6 മാസം മാത്രം ബാക്കി, തീറാത്തിന് പിന്‍ഗാമിയാകാന്‍ ഒരു ഡസന്‍ നേതാക്കള്‍ ; ഉത്തരാഖണ്ഡില്‍ തീരുമാനമെടുക്കാനാകാതെ ബിജെപി..!! അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന ഭയം..
ഡറാഡൂണ്‍: ഭരണം അവസാനിക്കാന്‍ വെറും ആറു മാസം ബാക്കി നില്‍ക്കേ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച തീറാത്ത് സിംഗ് റാവത്തിന് പിന്‍ഗാമിയാകാന്‍ ഉത്തരാഖണ്ഡില്‍ മത്സരം. നാലു വര്‍ഷം ഭരണം നടത്തിയ ത്രിവേന്ദ്ര സിംഗ് റാവത്തിനെ താഴെയിറക്കി നാലു മാസം മാത്രം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ശേഷമാണ് പാര്‍ലമെന്റംഗമായ തീറാത്ത് സിംഗ് റാവത്ത് രാജി വെച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിഷയം ചര്‍ച്ച ചെയ്യാന്‍ ബിജെപി ഇന്ന് സംസ്ഥാന ആസ്ഥാനത്ത് യോഗം ചേരാനിരിക്കെ മുഖ്യമന്ത്രിയുടെ കുപ്പായം തുന്നി കാത്തിരിക്കുന്നത് ഒരു ഡസനോളം നേതാക്കള്‍. തീറാത്ത് കസേരയില്‍ നിന്നും വലിച്ചു താഴെയിട്ട മുന്‍ മുഖ്യമന്ത്രി സി എം ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം.
എന്നാല്‍ ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ്, മന്ത്രിമാരായ ബിഷന്‍ സിംഗ് ചുഫാല്‍, നിയമസഭാംഗമായ പുഷ്‌ക്കര്‍ ദാമി, പാര്‍ട്ടി സംസ്ഥാന തലവന്‍ മദന്‍ കൗശിക്, ഉന്നത വിദ്യാഭ്യാസമന്ത്രി ധന്‍ സിംഗ് റാവത്ത് തുടങ്ങിയവരെല്ലാം എന്തിനും തയ്യാറായി നില്‍ക്കുകയാണ്.
മാര്‍ച്ചിലായിരുന്നു തീറാത്ത് സിംഗ് റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഉത്തരാഖണ്ഡിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ ഇന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാസിന്റെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്. കേന്ദ്രം നിരീക്ഷകനായി ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുകയുമാണ്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് മുമ്ബ് എല്ലാ എംഎല്‍എ മാരുമായി ചര്‍ച്ച നടത്തുമെന്നാണ് തോമാര്‍ പറഞ്ഞിരിക്കുന്നത്.
ഇനി ആറുമാസക്കാലം മാത്രം ബാക്കി നില്‍ക്കേ തീറാത്ത് താഴെയിറക്കിയ ത്രിവേന്ദ്ര സിംഗ് റാവത്തിന് തന്നെ ചുമതല കൈമാറിയേക്കുമെന്നാണ് വിവരം. നാലു വര്‍ഷം ഭരണം നടത്തിയ ശേഷമായിരുന്നു ത്രിവേന്ദ്ര പടിയിറങ്ങിയത്. ആ പ്രവര്‍ത്തി പരിചയത്തിന് ആറ് മാസത്തേക്ക് കൂടി നീട്ടി നല്‍കിയേക്കും എന്നാണ് കരുതുന്നത്. ഇപ്പോള്‍ അധികാരമേല്‍ക്കുന്നയാള്‍ തന്നെയാകും അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കുക എന്നതാണ് നേതാക്കള്‍ തമ്മില്‍ കടുത്ത മത്സരത്തിന് കാരണമായിരിക്കുന്നത്. ഒട്ടനേകം നേതാക്കള്‍ കണ്ണുംനട്ടു കാത്തിരിക്കുമ്ബോള്‍ അവസാനമായി ആര്‍ക്ക് നറുക്ക് വീഴുമെന്നതാണ് കൗതുകമായിരിക്കുന്നത്.

No comments