Breaking News

സുധീരന്റെ പിടിവാശിക്ക് മുന്നിൽ വഴങ്ങാതെ സുധാകരൻ..?? നിലപാട് തിരുത്തി സതീശനും..

 


കെ.പി.സി.സി. രാഷ്‌്രടീയകാര്യ സമിതിയില്‍നിന്നുള്ള രാജി പിന്‍വലിക്കില്ലെന്നു നിലപാടെടുത്ത വി.എം.സുധീരനെ കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം തള്ളുന്നു. അഭിപ്രായം പറയാനുള്ള അവസരങ്ങള്‍ വിനിയോഗിച്ചില്ലെന്ന അഭിപ്രായത്തിലൂടെ കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരന്‍ സുധീരനെ പ്രകോപിപ്പിക്കുന്ന നിലപാടെടുത്തു. കേരളത്തിലെത്തിയ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ്‌ അന്‍വറാകട്ടെ, സുധീരനുമായി നിശ്‌ചയിച്ച ചര്‍ച്ച ഒഴിവാക്കി. ഇതു സുധീരനു വഴങ്ങേണ്ടെന്ന സംസ്‌ഥാന നേതൃത്വത്തിന്റെ നിര്‍ദേശം മാനിച്ചാണെന്നാണു സൂചന.

സുധീരനെക്കൊണ്ടു രാജി പിന്‍വലിപ്പിക്കാന്‍ താനാളല്ലെന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ അഭിപ്രായപ്രകടനത്തില്‍ രാജിയിലുറച്ച സുധീരന്റെ കടുംപിടിത്തവും വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന സംസ്‌ഥാന നേതൃത്വത്തിന്റെ കാര്‍ക്കശ്യവും കാച്ചിക്കുറുക്കിയിരുന്നു. എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ടുപോകുകയാണു വേണ്ടതെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും നിര്‍ദേശം ഏറ്റെടുക്കാന്‍ കാര്യമായി ആരുമുണ്ടായില്ല. സംസാരിക്കാനെത്തിയ സതീശനെ സുധീരന്‍ അതൃപ്‌തി അറിയിക്കുകയും ചെയ്‌തു.

അപമാനിതനായെന്ന നിലപാടിലുറച്ചു നില്‍ക്കുന്ന സുധീരന്‍ രാജിയില്‍നിന്നു പിന്നോട്ടില്ലെന്ന സൂചനയാണ്‌ നല്‍കുന്നത്‌. സുധീരനെ വീട്ടിലെത്തി കാണുമെന്നറിയിച്ചിരുന്ന താരിഖ്‌ അന്‍വര്‍ സന്ദര്‍ശനം വേണ്ടെന്നുവച്ചു. കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള കൂടിക്കാഴ്‌ചയും ഉണ്ടായില്ല. അതേസമയം, സുധീരന്റെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ സോണിയാ ഗാന്ധിക്കു ടി.എന്‍. പ്രതാചന്‍ കത്തയച്ചു.

സുധീരന്റെ പരാതി എന്താണെന്നറിയില്ലെന്നാണു സുധാകരന്‍ പ്രതികരിച്ചത്‌. സുധീരന്റെ വീട്ടില്‍ പോയി ക്ഷമ പറഞ്ഞയാളാണ്‌ താന്‍. സുധീരന്‌ തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തും. അദ്ദേഹത്തിന്‌ അഭിപ്രായം പറയാന്‍ അവസരം നല്‍കിയെങ്കിലും അത്‌ വിനിയോഗിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ കൂടിയാലോചന നടക്കാറുണ്ട്‌. പലരും എത്താറില്ല എന്നതാണ്‌ പ്രശ്‌നം. തങ്ങളുടെ ഭാഗത്ത്‌ നിന്നുമുള്ള പിഴവു കൊണ്ടാണ്‌ രാജിയെന്നു കരുതുന്നില്ല. എല്ലാ വിഷയങ്ങളും രാഷ്‌ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കെ.പി.സി.സിയുടെ നടപടികളില്‍ തെറ്റുണ്ടെങ്കില്‍ എ.ഐ.സി.സി. തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

സുധീരന്‍ രാഷ്‌്രടീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത്‌ അനിവാര്യമാണെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്ന്‌ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സുധീരന്റെ രാജി ദൗര്‍ഭാഗ്യകരമെന്നും കൂടിയാലോചനയില്ലെന്ന പരാതി നേതൃത്വം ചര്‍ച്ച ചെയ്യണമെന്നും യു.ഡി.എഫ്‌. കണ്‍വീനര്‍ എം.എം. ഹസനും ആവശ്യപ്പെട്ടു.

രാജിയില്‍നിന്നു പിന്മാറാന്‍ സുധീരന്‍ തയാറല്ലെന്ന സൂചനയാണ്‌ അദ്ദേഹത്തെ വീണ്ടിലെത്തി സന്ദര്‍ശിച്ച സതീശന്‍ നല്‍കിയത്‌. തന്റെ ഭാഗത്തെ വീഴ്‌ച അറിയിക്കാനാണ്‌ അദ്ദേഹത്തെ കണ്ടത്‌. അങ്ങനെ പറയേണ്ടത്‌ തന്റെ ചുമതലയാണ്‌. അദ്ദേഹത്തിന്റെ തീരുമാനം പിന്‍വലിക്കാന്‍ പത്തു സതീശന്മാര്‍ വിചാരിച്ചാലും കഴിയിലല. നേതൃത്വത്തിന്‌ ചില വീഴ്‌ചകളുണ്ടായി. പിഴവുകള്‍ക്കു ക്ഷമ ചോദിച്ചു. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നയാളാണ്‌ സുധീരനെന്നും സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു.

No comments