ങള്‍ വിട്ടുനല്‍കുന്ന സീറ്റുകള്‍ ചൂണ്ടിക്കാണിച്ചും പരമാവധി ചര്‍ച്ചകള്‍ നടത്തിയുമായിരിക്കും ഇവരെ അനുനയിപ്പിക്കുക.

No comments