Breaking News

അത് മോഡിയോ ഷായോ അല്ല: അവസാന നിമിഷത്തെ അപ്രതീക്ഷിത രാജികള്‍ക്ക് പിന്നില്‍ മറ്റൊരു ഫോണ്‍ കോള്‍..!!

 


ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടനയുടെ അവസാന നിമിഷങ്ങളിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനങ്ങള്‍ ഉണ്ടായത്. അതിന് മുമ്ബ് അഭ്യൂഹങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് 11 കേന്ദ്രമന്ത്രിമാരുടെ രാജി പ്രഖ്യാപനം ഉണ്ടായത്.


കേന്ദ്ര പുന:സംഘടനയില്‍ രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, ഡോ. ഹര്‍ഷ വര്‍ധന്‍, രമേശ് പൊക്രിയാല്‍ എന്നീ മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയാണ് പുറത്തായത്. എന്നാല്‍ മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് രാജി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ആയിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരം.



ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ യാണ് മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 11 പേര്‍ക്കും ഫോണ്‍ വിളിച്ച്‌ രാജി നിര്‍ദേശം നല്‍കിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെയും സഹമന്ത്രിയുടെയും പുറത്തേക്ക വഴി ഒരുക്കിയത്. കോവിഡ് സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ തൊഴില്‍ വകുപ്പിന്റെ വീഴ്ചയാണ് സന്തോഷ് ഗങ്വാറിന് തിരിച്ചടിയായത്.


ഡോ. ഹര്‍ഷ വര്‍ധന്‍, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, സദാനന്ദ ഗൗഡ, താവര്‍ചന്ദ് ഹെഗ്‌ലോട്ട്, രമേശ് പൊക്രിയാല്‍, സന്തോഷ് ഗങ്‌വര്‍, സഞ്ജയ് ധോത്രേ, രതന്‍ ലാല്‍ കഠാരിയ, പ്രതാപ് ചന്ദ്ര സാരാംഗി, ദേബശ്രി ചൗധരി, ബാബുല്‍ സുപ്രിയോ എന്നിവരാണ് ഇന്നലെ രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്.

No comments