ഇത്തവണ വീണയെ പൂട്ടും; സ്ഥാനാർത്ഥിയെ സർവ്വേയിലൂടെ കണ്ടെത്തി കോൺഗ്രസ്..!! ഇറങ്ങുക ഈ വനിത നേതാവ്..??
പത്തനംതിട്ട; നിയമസഭ തിരഞ്ഞെടുപ്പിൽ ആറൻമുള മണ്ഡലത്തിൽ ഇത്തവണ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ അനുകൂല കണക്കിൽ കണ്ണുനട്ട് ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. സമുദായ പരിഗണനകൾ പ്രധാനമായ മണ്ഡലത്തിൽ സിപിഎമ്മിനെ പൂട്ടാൻ ശക്തയായ സ്ഥാനാർത്ഥിയെ തന്നെ കണ്ടെത്തിയിരിക്കുകയാണ് കോൺഗ്രസ്. ഇത്തവണ വനിതാ നേതാവിനെ തന്നെയാകും വീണയ്ക്കെതിരെ കോൺഗ്രസ് ഇറക്കിയേക്കുക.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ടായിരുന്നു വീണ ജോർജ് മണ്ഡലത്തിൽ നിന്നും വിജയിച്ച് കയറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ ശിവദാസന്‍ നായരെ 7561 വോട്ടുകൾക്കായിരുന്നു വീണ പരാജയപ്പെടുത്തിയത്.
ലോകസ്ഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ ഇത്തവണ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാടെങ്കിലും വീണ ജോർജിനെ തന്നെ ഇക്കുറി ആറൻമുളയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ജില്ലാ നേതാക്കൾ ആവശ്യപ്പെടുന്നത്. വീണയിലൂടെ ഇക്കുറിയും മണ്ഡലം നിലനിർത്താമെന്നാണ് പ്രാദേശിക നേതാക്കൾ വ്യക്തമാക്കുന്നത്.
അതേസമയം ഇത്തവണ മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്, തദ്ദേശ തിരഞ്ഞെടുപ്പിൽ ആറൻമുള മണ്ഡലത്തിൽ ലീഡ് നേടാൻ യുഡിഎഫിന് സാധിച്ചിരുന്നു. ഇതാണ് പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നത്. 865 വോട്ടായിരുന്നു കൂടുതലായി യുഡിഎഫ് നേടിയത്. നാല് പഞ്ചായത്തുകൾ എൽഡിഎഫ് നേടിയപ്പോൾ മൂന്ന് പഞ്ചായത്തിൽ വിജയിക്കാനും യുഡിഎഫിന് സാധിച്ചു. ആറന്മുള, ഇലന്തൂർ, ഓമല്ലൂർ എന്നീ മൂന്ന് പഞ്ചായത്തുകളായിരുന്നു ലഭിച്ചത്.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായിരുന്നു മണ്ഡലത്തിലെ വിധി. 6593 വോട്ടുകളായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിക്ക് അന്ന് അധികമായി ലഭിച്ചത്. അതുകൊണ്ട് തന്നെ ഇക്കുറി മണ്ഡലത്തിൽ കോൺഗ്രസിന് അനുകൂലമാണ് സാഹചര്യം എന്നാണ് പാർട്ടി വിലയിരുത്തുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സർവ്വേ നടത്തി സ്ഥാനാർത്ഥിയെ കണ്ടെത്തിയിരിക്കുകയാണ് കോൺഗ്രസെന്ന് മംഗളം റിപ്പോർട്ടിൽ പറയുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റെല്ലാ തോമസ് ആണ് സർവ്വേയിൽ ഒന്നാമതെത്തിയത്. കോഴഞ്ചേരി സ്വദേശിനിയായ ഇവർ മികച്ചൊരു പ്രാസംഗികയാണ്. ക്രിസ്ത്യൻ വിഭാഗത്തിലെ മാർത്തോമ സമുദായാംഗം കൂടിയാണ്.
ക്രിസ്ത്യൻ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് ആറൻമുള. കഴിഞ്ഞ തവണ എല്ലാ വിഭാഗങ്ങളുടേയും വോട്ട് നേടിയാണ് ഓർത്തഡോക്സ് സമുദായാംഗമായ വീണ ജോർജിന് വിജയിക്കാൻ സാധിച്ചത്. ഇത്തവണ പക്ഷേ യാക്കോബായ-ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്നതിനാൽ യാക്കോബയ വിഭാഗത്തിന്റെ വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു.
നാലായിരത്തിലധികം വോട്ടുകൾ യാക്കോബായ വിഭാഗത്തിന് ഇവിടെയുണ്ട്. അതേസമയം മാർത്തോമ വിഭാഗത്തിനാണ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ഉള്ളത്. മാർത്തോമ അംഗം തന്നെ സ്ഥാനാർത്ഥിയാകുന്നതിലൂടെ വോട്ടുകൾ പെട്ടിയിലാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.
ഒപ്പം മറ്റ് വിഭാഗങ്ങളുടെ കൂടി വോട്ടുകൾ ലഭിച്ചാൽ അനായാസ വിജയം നേടാമെന്നാണ് പാർട്ടി കണക്കാക്കുന്നു.അതേസമയം സർവ്വേയിൽ കൂടുതൽ ഊന്നൽ ലഭിച്ചത് കെപിസിസി ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമലയ്ക്കാണ്. യുവാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവ് കൂടിയാണ് അനീഷ്
ഇദ്ദേഹത്തെ കൂടാതെ കഴിഞ്ഞ തവണ വീണയോട് പരാജയപ്പെട്ട അഡ്വ കെ ശിവദാസൻ നായരുടെ പേരും മണ്ഡലത്തിൽ ഉയരുന്നുണ്ട്. പഴകുളം മധു, മോഹൻരാജ് എന്നിവരിടെ പേരുകളും കോൺഗ്രസിന്റെ സാധ്യത പട്ടികയിൽ ഉണ്ട്.

No comments