24 എംഎല്‍എമാര്‍ ഗവര്‍ണറെ കാണാന്‍ എത്തിയില്ല ; ബിജെപിക്ക് വൻ തിരിച്ചടി.. മിസ്സിംഗ്..
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചുപോക്ക് തടയാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരുവിഭാഗം എംഎല്‍എമാര്‍ വിട്ടുനിന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപി വിട്ട് തൃണമൂലിലേക്ക് മടങ്ങിയേക്കുമെന്നാണ് അഭ്യൂഹം.
തിങ്കളാഴ്ച വൈകീട്ട് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി നടന്ന കൂടിക്കാഴ്ചയില്‍ 74 ബിജെപി എംഎല്‍എമാരില്‍ 24എംഎല്‍എമാരാണ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ട് പിന്നാലെ ബംഗാളില്‍ അരങ്ങേറുന്ന അക്രമങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഗവര്‍ണറെ അറിയിക്കാനും ചര്‍ച്ച ചെയ്യാനുമായിരുന്നു കൂടിക്കാഴ്ച.
24 എംഎല്‍എമാരുടെ അസാന്നിധ്യം കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കൊപ്പം സുവേന്ദു അധികാരിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ എല്ലാ ബിജെപി എംഎല്‍എമാരും തയ്യാറായിട്ടില്ലെന്ന സൂചനയും വ്യക്തമാക്കുന്നു .
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബായി കഴിഞ്ഞ ഡിസംബറിലാണ് മമതയുമായി തെറ്റി സുവേന്ദു അധികാരി തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്. തുടര്‍ന്ന് നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു . ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയിയും മകന്‍ ശുഭ്രാംശു റോയിയും ദിവസങ്ങള്‍ക്ക് മുമ്ബാണ് തൃണമൂലില്‍ തിരിച്ചെത്തിയത്. ദിപേന്ദു ബിശ്വാസ്, രജീബ് ബാനര്‍ജി തുടങ്ങിയ നേതാക്കളും ബിജെപി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments