Breaking News

ശിവസേനയുമായി കൂട്ടുകൂടാനുള്ള മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം തടയണമെന്ന വി എം സുധീരന്റെ പോസ്റ്റിന് പ്രവര്‍ത്തകരുടെ പൊങ്കാല ! ഇന്ന് സുധീരന്റെ ദിവസം ! സുധീരന്റെ കത്ത് സോണിയ ടേബിളില്‍ സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ട് !

മഹാരാഷ്ട്രയിലെ ശിവസേനാ കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച്‌ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട മുൻ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വക പൊങ്കാല.

'താങ്കളെപ്പോലെ ആദര്‍ശം പറഞ്ഞിരുന്നാല്‍ ഇപ്പോള്‍ തന്നെ അസ്ഥികൂടം ദ്രവിച്ച പരുവത്തിലായ കോണ്‍ഗ്രസ് ബാക്കി കൂടി ഇല്ലാതാകും' എന്നാണ് മുംബൈയില്‍ കോണ്‍ഗ്രസ് അനുഭാവിയായ മലയാളിയുടെ കുറിപ്പ്.

'ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് മാത്രമാണ് ഇനി കോണ്‍ഗ്രസിന്റെ മുന്നിലുള്ള ഏക അവസരം. അതിനുവേണ്ട എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ നോക്കൂ. മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ അവിടെയുള്ള നേതാക്കള്‍ നോക്കിക്കൊള്ളും' എന്നാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറിച്ചത്.

എന്തായാലും ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ 7 മണിക്കൂര്‍ കൊണ്ട് 500 കമന്റുകളാണ് നിറഞ്ഞത്. അതില്‍ 450 ലേറെയും സുധീരനെതിരെയുള്ള കമന്റുകളാണ്.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംസ്ഥാന നേതാക്കളുടെ നീക്കം ഹൈക്കമാന്റ് ഇടപെട്ട് തടയണമെന്നാണ് സുധീരന്‍ സോണിയാ ഗാന്ധിക്കെഴുതിയ കത്ത്. ഇക്കാര്യമാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റായും കുറിച്ചത്.

മഹാരാഷ്ട്രയില്‍ ജനവിധി കോണ്‍ഗ്രസിനെതിരാണെന്നും ജനങ്ങളുടെ മാന്‍ഡേറ്റ് ഇല്ലാതെ അവസരവാദപരമായി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ തിരിച്ചടിയാകുമെന്നൊക്കെയാണ് സുധീരന്റെ ആദര്‍ശ പുരാണം.

എന്തായാലും സുധീരന്റെ കത്ത് സോണിയാ ഗാന്ധി മേശപ്പുറത്ത് പോലും വയ്ക്കാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനുള്ള പരിഗണന പോലും നേതൃത്വം ആ കത്തിന് നല്കുന്നില്ലെന്നാണ് വാര്‍ത്തകള്‍.

സകലവിധ ആദര്‍ശവും പറഞ്ഞും പ്രാവര്‍ത്തികമാക്കിയുമായിരുന്നു സുധീരന്‍ കെ പി സി സി അധ്യക്ഷനായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മദ്യ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകളെക്കൂടി പിണക്കിയതോടെ ബാര്‍ ലോബി സ്പോണ്‍സര്‍ ചെയ്തായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചരണമെന്നൊക്കെയായിരുന്നു ആരോപണം.

കോണ്‍ഗ്രസിന് ഇലക്ഷന്‍ ഫണ്ട് കൊടുക്കാന്‍ പോലും ഒരാളില്ലാത്ത അവസ്ഥയായിരുന്നു. സര്‍ക്കാരില്‍ ഇരുന്ന് ആരെയൊക്കെ പിണക്കാമോ അതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തത് സുധീരന്‍ ഇടപെട്ടായിരുന്നു.

ഒടുവില്‍ ആദര്‍ശപരമായി തോറ്റ് തൊപ്പിയിട്ട അവസ്ഥയിലായിരുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്.

കെ പി സി സി അധ്യക്ഷ പദവിയിലിരുന്ന് കോണ്‍ഗ്രസിനെ ഈ അവസ്ഥയിലെത്തിച്ച ശേഷമാണ് മഹാരാഷ്ട്ര കാര്യത്തില്‍ പുതിയ ആദര്‍ശവും വിളമ്ബി കൊണ്ടുള്ള സുധീരന്റെ കത്തും പോസ്റ്റുമൊക്കെ.

എന്നിട്ടും പ്രവര്‍ത്തകര്‍ പരമാവധി ആത്മസംയമനത്തോടെയാണ് പ്രതികരിക്കുന്നതെന്ന കാര്യത്തില്‍ സുധീരന് ആശ്വസിക്കാം.
പറ്റുമെങ്കില്‍ അങ്ങ് ബി ജെ പിയില്‍ പോയി അവരെ ഉപദേശിച്ച്‌ കോണ്‍ഗ്രസിനെ സഹായിച്ചാല്‍ ഉപകാരമാണെന്നൊക്കെയാണ് സുധീരന്റെ പോസ്റ്റിനു കീഴിലുള്ള കമന്റ്.

ഇന്നേവരെ സ്വന്തം പാര്‍ട്ടിയെ അല്ലാതെ വേറൊരു പാര്‍ട്ടിയെയും നേതാക്കളെയും താങ്കള്‍ വിമര്‍ശിച്ചു കേട്ടിട്ടില്ലെന്നും അതിനാല്‍ താങ്കള്‍ ബി ജെ പിയിലെത്തിച്ചാല്‍ അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നുമൊക്കെയാണ് പ്രവര്‍ത്തകരുടെ ഉപദേശം.

No comments