Breaking News

മോദിയുടെയും അമിത് ഷായുടെയും ഗുജറാത്തില്‍ ബിജെപി വിയര്‍ക്കും.. 13 സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ്.. സീറ്റുകള്‍ നഷ്ടമാകുമെന്ന് സമ്മതിച്ച് ബിജെപി..

ബിജെപിയുടെ ഉരുക്കുകോട്ടയാണ് പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത്. 1998 മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനം. 2014ല്‍ 26 ലോക്‌സഭാ മണ്ഡലങ്ങളിലും വന്‍ വിജയം നേടി ബിജെപി തൂത്തുവാരിയ ഗുജറാത്ത്.
എവിടെ ഇളക്കം തട്ടിയാലും ഗുജറാത്തില്‍ പോറലേല്‍ക്കില്ല എന്നായിരുന്നു ബിജെപി നേതാക്കളുടെ ഇതുവരെയുള്ള വീമ്ബു പറച്ചില്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു.

ഗുജറാത്തില്‍ പരക്കെ മാറ്റം പ്രകടമാണ്. പ്രത്യേകിച്ചും ഗ്രാമങ്ങളില്‍. നഗരങ്ങളില്‍ ബിജെപി കോട്ടകള്‍ക്ക് ഇളക്കം തട്ടിയിട്ടില്ലെന്നതാണ് ശരി. എന്നാല്‍ ഗ്രാമങ്ങള്‍ ബിജെപിയെ കൈവിട്ടിരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇക്കാര്യത്തില്‍ സാക്ഷിയാണ്. ഇത്തവണ പ്രതീക്ഷ ഏറെയാണ് കോണ്‍ഗ്രസിന്. കാരണം കൂടുതല്‍ മണ്ഡലങ്ങള്‍ ഗ്രാമീണ മേഖലയിലാണ്.
സീറ്റ് കുറയുമെന്ന് ബിജെപി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു. അടിമുടി മാറിയ ഗുജറാത്ത് രാഷ്ട്രീയത്തെ കുറിച്ച്‌.

ഗുജറാത്തില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് ക്യാംപില്‍. പ്രചാരണം പൂര്‍ത്തിയാക്കി നാളെ പോളിങ് ബൂത്തിലേക്ക് പോകുന്ന ഗുജറാത്ത് സംസ്ഥാനത്തിന് നിന്ന് ഇത്തവണ സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ബിജെപി നേടിയിരുന്നു. ഗുജറാത്തില്‍ മൊത്തം 26 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 15 മണ്ഡലങ്ങള്‍ ഗ്രാമീണ മേഖലയിലാണ്.
ഗ്രമീണ മേഖലയില്‍ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

1998 മുതല്‍ ബിജെപി മാത്രമാണ് ഗുജറാത്തില്‍ ഭരിച്ചിട്ടുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ബിജെപി ജയിച്ചു. എന്നാല്‍ 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ തിരിച്ചടിച്ചു.

ജുനാഗദ് ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷയാണുള്ളത്. ഈ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ജയിച്ചത്. അതുകൊണ്ടുതന്നെ ഈ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

അംറേലിയാണ് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം. ഇവിടെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ജയിച്ചത് കോണ്‍ഗ്രസാണ്. രണ്ടിടത്ത് ബിജെപിയും. അംറേലി മണ്ഡലത്തില്‍ ബിജെപിക്കും പ്രതീക്ഷ നഷ്ടമായിട്ടുണ്ട്.

അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മല്‍സരിക്കുന്ന ഗാന്ധി നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നേറുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഗാന്ധി നഗര്‍ നോര്‍ത്ത്, കലോള്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ജയിച്ചത് കോണ്‍ഗ്രസാണ്. ബാക്കി അഞ്ചിടത്തും ബിജെപിയും. ഇത്തവണ കൂടുതല്‍ പ്രദേശങ്ങളില്‍ മുന്നേറുമെന്ന് കോണ്‍ഗ്രസ് പറയുന്നു.

