മന്ത്രിസഭയിലെ രണ്ടാമന്‍ പാർട്ടി വിട്ടു..!! ടിആര്‍എസ് പിളര്‍പ്പിലേക്ക്..?? തെലങ്കാനയില്‍ കെസിആറിന് ചലഞ്ച്..!! വല വിരിച്ച് കോൺഗ്രസും ബിജെപിയും.
ഹൈദരാബാദ്: ഭൂമി കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് ചന്ദ്രശേഖര റാവു മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് എറ്റേല രാജേന്ദര്‍ തെലങ്കാന രാഷ്ട്രസമിതിയില്‍ (ടി.ആര്‍.എസ്) നിന്ന് രാജിവെച്ചു. രാജേന്ദറിനൊപ്പം ഏതാനും ചില പ്രാദേശിക നേതാക്കളും പാര്‍ട്ടിവിട്ടിട്ടുണ്ട്.
ബി.ജെ.പിയിലോ കോണ്‍ഗ്രസിലോ ചേരുന്നതിന് മുന്നോടിയായാണ് ടി.ആര്‍.എസ് ബന്ധം രാജേന്ദര്‍ അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി പ്രവേശനത്തിന് മുന്നോടിയായി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, സംസ്ഥാനത്തെ മുതിര്‍ന്ന ബി.െജ.പി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിഷന്‍ റെഡ്ഡി എന്നിവരുമായി രാജേന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടാതെ, ചില കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ചകള്‍ നടന്നിരുന്നു.
ഭൂമി കൈയേറ്റ ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എറ്റേല രാജേന്ദറിനെ പുറത്താക്കിയത്. ഇതിന് പിന്നാലെ രാജേന്ദറിനും കുടുംബത്തിനും എതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
ടി.ആര്‍.എസ് സ്ഥാപകരില്‍ പ്രധാനിയായ രാജേന്ദര്‍, ചന്ദ്രശേഖര്‍ റാവു മന്ത്രിസഭയില്‍ ധനമന്ത്രി, ആരോഗ്യ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. സംസ്ഥാനത്ത് വലിയ സ്വാധീനശക്തിയുള്ള പിന്നാക്ക വിഭാഗമായ മുദിരാജ് സമുദായത്തിലെ മുതിര്‍ന്ന നേതാവാണ് രാജേന്ദര്‍.

No comments