കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്, പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് സ്റ്റാലിൻ

കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ സഹോദരിയും നിലവില്‍ രാജ്യസഭാംഗവുമാണ് കനിമൊഴി. അതേസമയം, റെയ്ഡ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണിതെന്നും എം.കെ സ്റ്റാലിന്‍ ആരോപിച്ചു.
ഡി.എം കെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്ന് വന്‍തോതില്‍ പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ ലോക്സഭ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്.
ഡി.എം.കെ സ്ഥാനാര്‍ഥി അതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്നാണ് ദിവസങ്ങള്‍ക്ക് പണം പിടിച്ചെടുത്തത്.
ഏപ്രില്‍ 10ന് ആദായ നികുതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പൊലീസ് അതിര്‍ ആനന്ദിനും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെകേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവ് വന്നത്.
തമിഴ്നാട്ടില്‍നിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. 205 കോടി രൂപ പണമായും ബാക്കി സ്വര്‍ണമായുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ 18 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, നാമക്കല്‍, തിരുനെല്‍വേലി എന്നിവ അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടന്നത്.
No comments