Breaking News

എൽഡിഎഫ് മടുത്തു..!! യുഡിഎഫിലേക്ക് മടങ്ങാന്‍ കൊതിച്ച് കേരള കോൺഗ്രസ് (ബി)..!! ചര്‍ച്ചകള്‍ നടന്നു..!! പക്ഷേ കോൺഗ്രസിന്..

യുഡിഎഫിലേക്ക് തിരികെയെത്താനുള്ള ചര്‍ച്ചകള്‍ സജീവമാക്കി കേരള കോണ്‍ഗ്രസ് ബി. എല്‍ഡിഎഫില്‍ അംഗമാണെങ്കിലും മന്ത്രിസ്ഥാനം നല്‍കാത്തതിലുള്ള അതൃപ്തിയാണ് മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാക്കിയത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് 2018 ഡിസംബര്‍ മുതല്‍ എല്‍ഡിഎഫ് അംഗമാണ്.

എന്നാല്‍ പാര്‍ട്ടിയുടെ ഏക അംഗമായ ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇതുവരെ ഇടതുമുന്നണി തയ്യാറായിട്ടില്ല. എംഎല്‍എ ഉണ്ടായിട്ടും ഇടതുമുന്നണിയില്‍ മന്ത്രിപദവിയില്ലാത്ത ഏക പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് ബി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് വമ്പിച്ച ഭൂരിപക്ഷത്തില്‍ ലഭിച്ചത് മുതല്‍ തന്നെ മന്ത്രിസ്ഥാനം സ്വന്തമാക്കാനായുള്ള നീക്കങ്ങള്‍ ഗണേഷ് കുമാര്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടി എന്ന നിലയില്‍ തഴയുകയായിരുന്നു. ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് പദിവിയോടെ മുന്നാക്ക വികസന കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചായിരുന്നു കേരള കോണ്‍ഗ്രസ് ബിയെ അന്ന് ആശ്വസിപ്പിച്ചത്.

പിന്നീട് മുന്നണി പ്രവേശം ലഭിച്ചപ്പോള്‍ വീണ്ടും മന്ത്രിസ്ഥാനത്തിനായി ആവശ്യം ഉയര്‍ത്തിയെങ്കിലും സിപിഎം പരിഗണിച്ചില്ല.
ഏക അംഗം മാത്രം ഉള്ള കോണ്‍ഗ്രസ് എസിന് തുടക്കം മുതല്‍ മന്ത്രിസ്ഥാനം ഉള്ളത് ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും വഴങ്ങാന്‍ സിപിഎം തയ്യാറായില്ല. ഇതോടെയാണ് മുന്നണി മാറ്റം എന്നതിന് ഗണേഷ് കുമാര്‍ കോപ്പ് കൂട്ടാന്‍ തുടങ്ങിയത്.

മുന്നണി മാറുന്നത് സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷനായ ആര്‍ ബാലകൃഷ്ണപിള്ള നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും കെബി ഗണേഷ് കുമാര്‍ എംഎൽഎ കോൺഗ്രസിലെ ചില പ്രമുഖ നേതാക്കളുമായി ഇതിനോടകം തന്നെ ചർച്ച നടത്തി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗണേഷ് കുമാറിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന നിലപാടാണ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഉള്ളത്.
ഇക്കാര്യം അദ്ദേഹം പാര്‍ട്ടിയിലെ സഹനേതാക്കളോട് പങ്കുവെച്ചതായാണ് വിവരം. എന്‍എസ്എസിന്‍റെയും താല്‍പര്യം കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്ക് മടങ്ങുന്നതാണ്.

ബാലകൃഷ്ണപിള്ളയേയും മകനേയും മടക്കികൊണ്ടുവരുന്നത് ഘടകകക്ഷി നേതാക്കളുടെ മനസ്സറിയാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. പത്തനാപുരത്ത് എല്‍ഡിഎഫ് പ്രാദേശിക നേതൃത്വവുമായി ഗണേഷ് കുമാറിന് അത്ര നല്ല ബന്ധമല്ല ഉള്ളത്.

സിപിഎം പ്രാദേശിക നേതൃത്വം ഗണേഷ് കുമാറിനെതിരെ പലപ്പോഴും പരസ്യ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതും കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നുവെന്നാണ് സൂചന.
നിലവിലെ പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി അറിയിക്കാന്‍ കൊല്ലം ജില്ലയിലെ പ്രമുഖ നേതാക്കളോട് സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഗണേഷിനെ മുന്നണിയില്‍ എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പുണ്ട്. പ്രാദേശിക നേതൃത്വത്തിനും ഇതേ വികാരമാണ് ഉള്ളത്.
അര്‍എസ്പിയുടെ നിലപാടും ഗണേഷിന്‍റെ മടങ്ങിവരവില്‍ നിര്‍ണ്ണായകമാവും. അവര്‍ക്കും വലിയ സ്വാധീനം ഉള്ള മണ്ഡ‍ലമാണ് പത്തനാപുരം.

ഗണേഷിനേയും കേരള കോണ്‍ഗ്രസ് ബിയേയും മുന്നണിയിലേക്ക് തിരികെ എടുക്കരുതെന്ന നിലപാട് പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മറ്റൊരു കേരള കോൺഗ്രസിൽ ലയിച്ചു മുന്നണിയുടെ ഭാഗമാകുക എന്ന ആലോചനയും ഇതിനിടെ നടക്കുന്നുണ്ട്.

കേരള കോണ്‍ഗ്രസ് ബി എന്‍സിപിയില്‍ ലയിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത സത്യമല്ലെന്നായിരുന്നു ബാലകൃഷ്ണപിള്ള അന്ന് വ്യക്തമാക്കിയത്.
കേരള കോണ്‍ഗ്രസ് എം ഒഴികേയുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങല്‍ ഒന്നിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണെന്നും അന്ന് പിള്ള അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, കേരളാ കോണ്‍ഗ്രസ് എമ്മില്‍ രൂപപ്പെട്ട തര്‍ക്കങ്ങള്‍ക്ക് സമവായം കാണാന്‍ യുഡിഎഫ് നേതൃത്വത്തിന് കഴിയുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കോണ്‍ഗ്രസിന്‍റെ ശക്തമായ നിലപാടും മുസ്ലിംലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി തങ്ങളും മുന്‍കൈയെടുത്ത് ജോസ് പക്ഷവുമായി നടത്തിയ ചര്‍ച്ചകളാണ് പ്രശ്ന പരിഹാരത്തിനുള്ള വഴികള്‍ തുറന്നത്.

മുന്നണി വിടുന്നത് പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകാതെ വിട്ടുവീഴ്ചയക്ക് തയ്യാറാകണമെന്നുള്ള തങ്ങളുടെ അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ ജോസ് കെ മാണി പക്ഷം വഴങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ ഉപാധികളോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ജോസ് കെ മാണി അറിയിച്ചെന്നാണ് സൂചന.

No comments