Breaking News

പത്തനംതിട്ടയുടെ മനസ്സ് ആരുടെ കൂടെ..?? അഞ്ചിൽ അഞ്ചും നേടാൻ ഇടതും വലതും..!! അട്ടിമറി വിജയം നേടാൻ സുരേന്ദ്രനും.. റിപ്പോർട്ടുകൾ ഇങ്ങനെ..

 


പത്തനംതിട്ട: ശബരിമല ഏറെ ചര്‍ച്ചയാകാനിടയുള്ള മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലയിലെ ഫലത്തില്‍ കണ്ണുനട്ടിരിക്കുകയാണ് പ്രധാനമുന്നണികളെല്ലാം. നേരത്തെ യുഡിഎഫ് അനുകൂല സ്വഭാവം പ്രകടിപ്പിച്ചിരുന്ന ജില്ല നിലവില്‍ ഇടതിനൊപ്പമാണ്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും നിലവില്‍ ഇടതിനൊപ്പമാണ്.


എന്നാല്‍ ഇത്തവണ സ്ഥിതി മാറുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഇടതു കോട്ടയെന്നു വിശ്വസിച്ചിരുന്ന പല മണ്ഡലങ്ങളും ഇക്കുറി പിടിച്ചെടുക്കുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ കോട്ടയില്‍ ഒരു വിള്ളലും വീഴില്ലെന്ന് ഇടതുപക്ഷവും വിശ്വസിക്കുന്നു.


രാജുവില്ലാത്ത റാന്നി 'കൈ' പിടിക്കുമോ ?


 


നാലു തവണ എംഎല്‍എയായ രാജു എബ്രാഹമിനെ മാറ്റി ആ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പാര്‍ട്ടിയിലുണ്ടായ പടവപ്പിണക്കം ഇടതിന് തിരിച്ചടിയാകുമോയെന്ന ആശങ്ക ശക്തമാണ്.


സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണന്‍ മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും വലിയ എതിര്‍പ്പ് ഉണ്ടായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ റിങ്കു ചെറിയാന് ഇടതിലെ ഈ ഭിന്നത തുണച്ചുവെന്നും വിലയിരുത്തല്‍ ഉണ്ട്.


പൊതുവില്‍ യുഡഎഫ് സ്വഭാവമുള്ള മണ്ഡലമായിരുന്നു റാന്നി. എന്നാല്‍ ഇവിടെ രാജു എബ്രാഹാമിന്റെ വ്യക്തിപരമായ മികവിനാണ് വോട്ടു ലഭിച്ചിരുന്നത്. ഒപ്പം ചില സാമുദായിക സമവാക്യങ്ങളും തുണയായിരുന്നു.


എന്നാല്‍ ഇക്കുറി ഈ സാമുദായിക സമവാക്യങ്ങള്‍ മാറ്റിമറിച്ചത് തിരിച്ചടിയാകുമെന്നു വിലയിരുത്തപ്പെടുന്നു. ഇതു റാന്നിയില്‍ മാത്രമല്ല, അടുത്ത മണ്ഡലമായ തിരുവല്ലയിലും പ്രതിഫലിച്ചേക്കാം.


തിരുവല്ല മാറുമോ ?


മാത്യു ടി തോമസെന്ന സോഷ്യലിസ്റ്റിനെ കാലങ്ങളായി സ്വീകരിച്ചിരുന്ന തിരുവല്ല ഇത്തവണ മാറുമോ എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. യുഡിഎഫില്‍ ജോസഫ് വിഭാഗത്തിലെ കുഞ്ഞുകോശി പോള്‍ പ്രചാരണത്തില്‍ മുന്‍തൂക്കം നേടിയിരുന്നു. എങ്കിലും അതു വിജയത്തിലേക്ക് എത്തുമോയെന്ന് കണ്ടറിയണം.


 

ആറന്‍മുളക്കണ്ണാടി പോലെ ആരു തിളങ്ങും


വീണ ജോര്‍ജും ശിവദാസന്‍ നായരും തമ്മില്‍ കഴിഞ്ഞ തവണത്തേതിന് സമാനമായ പോരാട്ടമാണ്. ഇക്കുറി മണ്ഡലം ഏതു വിധേനയും പിടിച്ചെടുക്കുക എന്നതാണ് ശിവദാസന്‍ നായരുടെ ലക്ഷ്യം. ശിവദാസന്‍ നായര്‍ വിജയിച്ചാല്‍ ഭരണം ലഭിച്ചാല്‍ മന്ത്രിയാണ്.


 


കഴിഞ്ഞ തവണ ചില സാമുദായിക സമവാക്യങ്ങള്‍ വീണയ്ക്ക് ഒപ്പം നിന്നതാണ് വിജയത്തിലേക്ക് നയിച്ചത്. ഇക്കുറി ആ ഘടകങ്ങള്‍ ഇടതിന് അനുകൂലമല്ല എന്നാണ് വിലയിരുത്തല്‍. പക്ഷേ അതു വ്യക്തിപരമായി വീണ പിടിച്ചെടുത്താല്‍ വിജയം ഒരിക്കല്‍ കൂടി വീണയ്ക്ക് ഒപ്പം നിന്നേക്കാം.


കോന്നിയിലെ വമ്ബനാരാകും


ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത കോന്നി ഇക്കുറി വലിയ ശ്രദ്ധാകേന്ദ്രമായത് കെ സുരേന്ദ്രന്റെ രണ്ടാം മണ്ഡലം എന്ന നിലയില്‍ കൂടിയാണ്. നിലവിലെ എംഎല്‍എ കെയു ജനീഷ്‌കുമാറും യുഡിഎഫിന്റെ റോബിന്‍ പീറ്ററും കരുത്തന്‍മാരാണ്. സുരേന്ദ്രനെക്കാള്‍ വിജയ സാധ്യത ഇവര്‍ക്കാണെന്നാണ് പൊതുവിലയിരുത്തല്‍.


 


അതിനിടെ മണ്ഡലത്തില്‍ ചില അടിയൊഴുക്കുകള്‍ നടന്നിട്ടുണ്ടെന്നു തന്നെയാണ് ഇടതു കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചെന്നാണ് ആരോപണം. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ സ്ഥിതി പ്രവചനാതീതമാണ്.


അടൂരിനെ ആരു നയിക്കും ?


 


ചിറ്റയം ഗോപകുമാറിനെ ഇക്കുറി എതിരിടുന്നത് എംജി കണ്ണന്‍ എന്ന യൂത്ത്‌കോണ്‍ഗ്രസ് നേതാവ്. ഇടതു അനുകൂല സ്വഭാവമുള്ള മണ്ഡലത്തില്‍ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ ചിറ്റയത്തിന് ജയിച്ചുകയറാന്‍ കഴിയില്ലെന്നു വ്യക്തം.

No comments