ത്രികോണച്ചൂടില്‍ കോന്നി..!! അടൂർ പ്രകാശിന്റെ പിൻഗാമിയായി പീറ്റർ വരുമോ..?? ജനീഷ് കുമാർ തുടരുമോ..?? സുരേന്ദ്രൻ അട്ടിമറി നടത്തുമോ..??
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറന്നിറങ്ങി കോന്നിയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയതിനു പിന്നിലെ രാഷ്ട്രീയം കേരളത്തില്‍ ചര്‍ച്ചാവിഷയമാണ്. 23 വര്‍ഷം കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശിലൂടെ യുഡിഎഫ് പക്ഷത്തായിരുന്ന മണ്ഡലം കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തതാണ്. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ വിസ്തൃതിയില്‍ മുന്നില്‍ നില്ക്കുന്ന മണ്ഡലമാണ് കോന്നി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന അച്ചന്‍കോവില്‍ മലനിരകളും വിനോദ സഞ്ചാര കേന്ദ്രമായ ഗവിയും ഉള്‍പ്പെടുന്ന ഇവിടെ 2,02,728 വോട്ടര്‍മാരുണ്ട്.
എല്‍ഡിഎഫിന്‍റെ സിറ്റിംഗ് എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ സിപിഎം സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടുന്പോള്‍ യുഡിഎഫ് പുതുമുഖ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ റോബിന്‍ പീറ്ററെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞതവണ 89 വോട്ടുകള്‍ക്കു പരാജയപ്പെട്ട കെ. സുരേന്ദ്രന്‍ ഇത്തവണ ഇരട്ടമത്സരത്തിനാണ് കോന്നിയെ തെരഞ്ഞെടുത്തത്. രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടുന്ന ഏക സ്ഥാനാര്‍ഥിയുമാണ് കെ. സുരേന്ദ്രന്‍.
16 മാസം മുന്പു നടന്ന കോന്നി ഉപതെരഞ്ഞെടുപ്പില്‍ 39,780 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തായിരുന്നു സുരേന്ദ്രന്‍. 2019 ഏപ്രിലിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ 46506 വോട്ടുകള്‍ ഇതേ മണ്ഡലത്തില്‍ നേടുകയും ചെയ്തു. അന്ന് രണ്ടാംസ്ഥാനത്തായിരുന്ന എല്‍ഡിഎഫുമായി സുരേന്ദ്രന് 440 വോട്ടിന്‍റെ കുറവാണുണ്ടായിരുന്നത്.
കുറഞ്ഞ കാലംകൊണ്ട് കോന്നിയുമായുണ്ടായ വൈകാരിക ബന്ധമാണ് വീണ്ടുമൊരു മത്സരത്തിനു പ്രേരിപ്പിച്ചതെന്ന് സുരേന്ദ്രന്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം പത്തനംതിട്ട ജില്ലയില്‍ തന്നെ നേരിടുന്ന മൂന്നാമത്തെ ജനകീയ പോരാട്ടമാണിത്.
സുരേന്ദ്രന്‍റെ കോന്നി മത്സരത്തിനു പിന്നില്‍ സിപിഎം - ബിജെപി ഡീല്‍ ആരോപിച്ചത് ആര്‍എസ്‌എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപര്‍ ആര്‍. ബാലശങ്കറാണ്. വസ്തുതകള്‍ക്കു നിരക്കാത്ത ആരോപണമായി സുരേന്ദ്രന്‍ ഇതിനെ തള്ളുന്പോള്‍ ഒരു ഡീലും തങ്ങള്‍ക്കില്ലെന്ന് സിപിഎം സ്ഥാനാര്‍ഥി ജനീഷ് കുമാറും വ്യക്തമാക്കുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് അടൂര്‍ പ്രകാശ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2016ല്‍ 20,748 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് അടൂര്‍ പ്രകാശ് ജയിച്ച മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നഷ്ടമായത് 9,953 വോട്ടുകളുടെ വ്യത്യാസത്തിലാണ്. കോണ്‍ഗ്രസിലെ പി. മോഹന്‍രാജാണ് ജനീഷ് കുമാറിനെതിരേ മത്സരിച്ചത്. അടൂര്‍ പ്രകാശിന്‍റെ നിര്‍ദേശം അംഗീകരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ഉണ്ടായ പ്രശ്നങ്ങള്‍ മത്സരഫലത്തെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്തവണ പ്രകാശിന്‍റെകൂടി നിര്‍ദേശം അംഗീകരിച്ചാണ് റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കിയത്. യുഡിഎഫ് പ്രചാരണത്തിന്‍റെ നേതൃത്വം അടൂര്‍ പ്രകാശിനു തന്നെയാണ്. കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനക്ഷമമാക്കിയതടക്കം 16 മാസത്തിനിടെ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടികയുമായാ ണ് ജനീഷിന്‍റെ രണ്ടാം അങ്കം. എന്നാല്‍, അടൂര്‍ പ്രകാശ് എംഎല്‍എ ആയിരുന്ന കാലയളവില്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് എല്‍ഡിഎഫ് നടത്തിയതെന്നാണ് യുഡിഎഫ് വാദം.
കെ. സുരേന്ദ്രന്‍ ലോക്സഭയില്‍ പത്തനംതിട്ടയില്‍ മത്സരിച്ചതു രാഷ്‌ട്രീയ പോരാട്ടം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല. ശ്രദ്ധേയമായ മത്സരം പത്തനംതിട്ട മണ്ഡലത്തില്‍ നടന്നുവെന്നു മാത്രമല്ല, ബിജെപി വോട്ടുകളില്‍ ഗണ്യമായ വര്‍ധനയുമുണ്ടായി. അതേ വോട്ടുകള്‍ ആറുമാസത്തിനുശേഷം ഉപതെരഞ്ഞെടുപ്പില്‍ പൂര്‍ണമായി നിലനിര്‍ത്താനായില്ലെങ്കിലും നേതൃത്വം പ്രതീക്ഷ കൈവിടുന്നില്ല. ശബരിമലയ്ക്കു തൊട്ടടുത്ത മണ്ഡലത്തില്‍ വിശ്വാസ, ആചാരസംരക്ഷണം വിഷയങ്ങളും ചര്‍ച്ചയാകും.
2019ല്‍ ലോക്സഭയിലേക്ക് കോന്നി മണ്ഡലത്തില്‍ യുഡിഎഫാണ് ലീഡ് ചെയ്തത്. 2016 നിയമസഭയില്‍ ലഭിച്ചതിനേക്കാള്‍ ഇരുമുന്നണികളുടെയും വോട്ടില്‍ ഗണ്യമായ കുറവുമുണ്ടായി. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകളില്‍ കുറവുണ്ടായപ്പോള്‍ വിജയം എല്‍ഡിഎഫിനെ തുണച്ചു. ഇരുമുന്നണികളുടെ ജയപരാജയങ്ങളെ ബിജെപി വോട്ടുകള്‍ സ്വാധീനിച്ചുവരികയാണ്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപിക്കു ലഭിച്ചത് 29237 വോട്ടുകളാണ്. ഇത്തവണ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

No comments