പറയുന്നത് പ്രവര്‍ത്തിച്ച് കാണിക്കുന്ന സുധാകരന്‍ ശൈലിക്ക് മുന്നില്‍ തലയാട്ടി ഗ്രൂപ്പ് നേതാക്കള്‍; അച്ചടക്കമില്ലാത്ത ആരും പാര്‍ട്ടിയില്‍ കാണില്ല.. പാർട്ടിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇനി അടിമുടി മാറ്റങ്ങളുടെ കാലമാണ്. എന്താടായെന്ന് ചോദിച്ചാല്‍ പോടായെന്ന് തിരിച്ച് പറയുന്ന കണ്ണൂര്‍ ശൈലിയാണ് ഇനി കോണ്‍ഗ്രസില്‍. കേരളം ഒട്ടാകെ വേരുറപ്പുളള സി പി എമ്മിന്‍റെ സംഘടന സംവിധാനത്തിനും ബി ജെ പിയുടെ കേഡര്‍ ശൈലിയോടും മത്സരിച്ച് വിജയിക്കാന്‍ സുധാകരന്‍ തലപ്പത്തേ വന്നേ മതിയാകൂവെന്നത് കോണ്‍ഗ്രസ് അണികള്‍ക്ക് നേരത്തെ അറിയാവുന്ന കാര്യമായിരുന്നു. അതുകൊണ്ടാണ് അവര്‍ സൈബര്‍ പേരാളികളായി സുധാകരന് വേണ്ടി മുറവിളി കൂട്ടിയത്. എല്ലാ എതിര്‍പ്പും മറികടന്ന് സുധാകരനെന്ന ഒറ്റപേരില്‍ ഹൈക്കമാന്‍ഡ് എത്തിനിന്നതിനു പിന്നിലെ കാരണവും ഇതുതന്നെ.
പറയുന്നത് പ്രവര്‍ത്തിച്ച് കാണിക്കുന്നതാണ് സുധാകരന്‍റെ ശൈലി.
തുടക്കത്തില്‍ കല്ലുകടിയായി നിന്ന ഗ്രൂപ്പ് നേതാക്കന്മാരെ മെരുക്കിയെടുത്താണ് സുധാകരന്‍ 51 അംഗ നിര്‍വാഹകസമിതി രൂപീകരിക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ഇതോടെ സെമി കേഡര്‍ സംവിധാനവും കടന്ന് കോണ്‍ഗ്രസ് കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്ന് ഏതാണ്ട് ഉറപ്പായി.
പാര്‍ട്ടി ഘടനയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വിവരം സുധാകരന്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ജംബൊ സമിതികള്‍ വേണ്ടെന്ന നിലപാടില്‍ ആര്‍ക്കും വിസമ്മതമില്ലായിരുന്നു. പുതിയ നേതൃത്വവുമായി യോജിച്ച് മുന്നോട്ടു പോകാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. തങ്ങളോടൊപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായതിനാല്‍ സുധാകരന്‍-സതീശന്‍ കൂട്ടുകെട്ടിനെ എതിര്‍ക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറാകില്ല.
പാര്‍ട്ടിയുടെ ആശയാടിത്തറ ബലപ്പെടുത്തുന്നതിന് പാര്‍ട്ടി സ്‌കൂള്‍ കൂടിയേ തീരൂവെന്നാണ് സുധാകരന്‍റെ പക്ഷം. ഇതുവഴി പാര്‍ട്ടിയംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയാമെന്നാണ് ലക്ഷ്യം. ചാനല്‍ ചര്‍ച്ചകളില്‍ വിരുദ്ധ നിലപാടുകള്‍ ഭാരവാഹികള്‍തന്നെ എടുക്കാതിരിക്കാനാണ് സി പി എം മാതൃകയില്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് ചാനലുകളിലേക്ക് പ്രതിനിധികളെ അയക്കുന്ന സമ്ബ്രദായം തുടങ്ങുന്നത്.
വാര്‍ഡ്, ബൂത്ത് കമ്മിറ്റികള്‍ക്ക് താഴെയായി അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത് പാര്‍ട്ടിയ്‌ക്ക് ജീവന്‍ നല്‍കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. ഒരാള്‍ക്ക് ഒരു പദവിയെന്ന നിര്‍ദേശം കഴിവതും നടപ്പാക്കണമെന്നാണ് സതീശന്‍ താത്പര്യപ്പെടുന്നത്. എന്നാല്‍ പ്രസിഡന്‍റ് അടക്കമുള്ള ഭാരവാഹികള്‍ ജനപ്രതിനിധികളായതിനാല്‍ അങ്ങനെയുള്ളവരെ ഭാരവാഹിയാക്കില്ലെന്ന് കടുംപിടിത്തം വേണ്ടെന്ന് സതീശന്‍ തന്നെ രാഷ്‌ട്രീയകാര്യസമിതിയില്‍ നേതാക്കളെ അറിയിക്കുകയായിരുന്നു.

No comments