Breaking News

തിരഞ്ഞെടുപ്പിന് ശേഷം ജെഡിയു യുപിഎ സഖ്യത്തിലേക്ക് പോവും; തയ്യാറെടുപ്പുകള്‍ നടന്നു: ചിരാഗ് പാസ്വാന്‍.. മുഖ്യമന്ത്രി സ്ഥാനം ത്യാഗം..

 


ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് ലോക്‌ ജനശക്തി പാർട്ടി (എൽ‌ജെ‌പി) പ്രസിഡന്റ് ചിരാഗ് പാസ്വാൻ. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വിട്ട് ആർ‌ജെഡി നയിക്കുന്ന മഹാസഖ്യത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നിതീഷ് കുമാര്‍ നടത്തിയിട്ടുണ്ടെന്നാണ് ചിരാഗ് പാസ്വാന്‍ ആരോപിക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പാസ്വാൻ ഈ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.


ആർ‌ജെ‌ഡിയുടെ നേതൃത്വത്തിലുള്ള ഗ്രാൻഡ് അലയൻസ് ശക്തിപ്പെടുത്തുമെന്നതിനാൽ ജെഡിയുവിന് വോട്ടുചെയ്യരുതെന്നും എൽ‌ജെ‌പി മേധാവി വോട്ടർമാരോട് അഭ്യർത്ഥിച്ചു. നിതീഷ് കുമാറിന് നല്‍കുന്ന ഓരോ വോട്ടും ബീഹാറിനെ ദുർബലപ്പെടുത്തുകയും നശിപ്പിക്കുകയും മാത്രമല്ല, ആർ‌ജെഡിയെയും ഗ്രാൻഡ് അലയൻസിനെയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.


നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനേയും തേജസ്വി യാദവിന്‍റെ ആർ‌ജെഡിയും അധികാരത്തില്‍ എത്തുന്നത് ഒഴിവാക്കണമെന്നും വോട്ടർമാരോട് പാസ്വാന്‍ അഭ്യര്‍ത്ഥിച്ചു. ആദ്യത്തെ 15 വർഷമായി ബീഹാർ കുപ്രസിദ്ധമാണെന്നും രണ്ടാമത്തെ 15 വർഷത്തിനിടയിൽ അത് കൂടുതല്‍ മോശം അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.


ബിഹാരി ഫസ്റ്റ്, നിതീഷ് രഹിത സർക്കാർ ബിഹാരില്‍ അധികാരത്തില്‍ വരാന്‍ വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിതീഷ് കുമാറിനേക്കാൾ കൂടുതൽ സീറ്റുകളിലാണ് എൽജെപി മത്സരിക്കുന്നത്. നിതീഷ് കുമാറിനേക്കാൾ കൂടുതൽ സീറ്റുകൾ നേടിയ ശേഷം ബിജെപി-എൽജെപി സർക്കാർ രൂപീകരിക്കുമെന്നും ചിരാഗ് പാസ്വാന്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.


നേരത്തെ എല്‍ജെപി എൻ‌ഡി‌എയുടെ ഭാഗമായിരുന്നുവെങ്കിലും നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം മുന്നണി വിടികുകയായിരുന്നു. തന്റെ പാർട്ടിക്ക് ബിജെപിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ബീഹാറിലെ അടുത്ത സർക്കാരിനെ ബിജെപിയുടെ നേതൃത്വത്തിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നുമാണ് പാസ്വാൻ പലപ്പോഴും ആവര്‍ത്തിക്കുന്നത്.


എല്‍ജെപിയുടെ ഈ നിലപാട് ബിജെപിയും ജെഡിയുവും നയിക്കുന്ന എന്‍ഡിഎയില്‍ ആശയക്കുഴപ്പിന് ഇടയാക്കുന്നുണ്ട്. എല്‍ജെപിയെ തള്ളി ബിജെപി രംഗത്ത് വന്നെങ്കിലും ജെഡിയുവില്‍ സംശയങ്ങള്‍ ബാക്കിയാണ്. ജെഡിയു മത്സരിക്കുന്ന മുഴുവന്‍ സീറ്റിലും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഒരിടത്തും ബിജെപിക്കെതിരെ അവര്‍ മത്സരിക്കുന്നുമില്ല.

No comments