Breaking News

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎയെ കൈകാര്യം ചെയ്ത് നാട്ടുകാർ..!! സിന്ധ്യയുടെ വിശ്വസ്തൻ..!! സഭവം ഇങ്ങനെ..

കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ബിജെപി മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളിലാണ്.
ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടു വന്ന 22 മുന്‍ എംഎല്‍എമാര്‍ തന്നെയാകും ബിജെപി ടിക്കറ്റില്‍ മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനായ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ ഗ്വാളിയോറില്‍ വെച്ച് നാട്ടുകാര്‍ കയ്യേറ്റം ചെയ്തു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ദളിത് യുവാവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് മുന്‍ എംഎല്‍എയെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്. 

ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിയെ സഹായിച്ച എംഎല്‍എമാരില്‍ ഒരാളാണ് മുന്നാലാല്‍ ഗോയല്‍.
കഴിഞ്ഞ ദിവസം ഗ്വാളിയോറില്‍ കൊല ചെയ്യപ്പെട്ട ദളിത് ആക്ടിവിസ്റ്റും വിദ്യാര്‍ത്ഥിയുമായ പരസ് ജൗറിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായിരുന്നു മുന്നാലാല്‍ ഗോയല്‍ എത്തിയത്. എന്നാല്‍ നാട്ടുകാര്‍ ഗോയലിനെ കടന്നാക്രമിക്കുകയായിരുന്നു.

ജദത് മൊഹല്ലയിലെ ഫൂട്ടി കോളനിയിലുളള സ്വന്തം വീട്ടില്‍ വെച്ചാണ് പത്തൊന്‍പത് വയസ്സുകാരനായ പരസ് ജൗറി കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ആയുധധാരികളായി ഒരു സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി പരസിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൂടി ആയിരുന്നു ദളിത് ആക്ടിവിസ്റ്റായ പരസ്.

ബിആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്ത കേസിലെ സാക്ഷി കൂടിയാണ് പരസ് എന്ന് സംസ്ഥാനത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്നാലാല്‍ ഗോയലിന്റെ മുന്‍ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായാണ് പരസിന്റെ കുടുംബം താമസിക്കുന്ന സ്ഥലം വരുന്നത്. ഈ സാഹചര്യത്തില്‍ പരസിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താന്‍ പോയത് എന്ന് പരസ് പറയുന്നു.

നിയമസഭയില്‍ നേരത്തെ ഗ്വാളിയോര്‍ ഈസ്റ്റ് മണ്ഡലത്തെ ആയിരുന്നു ഗോയല്‍ പ്രതിനിധീകരിച്ചിരുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടതിന് ശേഷം തന്നെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി നേരത്തെ ഗോയല്‍ ആരോപിച്ചിരുന്നു.
പരസിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ തന്റെ വാഹനത്തിന് നേരെ കല്ലേറ് നടത്തിയെന്ന് ഗോയല്‍ ആരോപിക്കുന്നു.

ആക്രമണത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല മുന്നാലാല്‍ ഗോയലിനും കല്ലേറില്‍ പരിക്ക് പറ്റിയിട്ടുണ്ട്. മുഖത്തും കാലുകള്‍ക്കുമാണ് ഗോയലിന് പരിക്കുളളത്.
തുടര്‍ന്ന് ഗോയലിനെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോയല്‍ ആക്രമണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

അതേസമയം അക്രമികളെ കണ്ടെത്താന്‍ സ്ഥലത്തെ സിസിടിവി പരിശോധിക്കുകയാണ് പോലീസ്. പിന്നീട് മാധ്യമങ്ങളെ കണ്ട ഗോയല്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ചു.
ദളിത് സമൂഹത്തിനിടയില്‍ തനിക്കുളള സ്വാധീനം വര്‍ധിക്കുന്നതായി കണ്ട് കോണ്‍ഗ്രസ് നടത്തിയ ആക്രമണം ആണ് എന്നാണ് മുന്‍ എംഎല്‍എയുടെ ആരോപണം. കോണ്ഗ്രസ് തനിക്ക് നേരെ എത്രയേറെ ആക്രമണങ്ങള്‍ അഴിച്ച് വിട്ടാലും താന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും എന്നും ഗോയല്‍ പറഞ്ഞു.
അതേസമയം ഗോയലിന്റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും ദളിത് സാമൂഹ്യ പ്രവര്‍ത്തകനുമായ ദേവാശിഷ് ജരാരിയ രംഗത്ത് വന്നിട്ടുണ്ട്. പരസിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനല്ല ഗോയല്‍ അവിടെ പോയതെന്ന് ജരാരിയ ആരോപിച്ചു.

ഗോയല്‍ പരസിന്റെ വീട്ടില്‍ പോയത് കൊലപാതകത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് വേണ്ടിയാണ്. എഫ്‌ഐആറില്‍ ആരുടേയും പേര് വരരുത് എന്ന് സമ്മര്‍ദ്ദം ചെലുത്താനാണ് ഗോയല്‍ പോയത് എന്നും കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു.
അതിനാലാണ് നാട്ടുകാര്‍ പ്രകോപിതരായത് എന്നും മുന്‍ എംഎല്‍എയെ കൈകാര്യം ചെയ്തത് എന്നും ദേവാശിഷ് ജരാരിയ ന്യൂസ് 18നോട് പ്രതികരിച്ചു.

No comments