Breaking News

ശിവസേന യു പി എയിലേക്ക് ! തീവ്ര ഹിന്ദുത്വം ഉപേക്ഷിച്ച്‌ മതേതര സഖ്യത്തിന്റെ ഭാഗമാകും.. പകരം ആവശ്യപ്പെടുന്നത് 5 വര്‍ഷവും മുഖ്യമന്ത്രി സ്ഥാനം ! അന്തിമ തീരുമാനത്തിന് പവാര്‍ - സോണിയ കൂടിക്കാഴ്ച ഞായറാഴ്ച !

ബി ജെ പി - ആര്‍ എസ് എസ് ബന്ധം പൂര്‍ണ്ണമായും വേര്‍പെടുത്തി ശിവസേന യു പി എ ഘടകകക്ഷിയായേക്കും. എന്‍ ഡി എ വിടുന്ന ശിവസേന തീവ്ര ഹിന്ദുത്വ നിലപാടുകളും ഉപേക്ഷിക്കും.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്ബുതന്നെ ശിവസേനയുടെ യു പി എ പ്രവേശനത്തില്‍ ധാരണയിലെത്താനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

ഇതിന്റെ ഭാഗമായി ഞായറാഴ്ച എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ശിവസേന കോണ്‍ഗ്രസ് സഹകരണത്തിന് മധ്യസ്ഥത വഹിക്കുന്നത് പവാറാണ്.

എന്‍ ഡി എയുടെ ആദ്യ ഘടകകക്ഷിയായ ശിവസേനയുടെ മുന്നണി മാറ്റം ബി ജെ പിക്ക് രാഷ്ട്രീയമായ തിരിച്ചടിയാകും.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെയും മുന്നണികളില്‍ നിന്ന് പാര്‍ട്ടികളെയും എന്‍ ഡി എയിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുമ്ബോള്‍ പ്രമുഖ ഘടകകക്ഷി തന്നെ വിട്ടുപോകുന്നത് ബി ജെ പി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്.

ശിവസേനയെ ഇണക്കി നിര്‍ത്തുന്നതില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സംസ്ഥാന ഘടകവും പരാജയപ്പെട്ടെന്ന പരാതിയും ദേശീയ നേതൃത്വത്തിനുണ്ട്.

എന്നാല്‍ ബി ജെ പി തങ്ങളെ ഇല്ലാതാക്കാനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നതെന്നാണ് ശിവസേനയുടെ പരാതി.
ബി ജെ പിയെ വിട്ട് ജനാധിപത്യ - മതേതര സഖ്യത്തിന്റെ ഭാഗമായി മാറുമ്ബോള്‍ പാര്‍ട്ടി കൂടുതല്‍ ശക്തമായി മാറുമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസുമായുള്ള സഹകരണം ഭാവിയില്‍ മെച്ചം ചെയ്യുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു.

മാത്രമല്ല, ശിവസേന ഒരു മതാധിഷ്ടിത പാര്‍ട്ടിയാണെന്ന ധാരണ മാറ്റിയെടുക്കലും പുതിയ കാലഘട്ടത്തില്‍ അനിവാര്യതയായി അവര്‍ കണക്കുകൂട്ടുന്നു.

1978 ല്‍ മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗുമായി സഹകരിച്ചതും ലീഗ് ദേശീയ അധ്യക്ഷനായിരുന്ന ജി എന്‍ ബനാത് വാലയും ബാല്‍ താക്കറെയും ഒന്നിച്ചു വേദി പങ്കിട്ടതും ശിവസേന ചൂണ്ടിക്കാട്ടുന്നു.

അടിയന്തരാവസ്ഥയെ കോണ്‍ഗ്രസിനൊപ്പം നിന്ന് പിന്തുണച്ച പാര്‍ട്ടിയാണ് ശിവസേന. 1980 ല്‍ മഹാരാഷ്ട്രയില്‍ എ ആര്‍ ആന്തുലെയും ഇന്ദിരാഗാന്ധിയും നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനൊപ്പമായിരുന്നു ശിവസേന.

പിന്നീട് ബാല്‍ താക്കറെയും എല്‍ കെ അഡ്വാനിയും വാജ്‌പേയിയുമായുണ്ടായിരുന്ന വ്യക്തിപരമായ സൗഹൃദങ്ങളാണ് താക്കറെയെ ബി ജെ പി പാളയത്തില്‍ എത്തിച്ചത്. വാജ്‌പേയ് - അഡ്വാനി കാലഘട്ടം മാറി മോഡി - അമിത് ഷാ കാലഘട്ടം എത്തിയപ്പോള്‍ മുതല്‍ ശിവസേനയും ബി ജെ പിയുമായി അത്ര ബന്ധത്തിലായിരുന്നില്ല.

മഹാരാഷ്ട്രയില്‍ 2014 നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ തെറ്റിയിരുന്നു.
പിന്നീട് എന്‍ സി പിയെ ഒപ്പം നിര്‍ത്തിയാണ് ബി ജെ പി ശിവസേനയെ ഒതുക്കിയത്. പകരം ശരത് പവാറിനെ മുന്നില്‍ നിര്‍ത്തി ശിവസേന ഇപ്പോള്‍ ബി ജെ പിയേയും ഒരുക്കുകയാണ്.

അതേസമയം, യു പി എ പ്രവേശനത്തിന് പകരമായി 5 വര്‍ഷവും മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് ശിവസേന പുതിയതായി മുന്നോട്ടു വയ്ക്കുന്നത്. ഇതംഗീകരിയ്ക്കാന്‍ എന്‍ സി പി തയാറാകുമോ എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ ഞായറാഴ്ചയിലെ സോണിയ - പവാര്‍ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേക്കും.

No comments