Breaking News

ഡൽഹി മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പ്: എഎപിക്കും കോൺഗ്രസിനും വിജയം.. ബിജെപിക്ക് പൂജ്യം..

 


ഡൽഹി മുനിസിപ്പൽ കോർപറേഷൻ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ എഎപിക്ക് മികച്ച വിജയം. 5 വാർഡുകളിൽ നാലിടത്തും എഎപി വിജയിച്ചു. ഒരു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.


കല്യാൺ പുരി, രോഹിണി, ത്രിലോക് പുരി ഈസ്റ്റ്, ഷാലിമാർ ബാഗ് നോർത്ത് വാർഡുകളിലാണ് എഎപി വിജയിച്ചത്. ഷാലിമാർ ബാഗ് ബിജെപിയുടെ സീറ്റായിരുന്നു. എഎപിയുടെ സീറ്റായിരുന്ന ചൗഹാൻ ബംഗർ വാർഡാണ് കോൺഗ്രസ് നേടിയത്.


എഎപിയുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്‍റെ തെളിവാണ് തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രതികരിച്ചു. 2022ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ ജനങ്ങൾ തുടച്ചുനീക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സിറ്റിങ് കൗൺസിലർമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.


2012 മുതല്‍ ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ഭരിക്കുന്നത് ബിജെപിയാണ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഒന്നില്‍ പോലും ബിജെപിക്ക് ജയിക്കാനായില്ല. അടുത്ത വര്‍ഷത്തെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമെന്ന നിലയ്ക്കാണ് ഉപതെരഞ്ഞെടുപ്പിനെ പാര്‍ട്ടികള്‍ കണ്ടത്. മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളിലുമായി 272 വാര്‍ഡുകളിലേക്കാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

No comments