Breaking News

ജോസഫും മോന്‍സും അയോഗ്യതയിലേക്ക്..? നിര്‍ണ്ണായക നീക്കവുമായി സ്പീക്കര്‍, ഇരുവര്‍ക്കും നോട്ടീസ് നല്‍കി... 6 വർഷം വരെ..

 


കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശനം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇതിന്‍റെ ആദ്യ പടിയായിട്ടാണ് ജോസ് വിഭാഗത്തെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്.


ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ക്കുള്ള ആശങ്ക പരിഹരിക്കാനും മുന്നണി യോഗത്തില്‍ നിലപാട് അറിയിക്കാനും സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതിനിടയില്‍ തന്നെയാണ് ജോസഫ് വിഭാഗത്തിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കും.


സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം, രാജ്യസഭാ തിരഞ്ഞെടുപ്പ് എന്നീ രണ്ട് വിഷയങ്ങളിലും വിപ്പ് ലംഘിച്ചെന്ന് ആരോപിച്ച് ജോസഫ്-ജോസ് വിഭാഗങ്ങള്‍ പരസ്പരം സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. അവിശ്വാസ പ്രമേയത്തില്‍ നിന്നും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി വിപ്പായിരുന്ന റോഷി അഗസ്റ്റിന്‍റെ പിജെ ജോസഫ് അടക്കമുള്ള എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.


എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോസഫും മോന്‍സ് ജോസഫും തയ്യാറായിരുന്നില്ല. ഇരുവരും ഓഗസ്റ്റ് 24 ന് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും പങ്കെടുത്തു. ഇതിന് പിന്നാലെയാണ് വിപ്പ് ലംഘിച്ചെന്ന് ആരോപിച്ച് ജോസഫിനും മോന്‍സ് ജോസഫിനും എതിരായി റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുന്നത്.


റോഷി അഗസ്റ്റിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ് സ്പീക്കര്‍ ഇപ്പോള്‍. നടപടിയെടുക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ വോണ്ടിയാണ് ജോസഫിനും മോന്‍സ് ജോസഫിനും നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം പാര്‍ട്ടിയുടെ വിപ്പ് താനാണെന്ന കാട്ടി മോന്‍സ് ജോസഫ് നല്‍കിയ പരാതിയും സ്പീക്കറുടെ മുമ്പാകെയുണ്ട്.


റോഷി അഗസ്റ്റിന്‍റെ പരാതിയില്‍ കൂറുമാറ്റാ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ടും അംഗങ്ങളുടെ അഭിപ്രായം തേടിയുമാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും മറുപടി കിട്ടുന്നത് അനുസരിച്ചായിരിക്കും നടപടി.


വിപ്പ് താനാണെന്നു കാട്ടി മോൻസ് ജോസഫ് നൽകിയ പരാതിയും ഫയലിൽ സ്വീകരിച്ചെന്നും സ്പീക്കര്‍ അറിയിച്ചു. വിപ്പ് ലംഘന പരാതികളില്‍ നടപടികള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവാന്‍ പാടില്ലെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം ഉള്ളതിനാല്‍ വേഗത്തില്‍ തീരുമാനം എടുക്കാനാണ് ശ്രമിക്കുന്നത്. ജോസ് വിഭാഗത്തിന്‍റെ മുന്നണി മാറ്റവുമായി ഈ നടപടിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.


റോഷി അഗസ്റ്റിന്‍റെ പരാതി ലഭിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് പിജെ ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫിന്‍റെ പരാതി ലഭിച്ചത്. പരാതികളിന്‍മേല്‍ ഇരുവിഭാഗത്തിനും പറയാനുള്ളത് വ്യക്തമായി കേള്‍ക്കും. നിയമസഭാ രേഖകളില്‍ കേരള കോണ്‍ഗ്രസിന്‍റെ അംഗീകരിക്കപ്പെട്ട വിപ്പ് റോഷി അഗസ്റ്റിനാണെന്നും അത് മാറുന്നതിന് അവരുടെ പാര്‍ട്ടി യോഗം ചേര്‍ന്നതായി അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.


രേഖാമൂലമോ നേരിട്ടോ അഭിഭാഷകന്‍ വഴിയോ അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അന്തിമ തീരുമാനം സ്പീക്കറുടേതായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടിയും ചിഹ്നവും നൽകിയിരിക്കുന്നത് ഒരു വിഭാഗത്തിനാണ്. ആ വിധിയെ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും അന്തിമതീരുമാനം എടുത്തിട്ടില്ല. സ്പീക്കറുടെ തീരുമാനത്തില്‍ കോടതിയുടെ തീരുമാനവും നിര്‍ണ്ണായകമാവും.


പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും തങ്ങള്‍ക്ക് അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കോടതിയും അംഗീകരിക്കുമെന്നാണ് ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്നത്. സ്റ്റേ താല്‍ക്കാലികമാണ്. അയോഗ്യതയുടെ കാര്യത്തില്‍ വിപ്പിന്‍റെ കാര്യത്തിലെ നിയമസഭാ രേഖയും ജോസ് കെ മാണി വിഭാഗത്തിന് അനുകൂല ഘടകമാണ്.


ഫലത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും അയോഗ്യതരാവാനുള്ള സാധ്യത ശക്തമാണെന്നും ജോസ് വിഭാഗം നേതാക്കള്‍ അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ അത് പിജെ ജോസഫ് വിഭാഗത്തിനും യുഡിഎഫിനും കടുത്ത തിരിച്ചടിയാവും. തൊടുപുഴയിലും കടുത്തുരുത്തിയിലും യുഡിഎഫിന് മറ്റ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടി വരും.


അതേസമയം, ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നതിന് ജോസ് കെ മാണി വിഭാഗത്തിന്‍റെ പിന്തുണ നിര്‍ണായകമാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. അതു കൊണ്ട് തന്നെ അവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തിയത് നല്ലതാണ്. പുറത്തു നിന്നുള്ള സഹകരണമല്ല, ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയായി തന്നെ ഉള്‍പ്പെടുത്തണമെന്ന തീരുമാനത്തിലേക്കും സെക്രട്ടറിയേറ്റ് എത്തിച്ചേര്‍ന്നു.

No comments