രാഷ്ട്രീയത്തില്‍ ഒന്നിച്ച് നീങ്ങുമെന്ന് ചെന്നിത്തലയും കെ. മുരളീധരനും..!! "ഞാൻ മുരളിയെ അന്ന് എതിർത്തിരുന്നു..
രാഷ്ട്രീയത്തില്‍ ഇനി ഒന്നിച്ച് നീങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ.മുരളീധരനും. ഗുരുവായൂരില്‍ കോണ്‍ഗ്രസ് നേതാവ് വി. ബാലറാമിന്റെ രണ്ടാം ചരമ അനുസ്മരണ ചടങ്ങിലായിരുന്നു ഇവരുടെ പ്രഖ്യാപനം.
കോണ്‍ഗ്രസിനും സമൂഹത്തിനും നല്ലത് തങ്ങള്‍ ഒന്നിച്ച് നീങ്ങുന്നതാണെന്ന് തിരിച്ചറിഞ്ഞതായി ചെന്നിത്തല പറഞ്ഞു. മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തിട്ടുണ്ട്. അത് അന്നത്തെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായിരുന്നു. തങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന, വികാരവിചാരങ്ങള്‍ക്കൊപ്പം നീങ്ങുന്ന നേതാവായി അദ്ദേഹത്തെ ജനങ്ങള്‍ കാണുന്നു. കെ.പി. പി.സി പ്രസിഡന്റായി മുരളീധരന്‍ വന്നതില്‍ എതിര്‍പ്പുണ്ടായിരുന്നയാളാണ് ഞാന്‍. എന്നാല്‍ പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിന് കൂടുതല്‍ മഹത്വം നല്‍കി. കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നപ്പോള്‍ സീറ്റ് ചോദിക്കാതിരുന്ന മുരളിക്ക് വട്ടിയൂര്‍ക്കാവ് സീറ്റ് നല്‍കിയത് താനും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുമായി ഒരുമിച്ച് നീങ്ങാന്‍ തീരുമാനിച്ചത് ആര്‍ക്കും എതിരായിട്ടല്ലെന്ന് പുരസ്‌കാരം സ്വീകരിച്ചുള്ള പ്രസംഗത്തില്‍ മുരളീധരന്‍ പറഞ്ഞു. ഞങ്ങള്‍ പുറത്തിറങ്ങി നിന്നാല്‍ ഒരു സ്ഥാനമില്ലെങ്കിലും പത്ത് പേര് കാണാന്‍ വരും. ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ചിലരെ മനുഷ്യന്‍ പോയിട്ട് മൃഗം പോലും തിരിഞ്ഞുനോക്കില്ല. സ്വപ്ന പലതും തുറന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസിനത് ഉപയോഗപ്പെടുത്താനായില്ല. ശക്തമായ സമരം നടത്തേണ്ട സമയമാണിപ്പോള്‍. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പുന:സംഘടനയുടെ പിറകിലാണെന്നും മുരളി പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു.
No comments