Breaking News

ആര്‍.എസ്.എസില്‍ നിന്നും ഉയര്‍ന്നു വന്ന ബഡെ മിയാനും ഛോട്ടെ മിയാനും..!! മോദിക്കും കേജ്‍രിവാളിനുമെതിരെ പ്രിയങ്ക..

 


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനുമെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

ആര്‍.എസ്.എസില്‍ നിന്നും ഉയര്‍ന്നുവന്ന ബഡെ മിയാനും ഛോട്ടെ മിയാനുമാണ് ഇരുവരുമെന്നായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.

കഴിഞ്ഞ ദിവസം പത്താന്‍കോട്ടില്‍ വന്ന് പ്രസംഗിച്ച പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്ന് ഒരു അഞ്ചാറു കിലോമീറ്റര്‍ മാത്രം അകലെയുണ്ടായിരുന്ന കര്‍ഷകരെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം കര്‍ഷകരെ ഒരു വര്‍ഷമാണ് സമരം ചെയ്യിച്ചത്- പ്രിയങ്ക പറഞ്ഞു. യുഎസ്, കാനഡ തുടങ്ങി ലോകമൊട്ടാകെ കറങ്ങിയ അദ്ദേഹം 16000 കോടി രൂപയ്ക്ക് സ്വന്തം ആവശ്യത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ വാങ്ങുകയാണ് ചെയ്തത്. കരിമ്ബു കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള 14000 കോടി രൂപയുടെ കുടിശ്ശിക അദ്ദേഹം വിതരണം ചെയ്തില്ല. സമരം ചെയ്ത കര്‍ഷകരെ ഒരു തവണ പോലും കാണാനും കൂട്ടാക്കിയില്ല. പകരം അദ്ദേഹത്തിന്‍റെ ഒരു മന്ത്രിയുടെ പുത്രന്‍ കാറെടുത്ത് ആറു കര്‍ഷകരെ ഇടിച്ചുകയറ്റി കൊല്ലുകയാണ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.

ഗുജറാത്ത് മോഡലില്‍ നിങ്ങള്‍ എന്താണ് കണ്ടത്? അവര്‍ രാജ്യത്തെ രണ്ട് പേര്‍ക്ക് വിറ്റു. ഡല്‍ഹി മോഡലിന്‍റെ പേരില്‍ പ്രിയങ്ക കേജ്‍രിവാളിനെയും വിമര്‍ശിച്ചു. ആളുകള്‍ റോഡില്‍ മരിക്കുന്നതു കണ്ടിട്ടുണ്ടോ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് പഞ്ചാബിന്‍റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കനുസൃതമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നത് അദ്ദേഹം ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളയാളായതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 111 ദിവസം കൊണ്ട് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

പഞ്ചാബിയത്ത് എന്നാല്‍ സര്‍വശക്തനു മുന്നില്ലാതെ മറ്റാരുടെ മുന്നിലും കുനിയാത്ത ആത്മാഭിമാനമാണ്.എന്നാല്‍ പഞ്ചാബിയത്തിനെ കുറിച്ച്‌ പറഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒരു കൂട്ടര്‍ ഇതിനോടകം തന്നെ അവരുടെ വ്യവസായികളായ സുഹൃത്തുക്കള്‍ക്കു മുമ്ബില്‍ കുനിഞ്ഞിരിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.

No comments