Breaking News

മലപ്പുറത്ത്​ കോണ്‍ഗ്രസ്​ സമവാക്യങ്ങള്‍ മാറുന്നു..!! ജില്ലയിലെ നേതൃമാറ്റം സൂചിപ്പിക്കുന്നത്...


 മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അരനൂറ്റാണ്ടായി നിലനിന്നിരുന്ന സമവാക്യങ്ങള്‍ മാറുകയാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന.

1969ല്‍ രൂപീകൃതമായത് മുതല്‍ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് രാഷ്​ട്രീയത്തില്‍ അവസാന വാക്ക് ആര്യാടന്‍ മുഹമ്മദാണ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സമ്ബൂര്‍ണമായി വരുതിയിലാക്കിയ 1992ലെ സംഘടന തെരഞ്ഞെടുപ്പിലും മലപ്പുറം ജില്ല എ ഗ്രൂപ്പിന്‍റെ കയ്യില്‍ ഭദ്രമായിരുന്നു.

ആര്യാടന്‍ മുഹമ്മദിന്‍റെ ഹിതമായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടിലെ മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. എന്നാല്‍, പുതുമുഖമായ വി.എസ്. ജോയ് ഡി.സി.സി പ്രസിഡന്‍റായി കടന്നുവന്നത്​ ജില്ലയിലെ കോണ്‍ഗ്രസ്​ രാഷ്​ട്രീയത്തിന്‍റെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വമ്ബിച്ച മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ ദയനീയ പരാജയത്തിനുശേഷം രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവും ഉമ്മന്‍ ചാണ്ടിയോ കെ.സി. ജോസഫോ കെ.പി.സി.സി പ്രസിഡന്‍റും എന്ന ഫോര്‍മുലയുമായി തിരുവനന്തപുരം കവടിയാറിലെ ആര്യാടന്‍ മുഹമ്മദിന്‍റെ ഫ്ലാറ്റില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. പ്രവര്‍ത്തകരുടെയും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെയും ശക്തമായ പ്രതിഷേധത്തിനു കാരണമായ ഈ ഗ്രൂപ്പ് നീക്കമാണ് കോണ്‍ഗ്രസില്‍ പുതിയ അച്ചുതണ്ട് രൂപപ്പെടാന്‍ ഇടയാക്കിയത്. ഇതോടെയാണ്​ മലപ്പുറത്തെ എ വിഭാഗം കോണ്‍ഗ്രസിലും ഭിന്നത രൂപപ്പെട്ടത്​.

കെ.സി. വേണുഗോപാല്‍​-വി.ഡി. സതീശന്‍-കെ. സുധാകരന്‍ നിരയുടെ സംസ്ഥാനത്തെ മുഖ്യ സംഘാടകരിലൊരാളായ എ.പി. അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ വലിയ വിഭാഗം നടത്തിയ നീക്കത്തിന്‍റെ വിജയമായിരുന്നുവി.എസ്. ജോയിയുടെ സ്ഥാനാരോഹണം. ഇത് ആര്യാടന്‍റെ താല്‍പര്യത്തിന് വിരുദ്ധമായിരുന്നു. വി.എസ്​. ജോയ്​, ഇ. മുഹമ്മദ് കുഞ്ഞി എന്നിവരുടെ നേതൃത്വത്തില്‍ മുന്‍നിര എ ഗ്രൂപ്പ് നേതാക്കള്‍ വേറിട്ട ദിശയിലൂടെ നീങ്ങുകയാണിപ്പോള്‍. ജില്ലയിലെ പ്രമുഖ നേതാക്കളുടെയും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമാരുടെയും പിന്തുണയും ഈ നീക്കത്തിനുണ്ട്.

കോണ്‍ഗ്രസ് അംഗത്വ വിതരണവും പാര്‍ട്ടി പുനഃസംഘടനയും അടുത്തെത്തിയതോടെ എ.പി. അനില്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ഐ വിഭാഗവും ആര്യാടന്‍ ഷൗക്കത്തിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി മുന്നോട്ടുവന്ന എ വിഭാഗവും ഒരുമിച്ച്‌ നീങ്ങാന്‍ ധാരണയായിരിക്കുന്നു. കെ.സി. വേണുഗോപാലിന്‍റെ പിന്തുണ ഈ ഗ്രൂപ്പിനാണ്. ആര്യാടന്‍ ഷൗക്കത്തും പി.ടി. അജയ് മോഹനും ഒരുമിച്ച്‌ പോകാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നു. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുടെ പിന്തുണ ഇവര്‍ക്കൊപ്പമാണ്. പുതിയ ഗ്രൂപ്പ് മാറ്റങ്ങള്‍ ജില്ലയിലെ താഴേതട്ടിലുള്ള പുനഃസംഘടനയില്‍ പ്രതിഫലിക്കും.

No comments