Breaking News

ഇത് കോണ്‍ഗ്രസ് സ്വയം വിളിച്ചുവരുത്തിയ വിന..!! അന്നത് ചെയ്തിരുന്നുവെങ്കില്‍ സിന്ധ്യ ഇന്നും പാര്‍ട്ടിക്കൊപ്പം കാണുമായിരുന്നു..!!

കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തരായ പോരാളികളില്‍ ഒരാളെയാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ പാര്‍ട്ടിക്ക് നഷ്ടമായത്.
കേന്ദ്രമന്ത്രി, എം.പി എന്നീ സ്ഥാനങ്ങള്‍ വഹിച്ച അനുഭവ പരിചയമുള്ള, കോണ്‍ഗ്രസിന്റെ 'ടോപ് മോസ്റ്റ്' എന്ന് പറയാവുന്ന നേതാക്കളില്‍ ഒരാളായിരുന്നു ഗ്വാളിയോര്‍ രാജകുടുംബാംഗം കൂടിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ.
അതുകൊണ്ടുതന്നെ രണ്ട് ദശാബ്ദക്കാലം പാര്‍ട്ടിയോടൊപ്പം നിന്ന അദ്ദേഹത്തിന്റെ കൂറുമാറ്റം ചില്ലറ ക്ഷീണമൊന്നുമല്ല കോണ്‍ഗ്രസിനേല്‍പ്പിക്കുക.

മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ മുന്‍പുതന്നെ സിന്ധ്യ-കമല്‍നാഥ്, ദിഗ്‌വിജയ് സിംഗ് പക്ഷങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചിരുന്നു.

ആ പോര് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയത് ഏകദേശം 14 മാസം മുന്‍പ് നടന്ന മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പോട് കൂടിയായിരുന്നു.

തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യ മന്ത്രിയായി നിര്‍ദ്ദേശിച്ചത് കമല്‍നാഥിനെയായിരുന്നു,
എന്നാല്‍ 84ലെ സിഖ് കലാപത്തില്‍ പങ്കാളിയായിരുന്നു എന്ന ആക്ഷേപം നേരിടുന്ന കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ പാടില്ലെന്നും സിന്ധ്യ ആണ് ആ പദവിയിലേക്ക് എത്താന്‍ കൂടുതല്‍ യോഗ്യതയെന്നും പാര്‍ട്ടിയില്‍ മുറുമുറുപ്പുകള്‍ ആരംഭിച്ചു.

എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി കമല്‍നാഥിനെ വച്ചുതന്നെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം കമല്‍നാഥിന് നല്‍കിയ രാഹുല്‍ ഗാന്ധി അനുനയത്തിനുള്ള മാര്‍ഗമെന്നോണം ഉപമുഖ്യമന്ത്രി സ്ഥാനം സിന്ധ്യക്ക് നേരെ വെച്ചുനീട്ടി. എന്നാല്‍ രാഹുലിന്റെ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്ന സിന്ധ്യ ഈ നിര്‍ദ്ദേശം നിരസിക്കുകയായിരുന്നു.

ഇതോടെ കമല്‍നാഥും സിന്ധ്യയും തമ്മിലെ അസ്വാരസ്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു.
തുടര്‍ന്ന് സിന്ധ്യയോട് പ്രതികാര ബുദ്ധിയോടെ പെരുമാറിയിരുന്ന കമല്‍നാഥ് അദ്ദേഹത്തിന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിനെ വരെ എതിര്‍ക്കുകയായിരുന്നു. ദിഗ്‌വിജയ് സിംഗ് നിര്‍ദ്ദേശിച്ചിട്ടു പോലും കമല്‍നാഥ് ഇക്കാര്യത്തില്‍ വഴങ്ങാന്‍ തയാറായില്ല എന്നും പറയപ്പെടുന്നു.

ഒടുവില്‍, സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നുള്ള സിന്ധ്യയുടെ 'ചെറിയ ആവശ്യങ്ങള്‍' പോലും കമല്‍നാഥ് തള്ളാന്‍ തുടങ്ങി എന്നായിരുന്നു ഒരു സമയത്തെ അങ്ങാടിപ്പാട്ട്. അങ്ങനെ ഇനിയൊരിക്കലും അടുക്കാന്‍ സാദ്ധ്യതയില്ലാത്ത ഇരുവരും വിരുദ്ധ ധ്രുവങ്ങളിലേക്ക് മാറുകയായിരുന്നു.

അവസാനം, അതിന് കോണ്‍ഗ്രസ് നല്‍കേണ്ടി വന്ന വിലയോ? ഒരു സംസ്ഥാന സര്‍ക്കാരിന്റെ തന്നെ പതനം. അവസാനം രാജ്യസഭയിലേക്ക് സിന്ധ്യയെ നോമിനേറ്റ് ചെയ്യുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കാണിച്ച അലംഭാവം മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയായി മാറുകയും ചെയ്തു.

No comments