Breaking News

ചെന്നിത്തലയോ സതീശനോ..?? പ്രതിപക്ഷ നേതാവിനെ ചൊല്ലി കോണ്‍​ഗ്രസില്‍ ച‍ര്‍ച്ച തുടരുന്നു..!! സാധ്യത.


 തിരുവനന്തപുരം: ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അടുത്തയാഴ്ച കേരളത്തിലെത്താനിരിക്കെ പ്രതിപക്ഷനേതാവാരായിരിക്കുമെന്ന കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ്സില്‍ അഭ്യൂഹങ്ങള്‍ ശക്തം. ചെന്നിത്തല തുടരണമെന്ന് ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് വിഡി സതീശന്‍. കേരളത്തില്‍ എത്തുന്ന എഐസിസി പ്രതിനിധികള്‍ എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടാവും അഭിപ്രായം തേടുക.


പിണറായിക്ക് ഭരണത്തുടര്‍ച്ച വരുമ്ബോള്‍ പ്രതിപക്ഷനേതൃസ്ഥാനത്താരാകും എന്നതാണ് ഇനിയുള്ള പ്രധാന ചോദ്യം. നേതൃമാറ്റത്തിനായുള്ള മുറവിളിക്കിടെ എന്ത് തീരുമാനവും ഹൈക്കമാന്‍ഡിന് എടുക്കാമെന്നാണ് ചെന്നിത്തല രാഷ്ട്രീയകാര്യസമിതിയില്‍ പറഞ്ഞ നിലപാട്.


പക്ഷെ മുല്ലപ്പള്ളി മാറിയാലും ചെന്നിത്തല തുടരട്ടെ എന്ന് ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ ആഗ്രഹിക്കുന്നു. ആകെയുള്ള 21 പാര്‍ട്ടി എംല്‍എമാരില്‍ ഐക്ക് 12 ഉം എക്ക് 9 എം എംഎല്‍എമാരാണുള്ളത്. എന്നാല്‍ ഐ ക്കാര്‍ മുഴുവന്‍ ചെന്നിത്തലയെ അനുകൂലിക്കുന്നവരല്ല, ചെന്നിത്തല തുടരുന്നതില്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തേണ്ടെന്നെ അഭിപ്രായം എ ക്യാമ്ബിലുണ്ട്.


ഗ്രൂപ്പ് നേതൃത്വത്തിന്‍്റെ താല്പര്യങ്ങള്‍ക്ക് അപ്പുറം മാറ്റത്തോട് ഭൂരിപക്ഷം എംഎല്‍എമാരും യോജിക്കുമെന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. പാര്‍ലമെന്‍്ററി പാര്‍ട്ടി യോഗത്തില്‍ എന്തായാലും വോട്ടെടുപ്പ് ഉണ്ടാകില്ല. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും വി വൈത്തിലിംഗവും എംഎല്‍എമാരെ ഒറ്റക്കൊറ്റക്കായാകും കാണുക. അഭിപ്രായം ശേഖരിച്ചശേഷം സംഘം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ജൂണില്‍ നിയമസഭാ സമ്മേളനം ചേരും മുമ്ബ് പ്രതിപക്ഷനേതാവിന്‍്റെ കാര്യത്തില്‍ തീരുമാനം വരും. +


ബൂത്ത് തലം മുതല്‍ പാര്‍ട്ടിയില്‍ മാാറ്റത്തിനാണ് ധാരണയെങ്കിലും നടപടി ക്രമങ്ങള്‍ തീരാന്‍ സമയമെടുക്കുന്നതിനാല്‍ മുല്ലപ്പള്ളിക്ക് കുറച്ചുകാലം കൂടി തുടരാനാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കണക്ക് കൂട്ടല്‍. പക്ഷേ ചെന്നിത്തല മാറിയാല്‍ പിന്നെ മുല്ലപ്പള്ളിക്ക് അധികം പിടിച്ചുനില്‍ക്കാനാകില്ല.

No comments