Breaking News

സമ്മേളനക്കൊടി താഴ്ന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്..!! പിസി തോമസിൻ്റെ ഓർമ്മകൾ ഉറങ്ങുന്ന കോൺഗ്രസിൻ്റെ കോട്ട..

 


സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഉയര്‍ത്തിയ ചെങ്കൊടി താഴുമ്ബോള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ ചിത്രവും തെളിയും.

തൃക്കാക്കരയിലെ സ്ഥാനാര്‍ഥി ആരാകണമെന്നത് സംബന്ധിച്ച പ്രത്യേക ചര്‍ച്ചകള്‍ സമ്മേളന അജണ്ടക്ക് പുറത്ത് നടക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ ജില്ല കമ്മിറ്റി പരിഗണിക്കുന്ന പേരുകള്‍ സംസ്ഥാന നേതൃത്വം തേടിയിട്ടുണ്ട്. സമ്മേളനം കഴിയുന്നതിനൊപ്പം തൃക്കാക്കരയിലെ സി.പി.എം സ്ഥാനാര്‍ഥി ആരായിരിക്കുമെന്നത് സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് ജില്ല നേതൃത്വത്തിന്‍റെ ശ്രമം. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ താല്‍പര്യത്തിന് പതിവില്‍ കവിഞ്ഞ പരിഗണന ലഭിക്കാനാണ് സാധ്യത. പി.ടി. തോമസ് എം.എല്‍.എയുടെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സീറ്റ് ഒഴിവുവന്നതോടെ സ്ഥാനാര്‍ഥികളെച്ചൊല്ലി മണ്ഡലത്തിനകത്തും പുറത്തും അഭ്യൂഹങ്ങള്‍ പരന്നെങ്കിലും എറണാകുളത്ത് സംസ്ഥാന സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഇതിന് ശേഷമേ സി.പി.എം സ്ഥാനാര്‍ഥി ഉണ്ടാകൂവെന്ന് വന്നതോടെ ഇത്തരം ചര്‍ച്ച സജീവമല്ലാതായി.

യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും ഇതോടെ താല്‍ക്കാലിക വിരാമമായി. യു.ഡി.എഫ് കോട്ടയായ തൃക്കാക്കര ഇത്തവണ പിടിച്ചെടുക്കാന്‍ ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.

കൊച്ചി കോര്‍പറേഷനിലെ 19 ഡിവിഷന്‍കൂടി ഉള്‍പ്പെടുന്ന തൃക്കാക്കര പി.ടി. തോമസിന്‍റെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം ഇത്തവണ യു.ഡി.എഫിനൊപ്പം നിന്നതാണെന്നും വിലയിരുത്തുന്നു. അതിനാല്‍, എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്‍റെ ആവേശം അണികളില്‍ ചോരും മുമ്ബേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. മുന്‍ തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജ്, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍ കുമാര്‍ എന്നിവരടക്കം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന തൃക്കാക്കരയില്‍ ഇത്തവണ സര്‍വ സമ്മതനെന്ന പേരില്‍ ആരെയെങ്കിലും സ്വതന്ത്ര വേഷത്തില്‍ രംഗത്തിറക്കാനുള്ള സാധ്യത വിരളമാണെന്നാണ് സൂചനകള്‍. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുയരുകയും അച്ചടക്ക നടപടികളുണ്ടാവുകയും ചെയ്ത മണ്ഡലമാണ് തൃക്കാക്കര.

സമ്മേളനത്തിന് പിന്നാലെ സി.പി.എം തെരഞ്ഞെടുപ്പുരംഗത്ത് കൂടുതല്‍ സജീവമാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് യു.ഡി.എഫും അണികളില്‍ മത്സരച്ചൂട് പകരാനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. തൃക്കാക്കര ഉറച്ച കോട്ടയാണെന്ന് തെളിയിക്കേണ്ട ബാധ്യത യു.ഡി.എഫിനുണ്ട്.

No comments