Breaking News

മുസ്ലിം ലീഗിന്റെ കിടിലന്‍ നീക്കം; ഇടത് എംഎൽഎ കാരാട്ട് റസാഖ് ലീഗിലേക്ക്..!! റസാഖിന്റെ പ്രതികരണം..


 കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ വേറിട്ട നീക്കത്തിനാണ് കേരളക്കര സാക്ഷിയാകുന്നത്. ഒട്ടേറെ പ്രമുഖരും സിനിമാ താരങ്ങളും രാഷ്ട്രീയ നിലപാടുകള്‍ പരസ്യമാക്കി കഴിഞ്ഞു. ചില പാര്‍ട്ടികള്‍ മുന്നണി മാറി. കൂടുതല്‍ കക്ഷികളും വ്യക്തികളും ഇനിയും കളം മാറുമെന്ന് അറിയുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് നേതാക്കളുടെ നീക്കം.


ഇടതുപക്ഷം 2016 ആവര്‍ത്തിക്കാന്‍ തന്ത്രം മെനയുമ്പോള്‍ യുഡിഎഫ് മറുതന്ത്രമാണ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖുമായി മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...


തുടര്‍ ഭരണം ഒരു കക്ഷിക്കും നല്‍കാത്ത സംസ്ഥാനമാണ് കേരളം. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരിനെ മാറ്റുക എന്നതാണ് മലയാളികളുടെ പതിവ് രീതി. എന്നാല്‍ എല്‍ഡിഎഫ്, യുഡിഎഫ് എന്നീ കക്ഷികള്‍ തന്നെ മാറിമാറി വരുന്നുള്ളൂ എന്നത് മറ്റൊരു കാര്യം. ചരിത്രം തിരുത്തുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷം തുടര്‍ഭരണം നേടുമെന്നാണ് അവകാശപ്പെടുന്നത്.


എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ എല്‍ഡിഎഫിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് അത് പൊളിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കാസര്‍കോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് എത്തുമ്പോള്‍, ജാഥ കടന്നുപോയ പലയിടത്തും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാറ്റങ്ങള്‍ പ്രകടമായി.


എന്‍ഡിഎയില്‍ ഘടകകക്ഷിയായ ബിഡെജിഎസ് പിളര്‍ന്നു. ഭാരതീയ ജനസേന എന്ന പാര്‍ട്ടി ഒരു വിഭാഗം രൂപീകരിച്ചു. ഇവര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഐശ്വര്യ കേരള യാത്ര തൃശൂരില്‍ എത്തിയ വേളയില്‍ ബിജെഎസ് യുഡിഎഫിന്റെ ഭാഗമായി. അവര്‍ രമേശ് ചെന്നിത്തലയുടെ വേദിയിലെത്തി യുഡിഎഫിന് പിന്തുണ പ്രഖ്യാപരിച്ചു.


നടനും സംവിധായകനുമായ മേജര്‍ രവി, രമേശ് പിഷാരടി, ഇടവേള ബാബു എന്നിവര്‍ കോണ്‍ഗ്രസ് യാത്രയുടെ ഭാഗമായി. പിഷാരടിയും ഇടവേള ബാബും രാഷ്ട്രീയം പരസ്യമാക്കുകയും കോണ്‍ഗ്രസിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കൊല്ലം തുളസി യുഡിഎഫിലെത്തുമെന്നാണ് പുതിയ വിവരം.


ഐശ്വര്യ കേരള യാത്ര കോട്ടം ജില്ലയിലെത്തിയപ്പോഴാണ് എന്‍സിപി പിളര്‍ന്നതും മാണി സി കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ എന്‍സിപിയുടെ 10 നേതാക്കള്‍ യുഡിഎഫിന്റെ ഭാഗമായതും. യാത്ര അടുത്താഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ഈ വേളയിലാണ് മലബാറില്‍ മുസ്ലിം ലീഗ് പുതിയ നീക്കങ്ങള്‍ നടത്തുന്നത്. ഇടതു സ്വതന്ത്രരായി മല്‍സരിച്ച് ജയിച്ച എംഎല്‍എമാരെ തിരിച്ചെത്തിക്കാനാണ് ശ്രമം.


കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് പഴയ മുസ്ലിം ലീഗ് നേതാവായിരുന്നു. 2016ലാണ് അദ്ദേഹം ഇടതുസ്വതന്ത്രനായി മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ റസാഖിനെ തിരിച്ച് മുസ്ലിം ലീഗിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. അദ്ദേഹവുമായി മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാന നേതാക്കളുടെ നീക്കം.


മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എംഎ റസാഖിനെ 570ലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാരാട്ട് റസാഖ് കൊടുവള്ളിയില്‍ വിജയിച്ചത്. കൊടുവള്ളി മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റായിരുന്നു കാരാട്ട് റസാഖ്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത തൊട്ടടുത്ത ദിവസം ഇടതുസ്വതന്ത്രനായി പത്രിക സമര്‍പ്പിക്കുന്ന കാരാട്ട് റസാഖിനെയാണ് 2016ല്‍ കൊടുവള്ളിക്കാര്‍ കണ്ടത്.


മുസ്ലിം ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തി. എക്കാലത്തും മുസ്ലിം ലീഗുകാരനാണ് എന്ന് അദ്ദേഹം പാര്‍ട്ടി പ്രതിനിധികളോട് പറഞ്ഞു എന്നാണ് വിവരം. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ ഇടതുസ്വതന്ത്രനായി തുടരുമെന്നും കാരാട്ട് റസാഖ് തുടര്‍ന്നു. സിപിഎമ്മിലോ ഐഎന്‍എല്ലിലോ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കാരാട്ട് റസാഖിനെ കൊടുവള്ളിയില്‍ വീണ്ടും മല്‍സരിപ്പിക്കാനാണ് സിപിഎം നീക്കം. ഇതുസംബന്ധിച്ച് റസാഖിന് സൂചന കൈമാറിയിട്ടുണ്ട്. ഇനി മല്‍സരിച്ചാലും സ്വതന്ത്രനായി തുടരുമെന്നും ഒരു പാര്‍ട്ടിയിലും നില്‍ക്കാതെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് താല്‍പ്പര്യമെന്നും കാരാട്ട് റസാഖ് പറയുന്നു. മുസ്ലിം ലീഗ് വിട്ട് സ്വതന്ത്രനായി മല്‍സരിച്ച പിടിഎ റഹീമുമായും ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം.


മലപ്പുറത്തും കോഴിക്കും പച്ചക്കോട്ടകള്‍ സിപിഎം പൊളിച്ചത് സ്വതന്ത്രരെ വച്ചാണ്. താനൂരില്‍ വി അബ്ദുറഹ്മാനും നിലമ്പൂരില്‍ പിവി അന്‍വറും തവനൂരില്‍ കെടി ജലീലും മല്‍സരിച്ചതും ജയിച്ചതുമെല്ലാം അങ്ങനെ തന്നെ. എന്നാല്‍ പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് യുഡിഎഫ് ക്യാമ്പില്‍. അങ്ങനെയാകുമ്പോള്‍ ജയം എളുപ്പമാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു.


മലപ്പുറം ജില്ലയില്‍ കെടി ജലീല്‍ തവനൂരും പിവി അന്‍വര്‍ നിലമ്പൂരും മല്‍സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം, താനൂരില്‍ വി അബ്ദുറഹ്മാന്റെ കാര്യത്തില്‍ അന്തിമ രൂപമായിട്ടില്ല. അദ്ദേഹം മല്‍സരിക്കാനില്ല എന്നാണ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഒരുപക്ഷേ അബ്ദുറഹ്മാന്‍ തിരൂര്‍ മണ്ഡലത്തിലേക്ക് മാറുമെന്ന ചര്‍ച്ചകളും നടക്കുന്നു.

No comments