ഗുജറാത്തിന്റെ പള്‍സ് അറിഞ്ഞുള്ള പ്രചാരണമാണ് ഇത്തവണ കോണ്‍ഗ്രസ് നടത്തിയത്.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, അഴിമതി എന്നിവയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണ വിഷയങ്ങള്‍. കാര്യമായും ശ്രദ്ധിച്ചത് ഗ്രാമീണ മണ്ഡലങ്ങളിലാണ് എന്നതും എടുത്തുപറയണം.

ഭാവ്‌നഗര്‍, ടാപി, ജുനാഗദ്, ബര്‍ദോളി, വല്‍സദ്, അംറേലി തുടങ്ങിയ ഗ്രാമീണ ലോക്‌സഭാ മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയത്. ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്നു. കര്‍ഷകര്‍ സര്‍ക്കാരിനെതിരാണ്. ഇത് മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി ഗുജറാത്തില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ഗ്രാമീണ മേഖലയില്‍ പഞ്ചാബ് മന്ത്രിയും പഴയ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ധുവിനെയും കോണ്‍ഗ്രസ് ഇറക്കി. ഇതും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

2014ല്‍ കോണ്‍ഗ്രസ് പ്രചാരണം കേള്‍ക്കാന്‍ പോലും ആളുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് മുന്നോട്ട് വച്ച ബദല്‍ രാഷ്ട്രീയം സംസ്ഥാനം അവഗണിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇത്തവണ ലഭിച്ചത് വന്‍ സ്വീകാര്യതയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

പട്ടേല്‍ വിഭാഗം ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു. എന്നാല്‍ ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അവരുടെ വോട്ട ഭിന്നിച്ചു. 13 ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ പറയുന്നു.

കര്‍ഷകരെയും യുവാക്കളെയുമാണ് കോണ്‍ഗ്രസ് ഇത്തവണ കേന്ദ്രീകരിച്ചതെന്ന് ഹാര്‍ദിക് പറഞ്ഞു. ബിജെപിക്കൊപ്പം പല മണ്ഡലങ്ങളിലും ഇത്തവണ കോണ്‍ഗ്രസ് എത്തും. 13 സീറ്റ് പിടിക്കും. എന്നാല്‍ ബിജെപിയുടെ പ്രതീക്ഷ മറ്റുചില കാര്യങ്ങളിലാണ്.

മധ്യവര്‍ഗവും വ്യാപാരികളും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ബിജെപി കരുതുന്നു. വ്യാപാരികള്‍ സര്‍ക്കാരിന്റെ നിലപാടില്‍ അസന്തിഷ്ടരാണെങ്കിലും വോട്ട് കോണ്‍ഗ്രസിന് ചെയ്യില്ലെന്നാണ് നേതാക്കള്‍ കരുതുന്നത്. നഗര മണ്ഡലങ്ങളില്‍ ബിജെപി ജയിക്കുമെന്നാണ് പാര്‍ട്ടി നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയത്.

എല്ലാത്തിനും പുറമെ നരേന്ദ്ര മോദിക്ക് ഇപ്പോഴും ആഴത്തിലുള്ള സ്വാധീനമാണ് ഗുജറാത്തില്‍. മോദി എത്തി അഭ്യര്‍ഥിച്ചാല്‍ എല്ലാം മറന്ന് ജനം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
രണ്ടു സീറ്റ് കുറയാന്‍ സാധ്യതയുണ്ടെങ്കിലും ബാക്കി സീറ്റുകളില്‍ ബിജെപി ജയിക്കുമെന്നും നേതാക്കള്‍ പറയുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്തവണ ശക്തമായ മല്‍സരമാണ് എന്നതാണ് ഗുജറാത്തിലെ പൊതുചിത്രം. ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനും നഗരങ്ങള്‍ ബിജെപിക്കുമൊപ്പമായാല്‍ പോലും കോണ്‍ഗ്രസിന് നേട്ടമാണ്. കാരണം കോണ്‍ഗ്രസ് മല്‍സരിക്കുന്നത് സീറോ പോയന്റില്‍ നിന്നാണ്. കോണ്‍ഗ്രസിന്റെ മുന്നേറ്റം ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടിയുമാകും.

No comments