Breaking News

കോന്നി പിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം..!! സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ സിപിഎം നേതാവും..!! ഞെട്ടിക്കാൻ കോൺഗ്രസ്..


 പത്തനംതിട്ട: രണ്ട് പതിറ്റാണ്ടോളം കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നിന്ന കോന്നി മണ്ഡലം 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പാര്‍ട്ടിക്ക് നഷ്ടമാവുന്നത്. സിറ്റിങ് എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെയ ജനീഷ് കുമാറിലൂടെയായിരുന്നു 1991 ന് ശേഷം കോന്നിയില്‍ സിപിഎം വിജയിച്ചത്. സീറ്റ് നിലനിര്‍ത്താന്‍ സിപിഎം ജനീഷ് കുമാറിന് വീണ്ടും അവസരം നല്‍കുമെങ്കിലും മണ്ഡലം പിടിച്ചെടുക്കാനുള്ള ആക്ഷന്‍ പ്ലാനുമായാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.


കോന്നി കൂടി നഷ്ടമായതോടെ പത്തനംതിട്ട ജില്ലയില്‍ നിന്ന് യുഡിഎഫിന് ഒരു അംഗം പോലുമില്ല. 2016 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജില്ലയില്‍ ആകെയുള്ള അഞ്ച് സീറ്റില്‍ നാലും എല്‍ഡിഎഫ് പിടിച്ചിരുന്നു. ആറന്‍മുളയും കോന്നിയും സിപിഎം വിജയിച്ചപ്പോള്‍ അടൂരില്‍ സിപിഐയം തിരുവല്ലയില്‍ ജെഡിഎസും വിജയിച്ചു. കോന്നിയില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് വിജയം. ഉപതിരഞ്ഞെടുപ്പിലൂടെ അതും നഷ്ടമായി.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരോപണങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോള്‍ പോലും അടൂര്‍ പ്രകാശിന് ഇരുപതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലമാണ് കോന്നി. സിപിഎമ്മില്‍ നിന്നും ആര്‍എസ് സനല്‍ കുമാര്‍ ആയിരുന്നു അന്ന് അടൂര്‍ പ്രകാശനെതിരെ മത്സരിച്ചത്. ഇതേ കോന്നിയാണ് മൂന്നര വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 9953 വോട്ടിനായിരുന്നു ജനീഷ് കുമാര്‍ വിജയിച്ചത്.


സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി നടന്ന തര്‍ക്കങ്ങളും ഗ്രൂപ്പ് പോരും ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തപ്പെടുന്നത്. ഇതെല്ലാം പരിഹരിച്ച് വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം തിരികെ പിടിക്കാന്‍ അടൂര്‍ പ്രകാശിന്‍റെ നേതൃത്വത്തില്‍ തീവ്രയജ്ഞ പരിപാടിയാണ് കോന്നിയില്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്.


തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളില്‍ സിപിഎമ്മിലുണ്ടായ അഭിപ്രായ ഭിന്നത പരമാവധി മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചതും സീറ്റ് പിടിച്ചെടുക്കല്‍ ലക്ഷ്യത്തിന്‍റെ ഭാഗമായാണ്. കോൺഗ്രസ് അംഗം സജി കുളത്തിങ്കലിനെ പിന്തുണച്ചു പ്രസിഡന്റാക്കിയതിന്റെ പേരിൽ ചിറ്റാർ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.


കോൺഗ്രസ് അംഗത്തിനുള്ള പിന്തുണ പിൻവലിക്കാതെ പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍. ഇതോടെ ചിറ്റാര്‍ പഞ്ചായത്ത് പരിധിയിലെ സിപിഎം ബ്രാഞ്ചുകളുടെ മുഴുവന്‍ പ്രവര്‍ത്തനവും നിലച്ച മട്ടിലാണ്. രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരനും മുതിർന്ന നേതാവുമായ എംഎസ് രാജേന്ദ്രനെ തോല്‍പ്പിച്ചയാണെ പിന്തുണച്ച് പ്രസിഡന്‍റ് ആക്കിയാണ് ചിറ്റാറിലെ പ്രശ്നങ്ങള്‍ക്ക് കാരണം.


കീഴ്ഘടകങ്ങളുമായി ചര്‍ച്ച ചെയ്യാതെയായിരുന്നു ചിറ്റാറിലെ രാഷ്ട്രീയ നീക്കം. ഏതാനും നേതാക്കള്‍ മാത്രമാണ് തീരുമാനം എടുത്തതെന്നും ഇതില്‍ എന്ത് രാഷ്ട്രീയ ധാര്‍മ്മികതയാണ് ഉള്ളതെന്നും സിപിഎം അണികള്‍ ചോദിക്കുന്നു. 3ാം വാർഡിൽ മത്സരിച്ച എംഎസ് രാജേന്ദ്രൻ 3 വോട്ടുകൾക്കാണ് തോറ്റത്. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഫലമാണ് രാജേന്ദ്രന്‍റെ തോല്‍വിക്ക് കാരണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.


സീത്തോട് പഞ്ചായത്തിലും സിപിഎമ്മില്‍ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. സിപിഎമ്മിലെ ഈ ആഭ്യന്തര പ്രശ്നം മുതലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അസംതൃപ്തരായ നേതാക്കളേയും അടര്‍ത്തിയെടുത്ത് ഒപ്പം നിര്‍ത്താനാണ് അടൂര്‍ പ്രകാശിന്‍റെ നേതൃത്വത്തിലുള്ള നീക്കം. അവര്‍ ആവശ്യപ്പെടുന്ന സ്ഥാനമാനങ്ങള്‍ അടക്കം നല്‍കാന്‍ തയ്യാറാണെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. അതുവഴി കോന്നിയിലെ വിജയമാണ് ലക്ഷ്യമിടുന്നത്.


സിപിഎമ്മില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളും കൊഴിഞ്ഞ് പോയാല്‍ അവരെ ബിജെപി കൊണ്ടുപോവാതെ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താനുള്ള നീക്കമാണ് യുഡിഎഫിന്. മലയോര മേഖലയിലെ പ്രമുഖ സിപിഎം നേതാവിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ട് യുഡിഎഫിനൊപ്പം നിന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അത് നേട്ടമാകുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.


ഈഴവ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഈ നേതാവിനെ കോന്നിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വരെ യുഡിഎഫ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കെയു ജനീഷ് കുമാറിനെതിരെ അതി ശക്തനായ സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം മാറുമെന്നാണ് വിലയിരുത്തുപ്പെടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് ജില്ലയില്‍ നല്‍കുന്ന സ്വീകരണത്തില്‍ സിപിഎം നേതാക്കളേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയില്‍ എത്തിക്കാനാണ് അടൂര്‍ പ്രകാശിന്‍റെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നത്. അതേസമയം , ഇത്തരം വാര്‍ത്തകള്‍ ഡിസിസി നിഷേധിക്കുകയാണ്.


ഇതോടെ അപകടം മണത്ത സിപിഎം പ്രശ്നം പരിഹരിക്കുന്നതിന് തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിയോഗിച്ച സെക്രട്ടറിയേറ്റ് അംഗം കെജെ തോമസ് അടുത്ത ദിവസം ചിറ്റാറില്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രശ്ന പരിഹാരം എന്ന നിലയില്‍ ചിറ്റാറില്‍ സജി കുളത്തുങ്കലിനുള്ള പിന്തുണ പിന്‍വലിക്കും. ഉടന്‍ പ്രശ്ന പരിഹാരം ഉണ്ടാവുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്.

No comments