Breaking News

അമരീന്ദര്‍ സിംഗ് ‍അമിത് ഷാ‍യെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ്‍ വിറച്ചു..!! അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു..

 


അപമാനിതനായി മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഇറങ്ങിപ്പോകേണ്ടി വന്ന അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടതോടെ വിറച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് . പഞ്ചാബില്‍ ജനപിന്തുണയുള്ള അമരീന്ദറിനെ കൂടെ നിര്‍ത്താനാണ് സിദ്ധുവിനെക്കൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നിര്‍ബന്ധിച്ച്‌ രാജിവെപ്പിച്ചതെന്ന് പറയപ്പെടുന്നു.

സിദ്ധുവിന് വേണ്ടി അമരീന്ദറിനെ അപമാനിച്ച്‌ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഇറക്കിവിട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍റ് അമരീന്ദറിന് വേണ്ടി സിദ്ധുവിനെയും തഴയുകയായിരുന്നു. അമരീന്ദര്‍ ബിജെപിയിലേക്കോ ആം ആദ്മി പാര്‍ട്ടിയിലേക്കോ ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ സജീവമായതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സിദ്ധു രാജിവെച്ചത് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് സൂചന.

സിദ്ധുവിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുളള രാജി ആവശ്യപ്പെട്ടതോടെ താന്‍ അപമാനിതനായെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. സിദ്ധുവിനെതിരെ പാക് ബന്ധം പോലും അമരീന്ദര്‍ ഉന്നയിച്ചു. പഞ്ചാബിന്‍റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ സിദ്ധുവിന് കഴിയില്ലെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ അമരീന്ദറിനെ കേള്‍ക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന സമയത്തും സിദ്ധുവിന് പരിഗണന ലഭിച്ചു. സിദ്ധുവിന്റെ വിശ്വസ്തനായ ചരണ്‍ജീത് സിംഗ് ഛന്നി മുഖ്യമന്ത്രി പദത്തിലെത്തിയതും അമരീന്ദറിനെ ചൊടിപ്പിച്ചു. ഇതിനൊടുവിലാണ് പാര്‍ട്ടി മാറ്റമെന്ന അവസാന തീരുമാനത്തിലേക്ക് അമരീന്ദര്‍ എത്തിയത്. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിഞ്ഞതോടെയാണ് സിദ്ധുവിന്‍റെ രാജി ആവശ്യപ്പെട്ടത്.

പഞ്ചാബിലെ മുതിര്‍ന്ന നേതാവായ അമരീന്ദര്‍ ബിജെപിയിലെത്തിയാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന ഭയമാണ് പാര്‍ട്ടി ഹൈക്കമാന്‍ഡിനെക്കൊണ്ട് തിരക്കിട്ട് തീരുമാനമെടുപ്പിച്ചത്.

No comments