Breaking News

ആഭ്യന്തരപ്രശ്നങ്ങള്‍ക്കിടെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങും പിസിസി അധ്യക്ഷന്‍ സിദ്ദുവും കൂടിക്കാഴ്ച നടത്തി..

 


കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ക്കിടെ പഞ്ചാബ്  മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും  പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. അഡ്വക്കേറ്റ് ജനറല്‍ എപിഎസ് ഡിയോളിനെ (APS Deol) മാറ്റിയതായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ഡിയോളിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിദ്ദു പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിക്കുന്നതായി കഴിഞ്ഞ ദിവസം സിദ്ദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള തീരുമാനം പിന്‍വലിച്ചെങ്കിലും സിദ്ദു പാര്‍ട്ടിക്ക് മുന്നില്‍ പുതിയ നിബന്ധന മുന്നോട്ടു വെച്ചിരുന്നു. പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് എപിഎസ് ഡിയോളിനെ മാറ്റി പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാല്‍ മാത്രമേ താന്‍ ഓഫിസില്‍ തിരിച്ചെത്തൂവെന്ന് സിദ്ദു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണഅ ഡിയോളിനെ മാറ്റിയതായുള്ള പ്രഖ്യാപനം. രാജി പിന്‍വലിക്കുകയാണ്. എന്നാല്‍ പുതിയ എജിയെ നിയമിക്കുന്ന അന്ന് ഓഫിസിലെത്തി ചുമതലയേറ്റെടുക്കും എന്നായിരുന്നു സിദ്ദുവിന്റെ വാക്കുകള്‍.

സിദ്ദു രാജിയാവശ്യം ഉന്നയിച്ച എജിയുടെ രാജിക്കത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തള്ളിയത് പ്രശ്നം വഷളായേക്കുമെന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍ പരിഹാരത്തിന് സിദ്ദു മുന്നോട്ടുവച്ച്‌ ആവശ്യങ്ങള്‍ ലക്ഷ്യം കാണുകയാണ് ഉണ്ടായത്.. വിവാദമായ വെടിവെപ്പ് കേസില്‍ ആരോപണവിധേയനായ പൊലീസുകാരനുവേണ്ടി എപിഎസ് ഡിയോള്‍ ഹാജരായി എന്നാണ് സിദ്ദു ഉന്നയിക്കുന്ന വിഷയം. സിഖ് മതഗ്രന്ഥത്തെ അവഹേളിക്കുകയും പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്ത കേസില്‍ പ്രതിയായ മുന്‍ പൊലീസ് മേധാവി സുമേദ് സൈനിക്കുവേണ്ടിയാണ് ഡിയോള്‍ കോടതിയില്‍ ഹാജരായത്. സിദ്ദുവിന്റെ നിരന്തരമായ വിമര്‍ശനത്തെ തുടര്‍ന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് ഡിയോള്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി തള്ളുകയായിരുന്നു.

നേരത്തെ കേസ് അന്വേഷിച്ച തലവനും ഇപ്പോഴത്തെ ഡിജിപിയുമായ സഹോതയെ മാറ്റണമെന്നും സിദ്ദു ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായുള്ള തുറന്ന യുദ്ധത്തിന് ശേഷവും സിദ്ദു താല്‍ക്കാലിക വെടിനിര്‍ത്തലും, പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മില്‍ പ്രശ്നങ്ങള്‍ പരിഹാരത്തിലേക്ക് എത്തുന്നതും ഹൈക്കമാന്‍ഡിന് ആശ്വാസകരമാണ്.

No comments